വിപണിയില്‍ കരടിയുടെ വിളയാട്ടം; സെന്‍സെക്‌സ് 341 പോയിന്റ് ഇടറി, നേട്ടം കുറിച്ച് മിഡ്ക്യാപും സ്‌മോള്‍ക്യാപും

മുംബൈ: കരടിയുടെ പിടിയില്‍ നിന്നും കുതറി മാറാന്‍ ഇന്ന് വിപണിക്ക് കഴിഞ്ഞില്ല. ആഗോള വിപണികളിലെ വില്‍പ്പന സമ്മര്‍ദ്ദം ഇന്ത്യന്‍ വിപണിയിലും അലയടിച്ചപ്പോള്‍ സെന്‍സെക്‌സും നിഫ്റ്റിയും നഷ്ടത്തിലാണ് ചൊവാഴ്ച്ച ഇടപാടുകള്‍ മതിയാക്കിയത്. ചെമ്പ്, ഇരുമ്പ്, മരത്തടി പോലുള്ള അസംസ്‌കൃത വസ്തുക്കളുടെ ചരക്ക് വില കുത്തനെ കുതിച്ചുയരുന്നത് പണപ്പെരുപ്പത്തിന്റെ ഏറ്റവും പുതിയ സൂചനയാണെന്ന ആശങ്ക ഏഷ്യന്‍ വിപണികള്‍ പങ്കുവെച്ചു.

ജപ്പാന് വെളിയിലുള്ള ഏഷ്യാ പസിഫിക് ഓഹരികളുടെ ചിത്രം വെളിപ്പെടുത്തുന്ന വിശാല എംഎസ്‌സിഐ സൂചിക ഉച്ചയ്ക്ക് ശേഷം 1.6 ശതമാനം തകര്‍ച്ചയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതിന് മുന്‍പ്, മാര്‍ച്ചില്‍ ജപ്പാന്റെ നിക്കെയ് സൂചിക 3.16 ശതമാനം പതറിയപ്പോഴായിരുന്നു എംഎസ്‌സിഐയുടെ ഏഷ്യാ പസിഫിക് സൂചിക ഇത്രയേറെ വീണത്. ഇന്ന് ഹാങ് സെങ് ടെക്ക് സൂചിക 3 ശതമാനത്തോളം ഇടിഞ്ഞു. യൂറോപ്യന്‍ വിപണിയുടെ ചിത്രം നല്‍കുന്ന സ്റ്റോക്‌സ് 600 സൂചികയിലും 1.9 ശതമാനം തകര്‍ച്ചയുണ്ട്.

വിപണിയില്‍ കരടിയുടെ വിളയാട്ടം; സെന്‍സെക്‌സ് 341 പോയിന്റ് ഇടറി

എന്നാല്‍ ആഗോള വിപണിയിലെ തകര്‍ച്ച മാത്രമല്ല ഇന്ത്യന്‍ സൂചികകള്‍ക്ക് ക്ഷീണമേല്‍പ്പിച്ചത്. കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ ആദ്യം കണ്ടെത്തിയ കൊറോണ വൈറസ് വകഭേദം കൂടുതല്‍ അപകടകാരിയാണെന്ന ലോകാരോഗ്യ സംഘടനയുടെ പ്രസ്താവന ഇവിടുത്തെ നിക്ഷേപകരുടെ ജാഗ്രത വര്‍ധിപ്പിച്ചു. ലോകാരോഗ്യ സംഘടനയുടെ പ്രാഥമിക പഠനത്തില്‍ ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദം അതിവേഗം പടരുന്നതാണ്.

ആശങ്ക ജനിപ്പിക്കുന്ന ഈ വാര്‍ത്തകള്‍ക്കിടെ നേട്ടത്തില്‍ ഒരിക്കല്‍പ്പോലും ചുവടുവെയ്ക്കാന്‍ സെന്‍സെക്‌സിനോ നിഫ്റ്റിക്കോ ഇന്ന് സാധിച്ചില്ല. ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 341 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത് (0.69 ശതമാനം ഇടറി). അവസാന നില 49,162 പോയിന്റ്. 49,304 മുതല്‍ 49,988 പോയിന്റ് വരെയും സൂചിക ഇന്ന് ചലിച്ചിരുന്നു. കൊട്ടാക്ക് മഹീന്ദ്ര ബാങ്കാണ് സെന്‍സെക്‌സില്‍ കാര്യമായ നഷ്ടം ഏറ്റുവാങ്ങിയത്. 3 ശതമാനത്തോളം തകര്‍ച്ച കൊട്ടാക്ക് മഹീന്ദ്ര ഓഹരികളില്‍ സംഭവിച്ചു.

എച്ച്ഡിഎഫ്‌സി, ടെക്ക് മഹീന്ദ്ര, ഹിന്ദുസ്താന്‍ യുണിലെവര്‍, ബജാജ് ഫിന്‍സെര്‍വ്, ടൈറ്റന്‍ കമ്പനി, ബജാജ് ഫൈനാന്‍സ് ഓഹരികളും നഷ്ടം നേരിട്ടവരുടെ പട്ടികയില്‍ പ്രധാനികളായി. എന്‍ടിപിസി, ഓഎന്‍ജിസി, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, സണ്‍ ഫാര്‍മ, അള്‍ട്രാ ടെക്ക് സിമന്റ്, എസ്ബിഐ ഓഹരികളാണ് സെന്‍സെക്‌സില്‍ മുന്നേറിയത്. 1 മുതല്‍ 5 ശതമാനം വരെ നേട്ടം ഇവര്‍ കയ്യടക്കി.

എന്‍എസ്ഇയിലെ നഷ്ടക്കച്ചവടങ്ങള്‍ക്കിടെയും നിഫ്റ്റി ഫിഫ്റ്റി സൂചിക 18,500 മാര്‍ക്കിന് താഴെ പോയില്ല. അവസാന മണി മുഴങ്ങുമ്പോള്‍ 92 പോയിന്റ് ഇടറി 14,851 എന്ന നിലയില്‍ നിഫ്റ്റി സൂചിക ഇടപാടുകള്‍ക്ക് തിരശ്ശീലയിട്ടു (0.61 ശതമാനം). നിഫ്റ്റിയിലെ 50 കമ്പനികളില്‍ 28 എണ്ണം നഷ്ടത്തില്‍ കാലുവെച്ചു; 22 എണ്ണം നേട്ടത്തിലും. നിഫ്റ്റിയില്‍ നഷ്ടം കുറിച്ചവരുടെ പട്ടികയില്‍ ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ, വിപ്രോ, ഡിവിസ് ലാബ്‌സ് എന്നീ ഓഹരികളും അധികമായി പേരുചേര്‍ത്തിട്ടുണ്ട്. കോള്‍ ഇന്ത്യാ, ഐഓസി, ബിപിസിഎല്‍, യുപിഎല്‍ ഓഹരികളാണ് നേട്ടം കയ്യടക്കിയവരില്‍ അധികമായി കടന്നെത്തിയത്.

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വീണെങ്കിലും വിശാല വിപണികള്‍ ഇന്ന് ട്രെന്‍ഡിനെ എതിര്‍ത്തു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.60 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.80 ശതമാനവും വീതം ചൊവാഴ്ച്ച നേട്ടം കുറിച്ചു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X