ഫിനാൻഷ്യൽ ഓഹരികളുടെയും റിലയൻസ് ഇൻഡസ്ട്രീസിന്റെയും ഇടിവിനെ തുടർന്ന് തുടർച്ചയായ എട്ട് സെഷനുകളിലെ നേട്ടത്തിന് ശേഷം ഇന്ന് ഓഹരി വിപണി നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. രാവിലെ 9:18 ന് സെൻസെക്സ് 152 പോയിന്റ് കുറഞ്ഞ് 43,441 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 34 പോയിന്റ് കുറഞ്ഞ് 12,714 ലെത്തി. എന്നിരുന്നാലും, നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾകാപ്പ് സൂചികകൾ അര ശതമാനം വീതം ഉയർന്നു.

മേഖല സൂചികകളിൽ നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫിനാൻസ് സർവീസ് ഓഹരികൾ 0.8 ശതമാനം വീതം ഇടിഞ്ഞപ്പോൾ എഫ്എംസിജി, ഐടി, ഓട്ടോ, മെറ്റൽ, ഫാർമ സൂചികകൾ നേട്ടത്തിലാണ്. ചരിത്രപരമായ ഇടിവിൽ നിന്ന് സമ്പദ്‌വ്യവസ്ഥയെ പുറത്തു കടക്കാൻ സഹായിക്കുന്നതിനായി ഈ ആഴ്ച 20 ബില്യൺ ഡോളറിന്റെ പുതിയ ഉത്തേജനം പ്രഖ്യാപിക്കാൻ ഇന്ത്യ ഒരുങ്ങുന്നുവെന്ന് സർക്കാർ ഉദ്യോഗസ്ഥർ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി നിർമ്മല സീതാരാമൻ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ വ്യാഴാഴ്ച പദ്ധതിക്ക് അന്തിമരൂപം നൽകുമെന്നാണ് വിലയിരുത്തൽ. ഇത് വിപണിയെ കാര്യമായി തന്നെ സ്വാധീനിക്കാൻ ഇടയുണ്ട്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഊന്നൽ നൽകിക്കൊണ്ട് സമ്മർദ്ദമുള്ള മേഖലകളെയായിരിക്കും ഉത്തേജനം ലക്ഷ്യമിടുകയെന്നാണ് വിവരം.


Click it and Unblock the Notifications