രണ്ട് ദിവസത്തെ നേട്ടങ്ങള്‍ക്കു ശേഷം വിപണി വീണ്ടും ചുവപ്പണിഞ്ഞു. ഇന്നലെ കരസ്ഥമാക്കിയ നേട്ടത്തിന്റെ ഏറിയ പങ്കും ഇന്നത്തെ വ്യാപാരത്തില്‍ നഷ്ടമാക്കി. പ്രധാന സൂചികകളായ നിഫ്റ്റി 226 പോയിന്റ് ഇടിഞ്ഞ് 15,413-ലും സെന്‍സെക്‌സ് 710 പോയിന്റ് താഴ്ന്ന് 51,822-ലും ക്ലോസ് ചെയ്തു. നിഫ്റ്റി ബാങ്ക് 346 പോയിന്റ് നഷ്ടത്തോടെ 32,845-ലും വ്യാപാരം അവസാനിപ്പിച്ചു. ബുധനാഴ്ച വിപണിയില്‍ നേരിട്ട തിരിച്ചടിക്കുള്ള പ്രധാന 5 കാരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
5 കാരണങ്ങള്‍
- ശക്തമായ പ്രതിരോധം- നിഫ്റ്റി സൂചികയില്‍ 15,670- 15,700 നിലവാരത്തില്‍ നിന്നും നേരടുന്ന ശക്തമായ പ്രതിരോധം. അടുത്തിടെ വരെ ശക്തമായ സപ്പോര്‍ട്ട് മേഖലയായിരുന്നു. എന്നാല്‍ 'പ്രിന്‍സിപിള്‍ ഓഫ് റോള്‍ റിവേഴ്‌സല്‍' പ്രകാരം തകര്‍ക്കപ്പെട്ട സപ്പോര്‍ട്ട് പിന്നീട് റെസിസ്റ്റന്‍സ് മേഖലയായി വര്‍ത്തിക്കും. 15,700 നിലവാരം ഭേദിച്ച് സൂചികയ്ക്ക് ക്ലോസ് ചെയ്യാന്‍ സാധിക്കാത്തിടത്തോളം മുന്നേറ്റം പരിമിതപ്പെടും.
- ജെറോം പവല്‍- യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്റെ ഇന്നു വൈകുന്നേരം അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രസ്താവന നടത്തുന്നുണ്ട്. ജൂലൈ മാസത്തിലും 75 അടിസ്ഥാന പോയിന്റ് വര്‍ധന പലിശ നിരക്കുകൡ വര്‍ധിപ്പിക്കുമോ എന്നതു സംബന്ധിച്ച സൂചനകള്‍ നിര്‍ണായകം.
- ആഗോള വിപണികളിലും ഇടിവ്- അമേരിക്കന്‍ സൂചികകളുടെ ഫ്യൂച്ചര്‍ കോണ്‍ട്രാക്ടുകള്‍ നഷ്ടത്തില്‍ വ്യാപാരം ചെയ്യപ്പെടുന്നതും മറ്റ് ഏഷ്യന്‍, യൂറോപ്യന്‍ വിപണികളിലും തളര്‍ച്ച ദൃശ്യമായതും ആഭ്യന്തര വിപണിയേയും പിന്നോട്ടടിച്ചു.
- അമേരിക്കയിലെ ഭവന വില്‍പനയില്‍ തളര്‍ച്ച- കഴിഞ്ഞ ദിവസം പുറത്തുവിട്ട മേയ് മാസത്തിലെ ഭവന വില്‍പനയുടെ കണക്കുകള്‍ 2 വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലായത്.
- വിദേശ നിക്ഷേപകരുടെ ശമനമില്ലാത്ത ഓഹരി വില്‍പനയും യുഎസ് ഡോളറിനെതിരായ രൂപയുടെ വിനിമയ നിരക്കില്‍ വീണ്ടും ഇടിവുണ്ടായതും പ്രതികൂല ഘടകമായി. ജൂണ്‍ മാസത്തില്‍ ഇതിനോടകം 40,000 കോടിയിലധികമാണ് വിദേശ നിക്ഷേപകര്‍ ആഭ്യന്തര ഓഹരി വിപണിയില്‍ നിന്നും പിന്‍വലിച്ചത്.
മാർക്കറ്റ് റിപ്പോർട്ട്
മിഡ് കാപ്, സ്‌മോള്‍ കാപ് വിഭാഗം സൂചികകളും ഒരു ശതമാനത്തിലേറെ ഇടിഞ്ഞു. അതേസമയം എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളും നഷ്ടത്തിലാണ് ഇന്ന് ക്ലോസ് ചെയ്തത്. 5 ശതമാനത്തോളം ഇടിഞ്ഞ മെറ്റല്‍ സൂചികയാണ് കനത്ത നഷ്ടം നേരിട്ടു. മീഡിയ സൂചിക 3 ശതമാനത്തിലേറെയും ഓയില്‍ & ഗ്യാസ്, റിയാല്‍റ്റി വിഭാഗം സൂചികകള്‍ 2 ശതമാനത്തിലധികവും നഷ്ടം കുറിച്ചു. എന്നാല്‍ വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്‌സ നിരക്കുകള്‍ നേരിയ തോതില്‍ മാത്രമേ വര്‍ധിച്ചൂള്ളൂ എന്നതും ശ്രദ്ധേയം.
എന്‍എസ്ഇയില്‍ ബുധനാഴ്ച വ്യാപാരം ചെയ്യപ്പെട്ട ആകെ 2,148 ഓഹരികളില്‍ 623 എണ്ണം മാത്രമാണ് നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കിയത്. ബാക്കി 1,458 ഓഹരികളും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ഇതോടെ എഡ് അനുപാതം 0.43 നിരക്കിലേക്ക് താഴ്ന്നു. അതേസമയം 70 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 94 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലും ക്ലോസ് ചെയ്തു. ഇതിനിടെ 7 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരവും 91 ഓഹരികള്‍ ഇതേ കാലയളവിലെ താഴ്ന്ന നിലവാരവും രേഖപ്പെടുത്തി.
- നേട്ടം:- നിഫ്റ്റി-50 സൂചികയിലെ ഓഹരികളില്‍ ബിപിസിഎല്‍ 1.26 %, ഹീറോ മോട്ടോ കോര്‍പ് 0.87 %, ഡിവീസ് ലാബ് 0.43 %, ടിസിഎസ് 0.42 %, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍ 0.12 % വീതവും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.
- നഷ്ടം:- നിഫ്റ്റി സൂചികയിലെ ഓഹരികളില്‍ യുപിഎല്‍ -6.30 %, ഹിന്‍ഡാല്‍കോ -5.90 %, ടാറ്റ സ്റ്റീല്‍ -5.42 %, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ -4.30 %, ഒഎന്‍ജിസി -3.24 %, റിലയന്‍സ് ഇന്‍ഡസ്ട്രീസ് -3.18 %, വിപ്രോ -3.14 %, അദാനി പോര്‍ട്ട്‌സ് -3.08 % വീതവും നഷ്ടം രേഖപ്പെടുത്തി.