വിപണിയില്‍ നഷ്ടക്കഥ തുടരുന്നു. തുടര്‍ച്ചയായ നാലാം ദിവസവും പ്രധാന സൂചികകള്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ഇതില്‍ നിഫ്റ്റി നിര്‍ണായക സപ്പോര്‍ട്ട് മേഖലയായ 16,400 നിലവാരവും തകര്‍ത്ത് താഴേക്കെത്തി. വിപണി ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയ ആര്‍ബിഐ യോഗ തീരുമാനത്തോട് സമ്മിശ്ര പ്രതികരണമായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ പണപ്പെരുപ്പ അനുമാനം ഉയര്‍ത്തിയത് തിരിച്ചടിയായപ്പോള്‍ ജിഡിപി വളര്‍ച്ച അനുമാനം നേരത്തെയുള്ള നിരക്കില്‍ നിലനിര്‍ത്തിയത് ആശ്വാസവും പകര്‍ന്നു. ഇതിനോടൊപ്പം സിആര്‍ആര്‍ നിരക്ക് ഉയര്‍ത്താതിരുന്നത് ബാങ്കിംഗ് ഓഹരികള്‍ക്കും അനുകൂല ഘടകമായി.
അതേസമയം നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എന്‍എസ്ഇ) അടിസ്ഥാന സൂചികയായ നിഫ്റ്റി-50, 60 പോയിന്റ് നഷ്ടത്തില്‍ 16,356-ലും ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (ബിഎസ്ഇ) പ്രധാന സൂചികയായ സെന്‍സെക്സ് 215 പോയിന്റ് ഇടിഞ്ഞ് 54,892-ലും വ്യാപാരം അവസാനിപ്പിച്ചു. ഇന്നത്തെ വ്യാപാരത്തില്‍ നിഫ്റ്റിയുടെ ഉയര്‍ന്ന നിലവാരം 16,514-ലും താഴ്ന്ന നിലവാരം 16,293-ലും കുറിച്ചു. ഇതിനിടെ എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ മുഖ്യ സൂചികയായ നിഫ്റ്റി ബാങ്ക് 50 പോയിന്റ് താഴ്ന്ന് 34,946-ലും ബുധനാഴ്ചത്തെ വ്യാപാരം നിര്‍ത്തി.
ആര്‍ബിഐ നടപടി
തുടര്‍ച്ചയായ രണ്ടാം പണനയ അവലോകോന യോഗത്തിലും റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു. ബാങ്ക് വായ്പകളെ നേരിട്ട് സ്വാധീനിക്കുന്ന അടിസ്ഥാന പലിശ നിരക്കായ റിപ്പോ റേറ്റ് 0.50 ശതമാനം ഉയര്‍ത്തി 4.90 ശതമാനയി നിശ്ചയിച്ചു. ഇതോടെ എസ്ഡിഎഫ് റേറ്റും 4.15 ശതമാനത്തില്‍ നിന്നും 4.65 ശതമാനത്തിലേക്ക് വര്‍ധിച്ചു. എന്നാല്‍ സിആര്‍ആര്‍ നിരക്കുകളില്‍ മാറ്റം വരുത്തിയില്ലെന്നത് ശ്രദ്ധേയമായി.
സമ്പദ്ഘടനയുടെ വളര്‍ച്ചയെ ബാധിക്കാതെ, പണപ്പെരുപ്പ വെല്ലുവിളി നേരിടാനുള്ള നടപടി തുടരുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി. അതേസമയം നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള ജിഡിപി വളര്‍ച്ചാ അനുമാനം 7.2 ശതമാനമായി നിലനിര്‍ത്തി. എന്നാല്‍ പണപ്പെരുപ്പത്തിന്റെ അനുമാനം 6.7 ശതമാനമായി ഉയര്‍ത്തി നിശ്ചയിച്ചു.
ടെക്‌നിക്കല്‍ റിപ്പോര്‍ട്ട്
നിഫ്റ്റി സൂചികയില്‍ 200 പോയിന്റിലേറെ ചാഞ്ചാട്ടം പ്രകടമായി. ഒടുവില്‍ നിര്‍ണായക സപ്പോര്‍ട്ട് മേഖലയായ 16,400 നിലവാരത്തിനും താഴെയാണ് സൂചിക ക്ലോസ് ചെയ്തത്. ഇതോടെ 15,700 -16,400 നിലവാരങ്ങളിലെ വ്യാപാര റേഞ്ചിലേക്ക് സൂചിക വീണ്ടും തള്ളപ്പെടാനുള്ള സാധ്യതയേറി. ഡെറിവേറ്റീവ് വിഭാഗത്തിലെ ആഴ്ച കാലയളവിലെ ഓപ്ഷന്‍ കോണ്‍ട്രാക്ടുകളുടെ എക്‌സ്പയറി കൂടിയായതിനാല്‍ വ്യാഴാഴ്ചത്തെ വ്യാപാരം നിര്‍ണായകമാവും.
മാർക്കറ്റ് റിപ്പോര്‍ട്ട്
60 പോയിന്റ് നേട്ടത്തോടെ വ്യാപാരം ആരംഭിച്ച സൂചിക റിസര്‍വ് ബാങ്കിന്റെ നയപ്രഖ്യാപനത്തിന് മുമ്പ് താഴേക്ക് വീഴുകയും പിന്നീട് നേട്ടത്തിലേക്ക് കുതിക്കുകയും ചെയ്തു. എന്നാല്‍ 16,500 നിലവാരം മറികടക്കാനാവാതെയും ആഗോള വിപണികളിലും സമ്മിശ്ര പ്രതികണത്തോടെ നിന്നതോടയും വ്യാപാരാന്ത്യത്തില്‍ നിഫ്റ്റി വീണ്ടും നഷ്ടത്തിലേക്ക് വീണു. അതേസമയം എന്‍എസ്ഇയില്‍ ബുധനാഴ്ച പൂര്‍ത്തിയായ വ്യാപാരത്തില്‍ 14 ഓഹരികള്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് മുന്നേറിയപ്പോള്‍ 51 ഓഹരികള്‍ ഇതേ കാലയളവിലെ താഴ്ന്ന നിലവാരത്തിലേക്കും പതിച്ചു.
- നേട്ടം:- നിഫ്റ്റി-50 സൂചികയിലെ ഓഹരികളില്‍ ടാറ്റ സ്റ്റീല്‍ 1.66 %, എസ്ബിഐ 1.64 %, ടൈറ്റന്‍ 1.39 %, ഡോ റെഡ്ഡീസ് 1.34 %, ബിപിസിഎല്‍ 1.17 %, ഒഎന്‍ജിസി 1.05 %, ബജാജ് ഫിനാന്‍സ് 1.04 വീതവും നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി.
- നഷ്ടം:- ഭാരതി എയര്‍ടെല്‍ -2.98 %, ഐടിസി -2.23 %, റിലയന്‍സ് ഇന്‍ഡസ്ട്രീസ് -1.83 %, യുപിഎല്‍ -1.77 %, ഏഷ്യന്‍ പെയിന്റ്‌സ് -1.51 % വീതവും നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.


Click it and Unblock the Notifications