ചെറിയ ചൂട് ചായയും വീട്ടിലുണ്ടാക്കിയ നല്ല നാടൻ മുറുക്കുമായുള്ളൊരു വൈകുന്നേരം ഇന്ന് പലർക്കും ഒരു നൊസ്റ്റാൾജിയയമായിട്ടുണ്ടാകും. നാടൻ രുചി നാവിന്ന് പോയെല്ലോ എന്ന് അയവിറക്കിയിരുന്നവർക്കിടത്തേക്കാണ് സൗത്ത് ഇന്ത്യൻ പലഹാരങ്ങളുടെ തനത് രുചിയുമായി സ്വീറ്റ് കരം കോഫിയുടെ വരവ്.
വീട്ടിലെ അമ്മമാരുടെ കൈപ്പുണ്യത്തിൽ പാമോയിൽ ചേർക്കാത്ത മറ്റു പ്രിസർവേറ്റീവ്സില്ലാത്ത രുചിയാണ് ചെന്നൈയിൽ നിന്നുള്ള സംഘം വെച്ചു നീട്ടിയത്. വായിൽ വെള്ളമൂറുന്ന രുചിക്കൊപ്പം ഇവരുടെ ബിസിനസും പച്ച പിടിച്ചു. 2,000 രൂപ ചെലവിൽ കസിൻസ് ആരംഭിച്ച സംരംഭം ഇന്ന് പിടിച്ചാൽ കിട്ടാത്ത തലത്തിലേക്ക് വളർന്നു.
തുടക്കം ലളിതം
2015 ലെ ദീപാവലി കാലത്ത് ചെന്നൈയിലെ വീട്ടിൽ കസിൻസായ ശ്രീവത്സൻ സുന്ദരരാമൻ, വീര രാഘവൻ, നളിനി, ആനന്ദ് എന്നിവരുടെ സംഭാഷണങ്ങൾക്കിടയിലേക്കാണ് നാടൻ മുറുക്കുകളുടെ ചർച്ച വന്നത്. റീട്ടെയിൽ ഷെൽഫുകളിലോ കടകളിലോ തനത് ദക്ഷിണേന്ത്യൻ ലഘുഭക്ഷണങ്ങളില്ലെന്ന തിരിച്ചറിവ് നാൽവരെ സംഘത്തെ സ്വന്തമായൊരു സംരംഭത്തിലേക്ക് എത്തിച്ചു. വീട്ടമ്മമാരുടെ കൈപ്പുണ്യവും ഉപയോഗപ്പെടുത്തി 2,000 രൂപ മുതൽ മുടക്കിലാണ് സ്വീറ്റ് കരം കോഫി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആരംഭിച്ചത്.

മദ്രാസ് മിക്സ്ചർ, അതിരസം, മധുര മുറുക്ക് തുടങ്ങിയ പരമ്പരാഗത ദക്ഷിണേന്ത്യൻ ലഘുഭക്ഷണങ്ങളാണ് ബ്രാൻഡിന് കീഴിൽ വിറ്റയിച്ചത്. ഓർഡറുകൾ എടുക്കുന്നത് മുതൽ മാർക്കറ്റിംഗും ഡെലിവറിയും വരെ ചെയ്യുന്ന നാലംഗ സംഘത്തിൽ നിന്ന് ഇന്ന് 35 അംഗങ്ങളുടെ ശക്തമായ ടീമായി സ്വീറ്റ് കരം കോഫി വളർന്നു. 2022ൽ ഫയർസൈഡ് വെഞ്ചേഴ്സിൽ നിന്ന് 12.5 കോടി രൂപയുടെ (1.5 മില്യൺ യുഎസ്ഡ) ഫണ്ടിംഗ് ലഭിച്ചതോടെ മില്യൺ ഡോളർ കമ്പനിയായി സ്വീറ്റ് കരം കോഫി മാറി.
2,000 രൂപയിൽ നിന്ന് മില്യൺ ഡോളർ കമ്പനിയിലേക്ക്
പ്രതിമാസം 30 ഓർഡറുകൾ വരെ ലഭിച്ചു കൊണ്ടുള്ള കുഞ്ഞൻ വളർച്ചയായിരുന്നു സ്വീറ്റ് കരം കോഫിയുടേത്. ഫോണിലൂടെയുള്ള ഓർഡറുകളും പത്രത്തോടൊപ്പം ലഘുലേഖകൾ ഉപയോഗിച്ചുള്ള മാർക്കറ്റിംഗും നടത്തി.
വീട്ടിലെ സ്ത്രീകൾക്കൊപ്പം പരമ്പരാഗത ദക്ഷിണേന്ത്യൻ ലഘുഭക്ഷണങ്ങൾ ഉണ്ടാക്കുന്നതിൽ മിടുക്കരായ സമീപവാസികളായ സ്ത്രീകളെയും ചേർത്ത് അംഗ സംഖ്യ കൂട്ടി. വീട്ടിലിരുന്ന് പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്ന ആദ്യകാല ബിസിനസ് പരീക്ഷണങ്ങൾക്ക് ശേഷം 2022 ലാണ് കമ്പനി ദക്ഷിണേന്ത്യൻ രുചികൾക്കായി വെബ്‌സൈറ്റ് ആരംഭിക്കുന്നത്.
പ്രതിസന്ധിയിൽ നിന്ന് വിജയത്തിലേക്ക്
ഷെഫ് ലഭ്യതയും ലോജിസ്റ്റിക് പ്രശ്നങ്ങളും അടക്കം ഓൺലൈൻ രംഗത്തും കമ്പനി വെല്ലുവിളികൾ നേരിട്ടു. ഈ പ്രതിസന്ധികളെ തരണം ചെയ്ത് ഇന്ന് 60 വ്യത്യസ്ത ഇനങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയ്ക്ക് പുറമെ ഇന്ന് വിദേശത്തേക്കും കമ്പനി ഉത്പ്പന്നങ്ങൾക്ക് ഉപഭോക്താക്കളെത്തി. അമേരിക്ക, മിഡിൽ ഈസ്റ്റ്, യുകെ തുടങ്ങിയ നാടുകളിലും നാടൻ രുചിക്ക് ആവശ്യക്കാരുണ്ട്.
പ്രാദേശിക ഡെലിവറികൾക്കായി ചെന്നൈയിൽ സ്വിഗ്ഗി ഇൻസ്റ്റാ മാർട്ടുമായി കമ്പനി സഹകരിക്കുന്നു. ഇതോടൊപ്പം 3-5 ദിവസത്തിനുള്ളിൽ ഇന്ത്യയിലെവിടെയും ഡെലിവറി ചെയ്യാനുള്ള സൗകര്യവും കമ്പനിക്കുണ്ട്.
വളർച്ച ഇങ്ങനെ
മാസം 30 ഓർഡറുകൾ ലഭിച്ചിടത്ത് നിന്ന് കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ സ്വീറ്റ് കരം കോഫി ലോകമെമ്പാടുമായി 3 ലക്ഷത്തിലധികം ഓർഡറുകൾ ഡെലിവറി ചെയ്തു. 30 രാജ്യങ്ങളിലേക്ക് ഇന്ന് കമ്പനിക്ക് ഉപഭോക്താക്കളുണ്ട്. ഇതോടൊപ്പം ചെന്നൈയിലെ ഗിണ്ടിയിൽ സ്വീറ്റ് കരം കോഫിക്ക് 10,000 ചതുരശ്ര അടി വിസ്തീർണത്തിൽ കോർപ്പറേറ്റ് ഓഫീസും വെയർഹൗസും കമ്പനി സ്ഥാപിച്ചു.
എൻജിനീയറിംഗ്, എംബിഎ ബിരുദധാരിയായയു ആനന്ദ് ഹിന്ദുസ്ഥാൻ യൂണിലിവറിലെ ജോലി രാജിവെച്ചാണ് നിലവിൽ സ്വീറ്റ് കരം കോഫിക്ക് വേണ്ടി പ്രവർത്തിക്കുന്നത്. ബിടെക്, എംബിഎ ബിരുദം നേടിയ നന്ദിത മുൻപ് റോയൽ ബാങ്ക് ഓഫ് സ്കോട്ട്‌ലൻഡിലും ഐഡിപി എഡ്യൂക്കേഷനിലും ജോലി ചെയ്തിരുന്നു.


Click it and Unblock the Notifications