ചെന്നൈ: വായ്പ എടുക്കാത്ത കര്‍ഷകരില്ല. കാര്‍ഷിക മേഖലയെ ശാക്തീകരിക്കാന്‍ കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കാന്‍ മിക്ക ധനകാര്യ സ്ഥാപനങ്ങളും തയ്യാറാണ്. എന്നാല്‍ പ്രകൃതി ദുരന്തങ്ങളും മറ്റും വന്നാല്‍ നഷ്ടം നേരിടുന്ന കര്‍ഷകര്‍ക്ക് വായ്പ തിരിച്ചടവ് വലിയ പ്രയാസമാകും. ഈ സാഹചര്യങ്ങളിലാണ് സര്‍ക്കാര്‍ കര്‍ഷകരെ സഹായിക്കുന്നതിന് വായ്പ എഴുതിത്തള്ളുന്ന നടപടികള്‍ കൈക്കൊള്ളാറ്. തമിഴ്‌നാട്ടില്‍ അടുത്തിടെ 16 ലക്ഷം കര്‍ഷകരുടെ വായ്പകള്‍ എഴുതി തള്ളുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ന് മുതല്‍ അത് നടപ്പാക്കി തുടങ്ങി.
തമിഴ്‌നാട് സെക്രട്ടേറിയറ്റില്‍ നടന്ന പരിപാടിയില്‍ ഒമ്പത് കര്‍ഷകര്‍ക്ക് വായ്പ എഴുതി തള്ളിയ രേഖ കൈമാറി. 12100 കോടി രൂപയുടെ വായ്പയാണ് പുതിയ പ്രഖ്യാപനം വഴി എഴുതി തള്ളുന്നത്. സഹകരണ ബാങ്കില്‍ നിന്ന് വായ്പ എടുത്തവര്‍ക്കാണ് ആനുകൂല്യം. അടുത്തിടെ തമിഴ്‌നാട് ഒട്ടേറെ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു. കര്‍ഷകര്‍ വലിയ തോതിലുള്ള നഷ്ടം നേരിടുകയും ചെയ്തു. തുടര്‍ന്നാണ് വായ്പ എഴുതി തള്ളാന്‍ തീരുമാനിച്ചത്.
കേരളം ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളിലേക്ക് പഴം, പച്ചക്കറികള്‍ കയറ്റി അയക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. സര്‍ക്കാരിന്റെ നടപടി തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണ് എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എഴുതി തള്ളുന്ന തുക സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് നീക്കിവെക്കുമെന്നു മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു.