ഓഹരി വിപണിയിൽ ഇന്ന് റെക്കോർഡ് നേട്ടം. സെൻസെക്സ് 40,392.22 എന്ന റെക്കോഡ് നേട്ടവും ഇന്ന് കൈവരിച്ചു. സെൻസെക്സ് 77.18 പോയിന്റ് ഉയർന്ന് 40,129.05 ലും നിഫ്റ്റി 33.40 പോയിൻറ് ഉയർന്ന് 11,877.50 ലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. യെസ് ബാങ്ക്, സീ എന്റർടൈൻമെന്റ്, എസ്‌ബിഐ, ഗ്രാസിം ഇൻഡസ്ട്രീസ്, ഇൻഫോസിസ് എന്നിവ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ജെഎസ്‌ഡബ്ല്യു സ്റ്റീൽ, ടാറ്റാ സ്റ്റീൽ, ടെക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, ഐഒസി എന്നിവയ്ക്കാണ് നഷ്ടം നേരിട്ടത്.
മെറ്റൽ ഒഴികെ മറ്റെല്ലാ മേഖലാ സൂചികകളും പിഎസ്‌യു ബാങ്ക്, ഐടി, ഓട്ടോ, ഫാർമ, ഇൻഫ്ര എന്നിവയുൾപ്പെടെ മികച്ച നേട്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരികൾ ഇന്ന് 7 ശതമാനം വരെ ഉയർന്നു. അടുത്ത മാസം നിഫ്റ്റി 11,700നും 12,100നും ഇടയിൽ വ്യാപാരം നടത്താൻ സാധ്യതയുണ്ടെന്നാണ് അനലിസ്റ്റുകളുടെ അഭിപ്രായം.
ഇന്ന് രാവിലെ വ്യാപാരം തുടങ്ങിയത് മുതല്‍ അതിയായ ആവേശത്തിലായിരുന്നു ഇന്ത്യന്‍ ഓഹരി വിപണികള്‍. ഒരു ഘട്ടത്തില്‍ സെന്‍സെക്സ് 340 പോയിന്‍റ് ഉയര്‍ന്ന് 40,392 എന്ന എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തി. ഇതോടെ ഈ വര്‍ഷം ജൂണ്‍ നാലിന് രേഖപ്പെടുത്തിയ 40,312 പോയിന്‍റ് നേട്ടത്തെ മറികടന്നു.
നിഫ്റ്റി ഇന്ന് 11,954 പോയിന്‍റിലേക്ക് വരെ ഒരു ഘട്ടത്തില്‍ മുന്നേറി. എന്നാല്‍, നിഫ്റ്റിക്ക് എക്കാലത്തെയും ഉയര്‍ന്ന 12,103 രേഖ മറികടക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍, അവസാന മണിക്കൂറുകളില്‍ വിപണി അല്‍പ്പം താഴേക്ക് നീങ്ങി. ബിഎസ്ഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്ലോസിംഗ് രേഖയാണിത്. ദേശീയ ഓഹരി വിപണിയായ നിഫ്റ്റിയില്‍ വ്യാപാരം 11,881 ല്‍ അവസാനിച്ചു. നേട്ടം 0.28 ശതമാനമായിരുന്നു.
malayalam.goodreturns.in