നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം സാമ്പത്തിക പാദത്തിന് വിപണിയില്‍ നഷ്ടത്തോടെ തുടക്കം. കലണ്ടര്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയിലെ ആദ്യദിനം കൂടിയായ ഇന്ന് വമ്പന്‍ ചാഞ്ചാട്ടങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.
റിലയന്‍സ് ഓഹരികളിലെ തകര്‍ച്ചയും യുഎസ് ഡോളറിനെതിരായ രൂപയുടെ വിനിമയ മൂല്യം ആദ്യമായി 79 നിലവാരം മറികടന്നതിന്റേയും പശ്ചാത്തലത്തില്‍ ഒരു ഘട്ടത്തില്‍ പ്രധാന സൂചികകയായ നിഫ്റ്റി 250-ലധികം പോയിന്റ് നഷ്ടം കാണിച്ചെങ്കിലും താഴ്ന്ന നിലവാരത്തില്‍ ലഭിച്ച നിക്ഷേപ പിന്തുണയോടെ സൂചികകള്‍ കരകയറി. ഒടുവില്‍ നിഫ്റ്റി 28 പോയിന്റ് താഴ്ന്ന് 15,752-ലും സെന്‍സെക്‌സ് 111 പോയിന്റ് താഴ്ന്ന് 52,907-ലുമാണ് ക്ലോസ് ചെയ്തത്.
ടേണിങ് പോയിന്റ്
ഇന്ന് രാവിലെ ചെറിയ തോതില്‍ നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചെങ്കിലും നേട്ടത്തിലേക്ക് കുതിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഓയില്‍ കമ്പനികള്‍ക്ക് അധിക നികുതി ചുമത്തിയെന്ന വാര്‍ത്ത പുറത്തുവന്നത്. കയറ്റുമതി ചെയ്യുന്ന ഓരോ ലിറ്റര്‍ പെട്രോളിനും എടിഫിനും 6 രൂപ വീതവും ഡീസലിന് 13 രൂപ വീതവും 'വിന്‍ഡ്‌ഫോള്‍ ടാക്‌സ്' ചുമത്തുമെന്നാണ് അറിയിപ്പ്. ഇതിനോടൊപ്പം ആഭ്യന്തരമായി ഉത്പാദിപ്പിക്കപ്പെടുന്ന ക്രൂഡ് ഓയിലിന് മേല്‍ ടണ്ണിന് 23,230 രൂപയും അധിക നികുതി ഈടാക്കുമെന്നും വ്യക്തമാക്കി.
തീരുമാനം പുറത്തുവന്നതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരിയും ഒഎന്‍ജിസി, ഓയില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വമ്പന്‍ തിരിച്ചടി നേരിട്ടു. 18 മാസത്തിനിടയില്‍ ആദ്യമായാണ് റിലയന്‍സ് 5 ശതമാനത്തിലേറെയുള്ള വീഴ്ച രേഖപ്പെടുത്തുന്നത്. അടിസ്ഥാന സൂചികകളില്‍ ഏറ്റവും കൂടുതല്‍ വെയിറ്റേജ് ഉള്ള ഹെവി വെയിറ്റ് ഇന്‍ഡക്‌സ് ഓഹരി കൂടിയായതിനാല്‍ നിഫ്റ്റിയും സെന്‍സെക്‌സും നിര്‍ണായക സപ്പോര്‍ട്ട് നിലവാരം തകര്‍ത്ത് താഴേക്ക് പതിച്ചു.
ഒരു ഘട്ടത്തില്‍ നിഫ്റ്റി 15,500 നിലവാരത്തിലേക്കും ഇറങ്ങി. എന്നാല്‍ സാവധാനം താളം കണ്ടെത്തിയ വിപണി എഫ്എംസിജി ഓഹരികളുടെ നേതൃത്വത്തില്‍ നഷ്ടം ഏറെക്കുറെ നികത്തുന്ന തിരിച്ചു വരവ് കാഴ്ചവെച്ചു.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
എന്‍എസ്ഇയില്‍ വെളളിയാഴ്ച വ്യാപാരം ചെയ്യപ്പെട്ട ആകെ 2,152 ഓഹരികളില്‍ 1,147 എണ്ണവും നേട്ടത്തിലായിരുന്നു ക്ലോസിങ്. 929 ഓഹരികള്‍ നഷ്ടത്തിലും 76 ഓഹരികള്‍ക്ക് മാറ്റമൊന്നും രേഖപ്പെടുത്താനാകതെയും ഇന്നത്തെ വ്യാപാരം പൂര്‍ത്തിയാക്കി. ഇതിനെ തുടര്‍ന്ന് ഓഹരികളിലെ നേട്ടവും കോട്ടവും തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 1.23-ലേക്ക് ഉയര്‍ന്നു. കഴിഞ്ഞ ദിവസം എഡി അനുപാതം 0.59 നിലവാരത്തിലേക്ക് താഴ്ന്നിരുന്നു. ഇത് 'ബെയറു'കള്‍ക്കെതിരെ വിപണിയില്‍ 'ബുള്ളു'കള്‍ നടത്തുന്ന പോരാട്ടവീര്യത്തെ സൂചിപ്പിക്കുന്നതാണ്.
അതേസമയം എന്‍എസ്ഇയിലെ മിഡ് കാപ്-100 സൂചികയും സ്മോള്‍ കാപ്-100 സൂചികയും ഇന്ന് നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. വെള്ളിയാഴ്ച എന്‍എസ്ഇയില്‍ ട്രേഡ് ചെയ്യപ്പെട്ട 70 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 51 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതിനിടെ 20 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരം കുറിച്ചപ്പോള്‍ 34 ഓഹരികള്‍ ഇതേ കാലയളവിലെ താഴ്ന്ന നിലവാരവും രേഖപ്പെടുത്തി.
വിപണിയില്‍ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് നിരക്കുകളില്‍ 3 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയത് ശ്രദ്ധേയമായി. അതേസമയം എന്‍എസ്ഇയിലെ 15 ഓഹരി വിഭാഗം സൂചികകളില്‍ 14 എണ്ണവും ഇന്ന് നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി. 3 ശതമാനത്തോളം മുന്നേറിയ എഫ്എംസിജി വിഭാഗം സൂചിക നേട്ടക്കണക്കില്‍ മുന്നിലെത്തി. റിയാല്‍റ്റി, ഹെല്‍ത്ത്‌കെയര്‍, ഫിനാന്‍ഷ്യല്‍ സര്‍വീസസ് 25/50 സൂചികകള്‍ ഒരു ശതമാനത്തിലേറെ നേട്ടം കൊയ്തു. 4 ശതമാനത്തിലധികം ഇടിഞ്ഞ ഓയില്‍ & ഗ്യാസ് വിഭാഗം സൂചിക മാത്രമാണ് നഷ്ടത്തിലായത്.
നിഫ്റ്റി-50 സൂചികയിലെ ഓഹരികളില്‍ 39 എണ്ണം നേട്ടത്തിലും 11 ഓഹരികളിൽ നഷ്ടത്തിലും ക്ലോസ് ചെയ്തു.
- നേട്ടം-: ഐടിസി 4.11 %, ബജാജ് ഫൈനാന്‍സ് 4.03 %, ബജാജ് ഫിന്‍സേര്‍വ് 3.51 %, സിപ്ല 3.36 %, ബിപിസിഎല്‍ 3.27 %, ബ്രിട്ടാണിയ ഇന്‍ഡസ്ട്രീസ് 3.13 %, എച്ച്ഡിഎഫ്‌സി ലൈഫ് 3.09 % വീതം നേട്ടവും കുറിച്ചു.
- നഷ്ടം-: ഒഎന്‍ജിസി -13.30 %, റിലയന്‍സ് ഇന്‍ഡസ്ട്രീസ് -7.31 %, പവര്‍ഗ്രിഡ് കോര്‍പറേഷന്‍ -2.52 %, ബജാജ് ഓട്ടോ -2.29 %, ഭാരതി എയര്‍ടെല്‍ -1.74 %, കോള്‍ ഇന്ത്യ -1.29 % തുടങ്ങിയ ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി.