ഐസ്ക്രീം നുണയുമ്പോഴുള്ള സന്തോഷം പോലെ തന്നെയാണ് ഐസ്ക്രീം ബിസിനസുകാരനായ ആർജി ചന്ദ്രമോഗന്റെ വിജയകഥയും. 25,000 രൂപയുടെ മൂലധനത്തിലൂടെ ആരംഭിച്ച അരുൺ ഐസ്ക്രീമിൽ നിന്ന് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഡയറി കമ്പനിയായ ഹാറ്റ്‌സൺ അഗ്രോ പ്രൊഡക്‌റ്റിലേക്കുള്ള യാത്രയിൽ കയ്പും മധുരവും കാണാം.
കോളേജ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച്, ബിസിനസിന്റെ ആദ്യ പാഠങ്ങളറിയാത്തൊരാളുടെ പരിശ്രമങ്ങൾ ഇന്ന് 25,527 കോടി രൂപയുടെ കമ്പനിയായി വളർന്നു. ഇതിൽ അരുൺ ഐസ്ക്രീമിന് 5,300 കോടി രൂപയുടെ വിറ്റുവരവുണ്ടെന്നാണ് റിപ്പോർട്ട്. അരുൺ ഐസ്ക്രീമിൽ തുടങ്ങി ഹാറ്റ്സൺ അഗ്രോ പ്രൊഡക്ടിലേക്കുള്ള വിജയ വഴികൾ നോക്കാം,
തുടക്കം
തമിഴ്‌നാട് സ്വദേശിയായ ആർജിചന്ദ്രമോഗൻ കോളേജ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് ബിസിനസിലേക്ക് തിരിയുന്നത്. പ്രീ-യൂണിവേഴ്‌സിറ്റി കോഴ്‌സിൽ ആദ്യ ശ്രമത്തിൽ പരാജയപ്പെട്ട ശേഷം രണ്ടാം ശ്രമത്തിനുള്ള പഠനത്തിനിടയിലാണ് ചന്ദ്രമോഗൻ ബിസിനസുകാരനാകണമെന്ന ആഗ്രഹത്തിൽ മുന്നിട്ടിറങ്ങുന്നത്. പിതാവിന്റെ ചെറുകിട കച്ചവടം അടച്ചുപൂട്ടിയതോടെയുള്ള ഇടുങ്ങിയ സാമ്പത്തിക സ്ഥിതിയാണ് ഇതിനുള്ള പ്രധാന കാരണം. അങ്ങനെ 1970 കാലഘട്ടത്തിലാണ് അരുൺ ഐസ്ക്രീമിന്റെ ആദ്യ ഘട്ടം തുടങ്ങുന്നത്.

ബിസിനസിലേക്ക്
21-ാം വയസിലാണ് ചന്ദ്രമോഗൻ ബിസിനസിലേക്ക് ഇറങ്ങുന്നത്. ബാങ്കിൽ നിന്നുള്ള 12,000 രൂപ വായ്പ അടക്കം 25,000 രൂപ മൂലധനത്തിൽ ചെന്നൈയിൽ ചെറിയൊരു ഫാക്ടറി സ്ഥാപിക്കുകയായിരുന്നു ആദ്യ ഘട്ടം. വടക്കൻ ചെന്നൈയിലെ റോയപുരത്ത് 250 ചതുരശ്ര അടി വിസ്തൃതിയിലായിരുന്നു ഫാക്ടറി.
അരുൺ ഐസ്ക്രീം എന്ന ബ്രാൻഡിൽ സ്റ്റിക്ക് ഐസ്ക്രീം നിർമാണമായിരുന്നു അന്നത്തെ കാലത്ത് ചന്ദ്രമോഗൻ ആരംഭിച്ചത്. ഐസ്ക്രീം വിൽക്കാൻ മൂന്ന് ജോലിക്കാർ, ഒമ്പത് ഉന്തുവണ്ടികൾ, ആറ് ട്രൈസൈക്കിളുകൾ എന്നിവയുമായിരുന്ന ബിസിനസിന്റെ അന്നത്തെ ശക്തി.
പ്രതിസന്ധികളും പ്രതിരോധവും
ആദ്യ 8-10 വർഷക്കാലത്ത് ബിസിനസും ചന്ദ്രമോഗനും തമ്മിലായിരുന്നു ഏറ്റമുട്ടൽ. "ഞാൻ ഐസ്ക്രീം ബിസിനസ് ആരംഭിച്ചത് ഒരു വലിയ വിശകലനത്തിന്റെ അടിസ്ഥാനത്തിലല്ല. മൂലധനത്തിന് ഒരു പരിമിതി ഉണ്ടായിരുന്നു, എന്റെ അമ്മാവൻ ഈ ബിസിനസ് നിർദ്ദേശിച്ചു, ഞാൻ അത് തുടങ്ങാൻ തീരുമാനിച്ചു. പിന്നീടാണ് ഇതിനെ വളർത്തിയെടുക്കുന്നത് അടക്കമുള്ള ഘട്ടങ്ങൾ മനസിൽ കാണുന്നത്. ബിസിനസ്സ് തിരഞ്ഞെടുത്തത് ആകസ്മികമായിരുന്നു"ചന്ദ്രമോഗൻ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ഓർക്കുന്നു.
ആദ്യ കാലത്ത് ബിസിനസ്സ് നിശ്ചലമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. 1971-ൽ ആദ്യ വർഷം 1.5 ലക്ഷം രൂപയായിരുന്നു വിറ്റുവരവ്. 1981-ൽ 4.50 ലക്ഷം രൂപയായി. പിന്നീട് ചില മാർക്കറ്റിംഗ് ക്ലാസുകളിലും ഫിനാൻഷ്യൽ കോഴ്സുകളിലും പങ്കെടുത്താണ് അദ്ദേഹം ബിസിനസിൽ തന്റേതായ വൈദഗ്ധ്യം നേടിയത്. 1991 ആയപ്പോഴേക്കും വിറ്റുവരവ് 4 കോടി രൂപയായി ഉയർത്താനായി. ഇവിടെ നിന്നാണ് 52 വർഷത്തിനിടയിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഡയറിയായി കമ്പനി വളർന്നത്.
ബ്രാൻഡ് വളർന്നപ്പോൾ പാൽ വിതരണത്തിലെ കുറവും വിപണിയിൽ നിന്നുള്ള മത്സരവും ഉൾപ്പെടെ നിരവധി വെല്ലുവിളികൾ ചന്ദ്രമോഗന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിനോടുള്ള പ്രതിരോധമെന്ന നിലയ്ക്കാണ് കർഷകരിൽ നിന്ന് നേരിട്ട് പാൽ സംഭരിക്കാൻ തുടങ്ങുന്നത്. ഇതിനൊപ്പം ശേഖരണ കേന്ദ്രങ്ങളുടെ ഒരു ശൃംഖല സ്ഥാപിക്കുകയും ചെയ്തു.
ഹാറ്റസനും ഉത്പ്പന്നങ്ങളും
അരുൺ, ആരോക്യ, ഹാറ്റ്സൺ എന്നി ബ്രാൻഡ് നാമങ്ങളിൽ യഥാക്രമം ഐസ്ക്രീം, പാൽ, തൈര് എന്നിവയാണ് ഹാറ്റ്സൺ അഗ്രോ പ്രൊഡക്ട്സ് വിപണിയിലെത്തിക്കുന്നത്. ഇബാക്കോ, ഹാൻഡോബാർ ചോക്ലേറ്റ് എന്നിവയും ഹാറ്റസൻ ഗ്രൂപ്പിന് കീഴിലുണ്ട്. ഇന്ന് 15 ലക്ഷം കർഷകരിൽ നിന്ന് ഹാറ്റ്സൺ അഗ്രോ പ്രൊഡക്ട്സ് പ്രതിദിനം 34 ലക്ഷം ലിറ്റർ പാൽ സംഭരിക്കുന്നുണ്ട്. ഇത് 20 പ്ലാന്റുകൾ വവിയാണ് മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്നത്.
42 രാജ്യങ്ങൾക്ക് ഹാറ്റ്സണിൽ നിന്ന് പാലുൽപ്പന്നങ്ങൾ എത്തിക്കുന്നുണ്ട്. ആഭ്യന്തര വിപണിയിൽ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, പുതുച്ചേരി, കേരളം, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ ഹാറ്റസണിന് സ്ഥാനമുണ്ട്.
കോടീശ്വരൻ
50 വർഷത്തിലേറെയായി ക്ഷീരമേഖലയിൽ പ്രവർത്തിക്കുന്ന ആർജി ചന്ദ്രമോഗനോടൊപ്പം ഇന്ന് ഹാറ്റ്‌സൺ അഗ്രോ പ്രൊഡക്‌റ്റിനെ വളർത്തുന്നതിൽ മാനേജിംഗ് ഡയറക്‌ടറായ മകൻ സി സത്യനും പ്രവർത്തിക്കുന്നു ഫോർബ്‌സിന്റെ 2024 ജനുവരി 1 ലെ കണക്കനുസരിച്ച് 19,140 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്.


Click it and Unblock the Notifications