തുടര്‍ച്ചയായ മൂന്നാം ദിവസവും വിപണ നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി. കടുത്ത ചാഞ്ചാട്ടം നേരിട്ടെങ്കിലും വ്യാപാരത്തിന്റെ അവസാന ഘട്ടത്തിലെ കുതിപ്പില്‍ സൂചികകള്‍ നേട്ടത്തിലേക്ക് മടങ്ങിയെത്തി. ഇതോടെ പ്രധാന സൂചികകളായ നിഫ്റ്റി 27 പോയിന്റ് ഉയര്‍ന്ന് 17,605-ലും സെന്‍സെക്‌സ് 54 പോയിന്റ് നേട്ടത്തോടെ 59,085-ലും ക്ലോസ് ചെയ്തു.
വെള്ളിയാഴ്ച നടക്കുന്ന ജാക്‌സണ്‍ ഹോള്‍ സിംപോസിയത്തില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍, പലിശ നിരക്ക് വര്‍ധനയില്‍ എന്തു നിലപാട് സ്വീകരിക്കുമെന്ന ആകാംക്ഷ ആഗോള വിപണിയെ തന്നെ ബാധിച്ചിട്ടുണ്ട്.
നിഫ്റ്റിയില്‍ ഇനിയെന്ത് ?
കഴിഞ്ഞ ദിവസം ബുള്ളിഷ് റിവേഴ്‌സല്‍ സൂചന നല്‍കിയ നിഫ്റ്റി സൂചിക ഇന്ന് കാര്യമായ മാറ്റങ്ങളില്ലാതെ നിശ്ചിത പരിധിക്കുള്ളില്‍ തളച്ചിടപ്പെട്ട നിലയിലായിരുന്നു. എന്നിരുന്നാലും സൂചികയുടെ ഇന്‍ട്രാഡേ ചാര്‍ട്ടില്‍ 'ഹയര്‍ ഹൈ ഹയര്‍ ബോട്ടം' പാറ്റേണ്‍ ദൃശ്യമായതിനാല്‍ നിലവിലെ മുന്നേറ്റം തുരുമെന്ന് പ്രതീക്ഷിക്കാം. 17,500 നിലവാരം കാത്തുസൂക്ഷിക്കുന്നിടത്തോളം നിഫ്റ്റി 17,700/ 17,750 നിലവാരത്തിലേക്ക് മുന്നേറാം.
അതേസമയം 17,500 തകര്‍ക്കപ്പെട്ടാല്‍ 17,400/ 17,350 നിലവാരങ്ങളിലേക്ക് സൂചിക തിരുത്തപ്പെടാം എന്നും കൊട്ടക് സെക്യൂരിറ്റീസ് അഭിപ്രായപ്പെട്ടു.
Also Read: ബ്രേക്ക്ഡൗണ്‍! നിന്നനില്‍പ്പില്‍ നിന്നും ഈ ഓട്ടോ ഓഹരി വീഴാം; തത്കാലം മാറിനില്‍ക്കാം
ബാങ്ക് നിഫ്റ്റി
ഇന്ന് വിപണിയെ നേട്ടത്തിലേക്ക് നയിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് ബാങ്കിംഗ് ഓഹരികളാണ്. ബാങ്ക് നിഫ്റ്റി സൂചിക പ്രതിരോധ മേഖലയായ 39,000 നിലവാരവും മറികടന്നാണ് ബുധനാഴ്ച ക്ലോസ് ചെയ്തത്. 38,500 നിലവാരം കാത്തുസൂക്ഷിക്കുന്നിടത്തോളം ഓരോ ഇടിവിലും ബാങ്ക് നിഫ്റ്റി വാങ്ങാമെന്ന് ബ്രോക്കറേജ് സ്ഥാപനമായ എല്‍കെപി സെക്യൂരിറ്റീസ് സൂചിപ്പിച്ചു.
ഇനി ബാങ്ക് നിഫ്റ്റിയുടെ തൊട്ടടുത്ത പ്രതിരോധ കടമ്പ 39,200 നിലവാരമാണ്. ഇതും മറികടക്കാന്‍ സാധിച്ചാല്‍ ഷോര്‍ട്ട് കവിറിങ്ങിലൂടെ തന്നെ ബാങ്ക് നിഫ്റ്റിക്ക് 40,000 നിലവാരത്തിലേക്ക് മുന്നേറാനാകുമെന്നും എല്‍കെപി സെക്യൂരിറ്റീസ് ചൂണ്ടിക്കാട്ടി.
ഇന്നത്തെ മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
എന്‍എസ്ഇയില്‍ ബുധനാഴ്ച ട്രേഡ് ചെയ്യപ്പെട്ട 2,165 ഓഹരികളില്‍ 1,210 എണ്ണവും നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി. ബാക്കിയുള്ള 613 ഓഹരികള്‍ നഷ്ടത്തോടെയും ക്ലോസ് ചെയ്തു. ഇതിനിടെ 78 ഓഹരികള്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയപ്പോള്‍ 10 ഓഹരികള്‍ താഴ്ന്ന നിലവാരവും കുറിച്ചിട്ടു.
അതേസമയം വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് (VIX) നിരക്കുകളില്‍ ഇന്നു 3 ശതമാനത്തിലധികം തിരുത്തല്‍ നേരിട്ട് 18.43 നിലവാരത്തില്‍ ക്ലോസ് ചെയ്തു.
നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ 15 ഓഹരി വിഭാഗം സൂചികകളില്‍ 5 എണ്ണം നഷ്ടത്തിലും 10 സൂചികകള്‍ നേട്ടത്തോടെയും ഇന്ന് വ്യാപാരം പൂര്‍ത്തിയാക്കി. നിഫ്റ്റി ബാങ്ക് 0.88 ശതമാനം നേട്ടം കൈവരിച്ചു. അതുപോലെ നിഫ്റ്റി മീഡിയ, പ്രൈവറ്റ് ബാങ്ക്, റിയാല്‍റ്റി സൂചികകള്‍ ഒന്നര ശതമാനത്തിലധികം നേട്ടം കരസ്ഥമാക്കി.
അതേസമയം നിഫ്റ്റി ഓട്ടോ, ഐടി, ഫാര്‍മ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓയില്‍ & ഗ്യാസ് വിഭാഗം സൂചികകള്‍ നേരിയ നഷ്ടത്തോടെയും വ്യാപാരം അവസാനിപ്പിച്ചു.
Also Read: 2011 ൽ ബിഗ് ബസാറിന് മുന്നിൽ 'ശിശു'വായിരുന്ന ഡി മാർട്ട്, ഇന്ന് വിപണിയിലെ രാജാവായത് എങ്ങനെ
നിഫ്റ്റി-50 സൂചികയിലെ 26 ഓഹരികള്‍ നേട്ടത്തോടെയും 24 എണ്ണം നഷ്ടത്തോടെയും ബുധനാഴ്ച ക്ലോസ് ചെയ്തു.
- നേട്ടം-: അപ്പോളൊ ഹോസ്പിറ്റല്‍സ് 3.17 %, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് 2.89 %, ഒഎന്‍ജിസി 1.68 %, ഐസിഐസിഐ ബാങ്ക് 1.06 %, എന്‍ടിപിസി 1.04 %, കൊട്ടക് മഹീന്ദ്ര ബാങ്ക് 0.89 % വീതവും നേട്ടം രേഖപ്പെടുത്തി.
- നഷ്ടം-: ബിപിസില്‍ -1.24 %, ടാറ്റ സ്റ്റീല്‍ -1.21 %, ഡിവീസ് ലാബ് -1.03 %, ടിസിഎസ് -0.93 %, ടൈറ്റന്‍ കമ്പനി -0.90 %, സണ്‍ ഫാര്‍മ -0.79 % വീതവും നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു.