കോവിഡ് കാലത്ത് എല്ലാ ബിസിനസുകാരും പ്രതിസന്ധി നേരിട്ടവരാണ്. വിപണിയിലേക്ക് പുതുതായി വന്ന കമ്പനികളാണ് ഇക്കാലത്ത് ഏറ്റവും കൂടുതൽ ദുരിതത്തിലായത്. അത്തരമൊരു ദുരിതകഥയാണ് ലുധിയാനയിൽ നിന്നുള്ള ധീരജ് ബൻസാലും രാഹുൽ സച്ച്‌ദേവയും അനുഭവിച്ചത്.
കോസ്മെറ്റിക്ക് ബ്രാൻഡായ റീകോഡുമായി വിപണിയിലെത്തിയ ഇരുവർക്കും കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ കമ്പനി അടച്ചു പൂട്ടാമെന്ന തീരുമാനത്തിലേക്ക് എത്തിച്ചു. അവസാന നിമിഷം പിറന്ന ബുദ്ധിയിൽ മികച്ച മാർക്കറ്റിംഗ് നേടാനും അവിടുന്ന് വളർന്ന് കോവിഡാനന്തരം 26 കോടി രൂപയുടെ ബ്രാൻഡായി വളരാനും റീക്കോഡിനായി. ഈ വിജയകഥ നോക്കാം.
പഠനം ഉപേക്ഷിച്ച് ബിസിനസിലേക്ക്
പഞ്ചാബിലെ ദൗധർ സ്വദേശിയാണ് ധീരജ് . 1991-ൽ ബികോം രണ്ടാം വർഷ പഠന സമയത്താണ് ധീരജ് തന്റെ ബിസിനസ് ആഗ്രഹത്തിന് പിന്നാലെ പോയത്. പഠനം ഉപേക്ഷിച്ച് ജ്യേഷ്ഠന്റെ സൈക്കിൾ പാർട്‌സ് നിർമാണ ബിസിനസിലേക്ക് മാറിയതായിരുന്നു ആദ്യ ചുവട്. സഹോദരനൊപ്പം 20 വർഷത്തോളം ജോലി ചെയ്ത ശേഷമാണ് സ്വന്തമായൊരു ബിസിനസിലേക്ക് ധീരജ് കടക്കുന്നത്. ചത്തീസ്ഗഡിലെ പാഞ്ച്ഗൗൺ സ്വദേശി രാഹുൽ സച്ച്‌ദേവയെ കണ്ടുമുട്ടിയതോടെയാണ് കോസ്മെറ്റിക് ബ്രാൻഡ് ജനിക്കുന്നത്.

1 കോടിയുടെ നിക്ഷേപം
കോസ്‌മെറ്റിക് ഇൻഡസ്ട്രിയിൽ പ്രവർത്തി പരിചയമുള്ള രാഹുലിന്റെ നിർദ്ദേശമായിരുന്നു കോസ്‌മെറ്റിക് ബ്രാൻഡ്. 2018 ഡിസംബറിലാണ് റീകോഡ് കോസ്മെറ്റിക്സ് രജിസ്റ്റർ ചെയ്യുന്നത്. നാല് ഉത്പന്നങ്ങളായിരുന്നു ആദ്യം വിപണിയിലെത്തിച്ചത്. സമ്പാദ്യവും ബാങ്ക് വായ്പകളുമായി ലുധിനായനിയിൽ 7 ജീവനക്കാരുമായി ആരംഭിച്ച കമ്പനിയുടെ 2018-2019 സാമ്പത്തിക വർഷത്തിലെ വരുമാനം 25 ലക്ഷം രൂപയായിരുന്നു. 2019-20 സാമ്പത്തിക വർഷത്തിൽ റെക്കോർഡ് വിറ്റുവരമായ 2 കോടി നേടാൻ കമ്പനിക്കായി. ഇതിന് ശേഷമാണ് കോവിഡ് വെല്ലുവിളി തീർത്തത്.
കോവിഡ് പ്രതിസന്ധി
ബോഡി ലോഷൻ, ഫേസ് സ്‌ക്രബുകൾ, ഫേസ് ഫൗണ്ടേഷൻ തുടങ്ങിയ വിപണിയിലെത്തിക്കുന്ന ബ്രാൻഡാണ് റീകോഡ്. കോവിഡിന് മുൻപ് ഉത്പ്പന്നങ്ങൾ വിപണിയിലെത്തിച്ച ബ്രാൻഡ് നേരിട്ടത് വൻ നഷ്ടമാണ്. മാർക്കറ്റിംഗും വിതരണവും നടക്കാതെ വന്നതോടെ ഉത്പ്പന്നങ്ങൾ പെട്ടിയിൽ തന്നെയായി. 24 മുതൽ 36 മാസം വരെ മാത്രം ഉപയോഗിക്കാവുന്ന ഉത്പ്പന്നങ്ങൾ എന്ത് ചെയ്യണമെന്ന ആലോചനയിൽ നിന്നാണ് 1 രൂപ തന്ത്രം അവതരിപ്പിച്ചത്.
1 രൂപ തന്ത്രം
എക്സ്പയറി തീയതി മറികടക്കാൻ കയ്യിലുള്ള ഉത്പ്പന്നങ്ങൾ 1 രൂപയ്ക്ക് വിൽക്കാനുള്ള തീരുമാനമാണ് പിന്നീട് റീകോഡ് ബ്രാൻഡിന്റെ തിരിച്ചു വരവിന് ഇടയാക്കിയത്. 2020 ജൂൺ 1 മുതൽ 1 രൂപ വില്പന ആരംഭിച്ചു. വില്പന തന്ത്രം സോഷ്യൽ മീഡിയ വഴിയും ബ്ലോഗർമാരെ ഉപയോഗിച്ചു മാർക്കറ്റ് ചെയ്തു. രാജ്യ വ്യാപക ലോക്ഡൗൺ പിൻവലിച്ചതിന് പിന്നാലെ നടത്തിയ ഈ നീക്കം വിജയിക്കുമോ എന്നത് സംബന്ധിച്ച് സംശയങ്ങളുണ്ടായിരുന്നെങ്കിലും പ്രതികരണം അപ്രതീക്ഷിതമായിരുന്നു എന്ന് ധീരജ് ഓർക്കുന്നു.
"1 രൂപയുടെ വില്പന തന്ത്രം രാജ്യത്തെ വലിയൊരു വിഭാഗത്തെ റീകോഡ് കോസ്മെറ്റിക്സിലേക്ക് ആകർഷിച്ചു. 2020 ജൂണിൽ പ്രതിദിനം 20,000 ഉത്പ്പന്നങ്ങൾ വിൽക്കാൻ സാധിച്ചിരുന്നു. 70-80 ലക്ഷം രൂപയായിരുന്നു അക്കാലത്തെ നഷ്ടം", ധീരജ് പറഞ്ഞു. 1 രൂപ വില്പന മികച്ച രീതിയിൽ മുന്നോട്ട് പോയതോടെ റീകോഡിന്റെ ഉത്പ്പന്നങ്ങളിൽ വിശ്വസ്തരായ ഉപഭോക്താക്കളുടെ എണ്ണം കൂടുന്നതായിരുന്നു അനുഭവം.
26 കോടി വിറ്റുവരവ്
വില്പനയ്ക്കിടെ മികച്ച ഉപഭോക്തൃ അടിത്തറയുണ്ടാക്കുകയും 2020 ഒക്‌ടോബർ മുതൽ സ്വന്തം വെബ്‌സൈറ്റ് വഴിയും ആമസോൺ, ഫ്ളിപ്കാർട്ട്, സ്റ്റൈലിഷ്ഇന്ത്യ, നെക്ക തുടങ്ങിയ പ്ലാറ്റഫോമുകൾ വഴിയും വിലപന ആരംഭിച്ചു. റീകോഡിന്റെ ആകെ വില്പനയിൽ 40 ശതമാനവും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്നാണ്.
60 ശതമാനം ഓഫ്‌ലൈൻ വഴിയും നടക്കുന്നു. മൂന്ന് വർഷത്തിനുള്ളിൽ കമ്പനിയുടെ വിറ്റുവരവ് 2019-20 നെ അപേക്ഷിച്ച് പതിമൂന്ന് തവണ വർധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം വർഷം 26 കോടി രൂപയായിരുന്നു റീകോഡിന്റെ വിറ്റുവരവ്.


Click it and Unblock the Notifications