മിൽക്കി മിസ്റ്റ് എന്ന ബ്രാൻഡ് നെയിം കേൾക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. ദക്ഷിണേന്ത്യയിലെ ക്ഷീര രംഗത്ത് ശക്തമായ സഹകരണ സംഘങ്ങൾക്കിടയിലും പേരെടുത്ത ബ്രാൻഡാണ് മിൽക്കി മിസ്റ്റ്. അച്ഛന്റെ പാൽ ബിസിനസ് പൂട്ടാനൊരുങ്ങുമ്പോൾ എട്ടാം ക്ലാസിൽ പഠനം നിർത്തി ബിസിനസ് ഏറ്റെടുത്ത് വളർത്തി വിജയത്തിലെത്തിച്ചതാണ് ടി സതീഷ് കുമാർ എന്ന ബിസിനസ് ബുദ്ധി. മിൽക്കി മിസ്റ്റിന്റെ വിജയ കഥ നോക്കാം.
പാൽ ബിസിനസിലേക്ക്
തമിഴ്നാട്ടിലെ ഈറോഡിൽ കർഷക കുടുംബത്തിലാണ് സതീഷ് ജനിക്കുന്നത്. 1992 ൽ എട്ടാം ക്ലാസ് പഠനം ഉപേക്ഷിച്ച് ബിസിനസിലേക്കിറങ്ങി വിജയിച്ച സംരംഭകനായി നിൽക്കുന്നതിന് പിന്നിൽ ഒരുപാട് കഥകളുണ്ട്. കുടുംബപരമായി ആരംഭിച്ച ബിസിനസിനെ അവസാന ഘട്ടത്തിലാണ് സതീഷ് ഏറ്റെടുക്കുന്നത്.
പൂട്ടിപോകാറായ ബിസിനസിൽ അവസാന ശ്രമമെന്ന നിലയ്ക്കാണ് പാൽ ബിസിനസ് സതീഷിനെ കുടുംബം ഏൽപ്പിക്കുന്നത്. ഇതിന് മുൻപ് 1983-ൽ സതീഷിന്റെ സഹോദരങ്ങൾ പവർലൂം യൂണിറ്റ് ആരംഭിച്ചു. ബിസിനസ് ക്ലെച്ച് പിടിക്കാഞ്ഞതോടെ മൂന്ന് വർഷത്തിന് ശേഷം പാൽ ബിസിനസിലേക്ക് കടന്നു.

വില്പനക്കാരിൽ നിന്ന് പാൽ ശേഖരിച്ച് തണുപ്പിച്ച് ക്യാനുകളിൽ ബംഗളൂരുവിലേക്ക് അയക്കുന്നതാണ് ബിസിനസ്. പ്രതിദിനം 3,000 ലിറ്ററോളം ഇത്തരത്തിൽ വിറ്റഴിച്ചെങ്കിലും ബിസിനസ് പ്രതീക്ഷിച്ച നിലയിലെത്താത്തതിനാൽ 1992-ഓടെ പിതാവ് ബിസിനസ് അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഈ സമയത്താണ് സതീഷ് ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിക്കുന്നത്. അങ്ങനെ, ഈറോഡിലെ ഹിന്ദു കൽവി നിലയത്തിലെ എട്ടാം ക്ലാസുകാരൻ സംരംഭകന്റെ കുപ്പായമണിഞ്ഞു.
പാലിൽ നിന്ന് പനീറിലേക്ക്
പാൽ കയറ്റി അയക്കുന്നത് മെച്ചമല്ലെന്ന പിതാവിന്റെ അനുഭവം കാരണം പുതിയ മേഖലയിലേക്ക് കടക്കാനാണ് സതീഷ് ആദ്യം തന്നെ പരിശ്രമിച്ചത്. പാൽ വാങ്ങുന്ന ബംഗളൂരുവിലെ ഉപഭോക്താവിന്റെ പനീർ ബിസിനിസിലാണ് സതീഷിന് കണ്ണുടക്കിയത്. പാലിൽ നിന്ന് പനീറുണ്ടാക്കി നല്ല വിലയ്ക്ക് ഹോട്ടലുകളിലേക്ക് വില്പന നടത്തുന്നത് വഴി നല്ല ലാഭവും സതീഷിനെ ആകർഷിച്ചു. പിന്നീട് പനീറുണ്ടാക്കാനുള്ള പരീക്ഷണങ്ങൾ തുടങ്ങുകയും ശ്രമം വിജയിക്കുകയും ചെയ്തു.
1993-ലാണ് സതീഷ് 10 കിലോ പനീറിന്റെ ആദ്യ ബാച്ച് ബംഗളൂരുവിലേക്ക് അയക്കുന്നത്. ബ്രാൻഡ് നെയിം ഇല്ലാതിരുന്ന 1995ൽ പോലും പ്രതിദിനം 50-100 കിലോ പനീർ വില്പന നടത്താൻ സാധിച്ചിരുന്നു. ഇതോടെ പാൽ കയറ്റി അയച്ചുള്ള ബിസിനസ് അവസാനിപ്പിക്കുകയും സംഭരിച്ച പാൽ പൂർണമായും പനീർ ബിസിനസിലേക്ക് മാറ്റാൻ തീരുമാനിച്ചു.
മിൽക്കി മിസ്റ്റിലേക്ക്
വില്പന കൂടിയതോടെ റീട്ടെയിൽ വിപണിയിലേക്ക് കടക്കുന്ന സമയത്താണ് മിൽക്കി മീസ്റ്റ് എന്ന ബ്രാൻഡിലേക്ക് എത്തുന്നത്. "എളുപ്പത്തിൽ പറയാൻ സാധിക്കുന്നതും ഓർമയിൽ നിൽക്കുന്നതുമായ പേരായിരുന്നു അന്വേഷണത്തിലുണ്ടായിരുന്നത്. ലോകത്തെല്ലായിടത്തും ഉപയോഗിക്കാൻ സാധിക്കുന്നതുമായൊരു പേരെന്ന കാഴ്ചപാടിലാണ് മിൽക്കി മീസ്റ്റ് എന്ന പേര് തിരഞ്ഞെടുത്തത്" സതീഷ് മിൽക്കി മീസ്റ്റിന്റെ പേര് തിരഞ്ഞെടുത്തത് ഓർത്തെടുക്കുന്നു.
റീട്ടെയിൽ വിപണിയിലേക്ക് ഇറങ്ങിയതോടെ ആവശ്യമായ മെഷിനറികൾക്കായി 5 ലക്ഷം രൂപയാണ് ആദ്യം നിക്ഷേപിച്ചത്. പിന്നീട് 1998 ൽ 10 ലക്ഷം ബാങ്ക് വായ്പയെടുത്താണ് സെമി ഓട്ടോമേറ്റഡ് പനീർ പ്ലാന്റ് സ്ഥാപിച്ചത്. 1990 ഓടെ മിൽക്കി മിസ്റ്റ് പനീർ ചെന്നെെ, ബംഗളൂരു, കോയമ്പത്തൂർ വിപണികളിലേക്കും എത്തി.
ഉത്പ്പന്നങ്ങൾ
തുടക്കത്തിൽ നിർത്തിയ പാല്‍ ബിസിനസ് വീണ്ടും ആരംഭിച്ചെങ്കിലും മില്‍ക്കി മിസ്റ്റിന് പനീര്‍ നിര്‍മിക്കാനവശ്യമായ പാലിന്റെ ലഭ്യതയില്‍ കുറവ് വന്നു. 2005 ല്‍ പാല്‍ വിതരണം നിര്‍ത്തിയ കമ്പനി നെയ്യ് നിര്‍മാണത്തിലേക്ക് കടന്നു. പനീര്‍, ബട്ടര്‍, നെയ്യ്, ചീസ്, തൈര്, ഐസ്‌ക്രീം തുടങ്ങിയ ഉത്പ്പന്നങ്ങള്‍ ഇന്ന് മില്‍ക്കി മീസ്റ്റ് വിപണിയിലെത്തിക്കുന്നുണ്ട്. ഇന്ന് രാജ്യത്തെ ഏറ്റവും വലിയ പനീര്‍ നിര്‍മാതാക്കളാണ് മില്‍ക്കി മിസ്റ്റ്.
2015ല്‍ പ്രതിദിനം 1.7 ലക്ഷം ലിറ്റർ പാല്‍ സംഭരിച്ചിരുന്ന മിൽകി മിസ്റ്റ് 2019 ഓടെ 6.5 ലക്ഷം ലിറ്റർ സംഭരണ ശേഷിയിലെത്തി. ഈറോഡ്, സേലം, തിരുപ്പൂര്‍, കോയമ്പത്തൂര്‍, നാമക്കല്‍, ഡിണ്ടിഗല്‍, ധര്‍മപുരി, ജോലാര്‍പേട്ട്, കൃഷ്ണഗിരി, ട്രിച്ചി എന്നീ ജില്ലകളിലായി 55,000 ലധികം കര്‍ഷകരില്‍ നിന്ന് കമ്പനി നേരിട്ട് പാൽ ശേഖരിക്കുന്നുണ്ട്.
വരുമാനം
മിൽക്കി മിസ്റ്റിന്റെ വരുമാന സ്രോതസ്സ് ഉത്പ്പന്നങ്ങളുടെ വില്പന മാത്രമാണ്. 2021 സാമ്പത്തിക വർഷത്തിൽ വില്പന 28.2 ശതമാനം ഉയർന്ന് 928.3 കോടി രൂപയായി. 2020 സാമ്പത്തിക വർഷത്തിൽ 723.8 കോടി രൂപയായിരുന്നു ആകെ വില്പന. ബാങ്ക് നിക്ഷേപങ്ങളിൽ നിന്നടക്കം 1.17 കോടി രൂപ കമ്പനി നേടി. ഇതടക്കം 2021 സാമ്പത്തിക വർഷത്തിലെ മൊത്തം വരുമാനം 929.5 കോടി രൂപയാണ്. വരുമാനത്തിന് അനുസൃതമായി, കമ്പനിയുടെ മൊത്തം ചെലവും 26.4 ശതമാനം വർധനവുണ്ട്. 886.6 കോടി രൂപയാണ് ആകെ ചെലവ്.


Click it and Unblock the Notifications