ദില്ലി: കോവിഡിന്‍റെ രണ്ടാം തരംഗത്തെ നേരിടാന്‍ രാജ്യം സജ്ജമാണെന്ന് ധനകാര്യ മന്ത്രാലയം. ആദ്യ തരംഗത്തിൽ കോവിഡ് കൈകാര്യം ചെയ്തതിലെ അനുഭവവും വാക്സിനേഷന്‍ വിതരണം രണ്ടാം തരംഗത്തെ നേരിടുന്നതില്‍ കരുത്താവുമെന്നും മാർച്ചിലെ പ്രതിമാസ സാമ്പത്തിക റിപ്പോർട്ടിൽ ധനകാര്യമന്ത്രി വ്യക്തമാക്കുന്നു. ആത്മനിർഭരഭാരത് മിഷനോടൊപ്പം ബജറ്റിലെ അടിസ്ഥാന സൗകര്യ വികസനത്തിനും മൂലധന ചെലവുകൾക്കും സമ്പദ്‌വ്യവസ്ഥയുടെ പുനഃ സ്ഥാപനത്തിനും പുതിയ സാമ്പത്തിക വർഷത്തിൽ ഉത്തേജനം ലഭിക്കുമെന്നും സാമ്പത്തിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
"6.5 കോടിയിലധികം ആദ്യ കോവിഡ് ഡോസുകൾ (നിലവിലെ ജനസംഖ്യയുടെ 4.8 ശതമാനം), 1 കോടി രണ്ടാം ഡോസുകൾ (നിലവിലെ ജനസംഖ്യയുടെ 0.7 ശതമാനം) എന്നിവ നൽകിയിട്ടുണ്ട് - യുഎസിനും ചൈനയ്ക്കും ശേഷം മൂന്നാമത്തെ ഉയർന്ന നമ്പരാണ് ഇത്" -സാമ്പത്തിക റിപ്പോര്‍ട്ടില്‍ ധനകാര്യ മന്ത്രി ചൂണ്ടിക്കാട്ടുന്നു. ഭൂരിഭാഗം സാമ്പത്തിക സൂചകങ്ങളിലുമുള്ള സുസ്ഥിരമായ മെച്ചപ്പെടുത്തലുകൾ അനുകുലായ കാര്യമാണെന്നു ധനമന്ത്രാലയം അറിയിച്ചു.
ചരക്ക് സേവന നികുതി (ജിഎസ്ടി) കളക്ഷൻ മാർച്ചിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 1.24 ലക്ഷം കോടി രൂപയിലെത്തി. 71.2 ദശലക്ഷം ജിഎസ്ടി ഇ-വേ ബില്ലുകൾ ആ മാസത്തിൽ വിതരണം ചെയ്തു, ഇത് മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്. 2020-21ൽ ഭക്ഷ്യധാന്യ ഉൽപാദനം 303.3 ദശലക്ഷം ടണ്ണിലെത്തിയതിനാൽ തുടർച്ചയായ അഞ്ചാം വർഷവും റെക്കോർഡ് ഉൽപാദന നിലവാരത്തെ മറികടന്ന് കാർഷിക മേഖല സമ്പദ്‌വ്യവസ്ഥയുടെ തിളക്കമാർന്ന ഘടകമായി നിലനില്‍ക്കുന്നു.
മൂലധനച്ചെലവിന്റെ കാര്യത്തിൽ ഒക്ടോബർ-ഫെബ്രുവരിയിൽ 104.4 ശതമാനം വാർഷിക വളർച്ചയുണ്ടായി. അതേസമയം, ഈ സാമ്പത്തിക വർഷം ഇത് 14.3 ശതമാനമാണ്. "സമ്പദ്‌വ്യവസ്ഥയെ ഉയർന്ന വളർച്ചാ പാതയിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ ഇത് നിർണായകമാകും, അതുവഴി ഇടത്തരം വരുമാനവും സുസ്ഥിരമായ സാമ്പത്തിക പാതയും സുഗമമാക്കും," മന്ത്രാലയം പറഞ്ഞു.