വിഭജനത്തിന് ശേഷം സ്റ്റൈലൻ ലിസ്റ്റിങ്. പിന്നിലെ ഇടിവ്. ടാറ്റ മോട്ടോഴ്സ് കൊമേഷ്യൽ വെഹിക്കൽ ഓഹരി നിക്ഷേപകർ ആകെ അങ്കലാപ്പിലാണ്. പാദഫലം വന്നതിന് പിന്നാലെ കഴിഞ്ഞ വെള്ളിയാഴ്ചയിലെ നഷ്ടം തിങ്കളാഴ്ചയിലും ടാറ്റ മോട്ടോഴ്‌സ് കോമേഷ്യൽ വെഹിക്കിൽ ഓഹരിയിൽ കണ്ടു. രാവിലെ തുടക്കത്തിലും ഓഹരി നഷ്ടത്തിലാണ്.

സ്വതന്ത്ര കമ്പനിയായ ശേഷം ടാറ്റ മോട്ടോഴ്‌സ് സിവിയുടെ ആദ്യ പാദഫലം കഴിഞ്ഞാഴ്ചയാണ് പുറത്തുവന്നത്. സെപ്റ്റംബർ പാദഫലത്തിൽ കമ്പനി 867 കോടി രൂപയുടെ നഷ്ടം റിപ്പോർട്ട് ചെയ്തു. മുൻ വർഷം ഇതേപാദത്തിൽ 498 കോടി രൂപയായിരുന്നു ലാഭം.
കഴിഞ്ഞ ബുധനാഴ്ചയാണ് ഓഹരി ലിസ്റ്റ് ചെയ്തത്. 28.50 ശതമാനം പ്രീമിയത്തിൽ 335 രൂപയിലായിരുന്നു ഓഹരിയുടെ ലിസ്റ്റിങ്.
പാദഫലം ഇങ്ങനെ
വരുമാനം ആറു ശതമാനം വർധിച്ച് 18,585 രൂപയായി. മുൻ വർഷത്തിലെ ഇതേ പാദത്തിൽ വരുമാനം 17,535 കോടി രൂപയായിരുന്നു. അതേസമയം കമ്പനിയുടെ മൊത്ത ചെലവ് 15 ശതമാനമാണ് വർധിച്ചത്. 19,396 കോടി രൂപ. ഉൽപ്പന്നങ്ങളുടെ ചെലവ് വർധിച്ചതും ടാറ്റ ക്യാപിറ്റലിലെ നിക്ഷേപത്തിൽ നിന്നുള്ള മാർക് ടു മാർക്കറ്റ് നഷ്ടമായ 2027 കോടി രൂപ വന്നതുമാണ് കമ്പനിയെ ബാധിച്ചത്.
ഈ നഷ്ടം ലാഭത്തെ ബാധിച്ചെങ്കിലും നികുതിക്ക് മുൻപുള്ള ലാഭം 600 കോടി രൂപയാണ്. പ്രവർത്തനാടിസ്ഥാനത്തിൽ കമ്പനിയുടെ എബിറ്റ്ഡ മാർജിൻ 1.50 ശതമാനം ഉയർന്ന് 12.20 ശതമാനമായി. കൂടുതൽ വാഹനങ്ങൾ വിറ്റഴിച്ചത് കമ്പനിക്ക് നേട്ടമായി. വാണിജ്യ വാഹനങ്ങളിൽ ആകെ വിൽപ്പന 96,800 യൂണിറ്റാണ്. ആഭ്യാന്തര വിൽപ്പന ഒൻപത് ശതമാനവും കയറ്റുമതി 45 ശതമാനവും ഉയർന്നു.വാണിജ്യ വാഹനങ്ങളുടെ വിൽപ്പനയിൽ നിന്നുള്ള വരുമാനം 6.5 ശതമാനം വർധിച്ച് 18,370 കോടി രൂപയുലെത്തി. ഇതാണ് വരുമാന വർധനവിന് കാരണം.
ഇനി എങ്ങോട്ട്
2026 സാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പകുതിയിൽ ഡിമാന്റ് ഉയരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. നിർമാണ മേഖല, അടിസ്ഥാന സൗകര്യ മേഖല, മൈനിങ് എന്നിവയിൽ നിന്നുണ്ടാകുന്ന പിന്തുണയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഉത്സവ സീസൺ ആരംഭിക്കുന്നതും ഉപഭോഗം മെച്ചപ്പെടുന്നതും ജിഎസ്ടി പരിഷ്കരണത്തിന്റെ സ്വാധീനം എ ന്നിവയാണ് ഇതിന് ഉത്തേജകമാകുക. ഇതോടെ ട്രക്കുകളുടെയും ടിപ്പറുകളുടെയും ആവശ്യകത വർധിക്കും എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
ലക്ഷ്യവില എത്ര?
മോത്തിലാൽ ഒസ്വാൾ ഓഹരിയിൽ ന്യൂട്രൽ നിലപാടാണ് സ്വീകരിക്കുന്നത് 341 രൂപയാണ് ലക്ഷ്യവില. കമ്പനിയുടെ വിപണി വിഹിതം കുറയുന്നത് വലിയ പ്രതിസന്ധിയായി കമ്പനി കണക്കാക്കുന്നു. 2022 ൽ ലൈറ്റ് കൊമേഷ്യൽ വാഹന വിപണിയിൽ 40 ശതമാനമായിരുന്നു ടാറ്റയുടെ സാന്നിധ്യം. ഇന്നിത് 27 ശതമാനമായി. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമായി കമ്പനിയുടെ വ്‌യത്യാസം വർധിക്കുന്നു എന്നാണ് ബ്രോക്കറേജ് പറയുന്നത്.


Click it and Unblock the Notifications