2020 അവസാനം വരെ വർക്ക് വിസ താൽക്കാലികമായി നിർത്തിവച്ച യുഎസ് പ്രസിഡസ്ന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിൽ താൻ നിരാശനാണെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ. 2020 അവസാനം വരെ എച്ച് -1 ബി, എച്ച് -2 ബി, എൽ, ജെ തുടങ്ങിയ വിഭാഗങ്ങളിലെ വർക്ക് വിസ താൽക്കാലികമായി നിർത്തിവച്ച് പ്രസിഡന്റ് ട്രംപ് പ്രഖ്യാപനം നടത്തിയതിന് മണിക്കൂറുകൾക്കുള്ളിലാണ് പിച്ചെയുടെ ട്വീറ്റ്.
യുഎസ് പരിധിയിലുള്ള ഇന്ത്യൻ ടെക്കികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന തൊഴിൽ വിസകളിലൊന്നാണ് എച്ച് -1 ബി വിസ. വിദേശത്ത് നിന്നും തൊഴിലാളികളെ കൊണ്ടുവരുന്നതിന് കമ്പനികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്ന വിസയാണ് ഇത്. അതിനാൽ തന്നെ പുതിയ എച്ച് -1 ബി വിസ നല്‍കുന്നതില്‍ യു.എസ് ഭരണകൂടം ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണത്തില്‍ വലയുന്നതും ഐ. ടി കമ്പനികളാണ്.

ഈ വിസകളിലാണ് ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഇന്ത്യൻ ഐടി കമ്പനികളായ ടിസിഎസ്, ഇൻഫോസിസ്, വിപ്രോ തുടങ്ങിയ ഭൂരിഭാഗം കമ്പനികളും ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് എഞ്ചിനീയർമാരെ കൊണ്ടുവരുന്നത്. എച്ച് 1 ബി വിസയിലൂടെ അമേരിക്കയില്‍ താമസിച്ച് ജോലി ചെയ്യുന്നവരില്‍ 70 ശതമാനവും ഇന്ത്യന്‍ പൗരന്മാരാണ്. കുടിയേറ്റം തടയുന്നതിനും രാജ്യത്തെ പ്രാദേശിക തൊഴിലിനെ സഹായിക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് എച്ച്-1 ബി, എല്‍-1, മറ്റ് താല്‍ക്കാലിക തൊഴില്‍ പെര്‍മിറ്റുകള്‍ എന്നിവയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നാണ് പറയുന്നത്. ഇതിനുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു.
ഉത്തരവിൽ പ്രസിഡന്റ് ഒപ്പുവെച്ചതോടെ ഈ വർഷം അവസാനം വരെ ഏകദേശം 3.25 ലക്ഷം കുടിയേറ്റക്കാർക്കും അവരുടെ കുടുംബങ്ങൾക്കുമാണ് വിലക്ക് ബാധകമാകുക എന്നാണ് കണക്ക്. എന്നാൽ ഇത് 5.25 ലക്ഷം വരുമെന്നാണ് ട്രംപ് ഭരണകൂടത്തിലെ ഉന്നത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നല്ലൊരു ശതമാനം തദ്ദേശീയർക്ക് തൊഴിൽ നഷ്‌ടപ്പെട്ടിട്ടുണ്ട്.
അതിനാൽ തന്നെ എച്ച് -1 ബി, എച്ച് -2 ബി, ജെ, എൽ നോൺ മൈഗ്രന്റ് വിസകൾ ഉപയോഗിച്ച് അധികമായി തൊഴിലാളികൾ വരുന്നത് നിലവിൽ അമേരിക്കയിലെ തദ്ദേശീയരായവരുടെ തൊഴിലവസരങ്ങൾക്ക് ഭീഷണിയാണെന്നാണ് ഉത്തരവിൽ പറയുന്നത്. അമേരിക്കൻ തൊഴിൽ മേഖലക്ക് ഭീഷണി ഉയർത്തുന്ന കുടിയേറ്റ തൊഴിലാളികൾക്കുള്ള വിലക്ക് 2020-ന്റെ അവസാനം വരെ നീട്ടുന്നുവെന്നാണ് ഉത്തരവിലുള്ളത്.


Click it and Unblock the Notifications