നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ആദായ നികുതി ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപെട്ട് നടൻ വിജയ്ക്ക് നോട്ടീസ്. മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയിട്ടുള്ളത്. സ്വത്ത് വിവരങ്ങൾ സൂക്ഷ്മമായി പരിശോധിച്ചതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് വിജയ്ക്ക് നോട്ടീസ് നൽകിയത്. ചെന്നൈയിലെ പനയ്യൂരിൽ നടന്റെ വസതിയിൽ ഐടി വകുപ്പ് വെള്ളിയാഴ്ച റെയ്ഡ് നടത്തിയിരുന്നു.
ബോക്‌സോഫീസിൽ വിജയിച്ച ഒരു സിനിമയുടെ വിജയവുമായി ബന്ധപ്പെട്ട് 300 കോടി രൂപ നേടിയതിനെ തുടർന്നായിരുന്നു ആദായ നികുതി വകുപ്പിന്റെ തിരച്ചിൽ. 'മാസ്റ്റര്‍' എന്ന സിനിമയുടെ സെറ്റിൽ നിന്നാണ് കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടനെ കസ്റ്റഡിയിലെടുത്ത് സ്വത്ത് വിവരങ്ങൾ പരിശോധിച്ചത്. വിജയ്‍യുടെ വീട്ടിൽ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു അതിന് ശേഷം ആദായനികുതി വകുപ്പ് ഇറക്കിയ വാർത്താക്കുറിപ്പ്.
ബജറ്റ് 2020: ആദായനികുതി ഇളവ് പരിധി ഉയർത്താൻ സാധ്യത
അതേസമയം, 'ബിഗിൽ' എന്ന സിനിമയുടെ നിർമാതാക്കളിലൊരാളായ എജിഎസ് ഗ്രൂപ്പിന്‍റെ ഉടമ അൻപുച്ചെഴിയന്‍റെ മധുരൈയിലെയും ചെന്നൈയിലെയും വീട്ടിൽ നിന്ന് 77 കോടി രൂപ അനധികൃതമായി സൂക്ഷിച്ച നിലയിൽ കണ്ടെത്തിയെന്നും ആദായനികുതി വകുപ്പ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.
ബിഗിൽ ബോക്സോഫീസില്‍ നിന്ന് 300 കോടി കളക്ഷന്‍ നേടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. അന്‍പുചെഴിയന്‍ നല്‍കിയ പ്രതിഫലമാണ് ഐടി വിഭാഗം പരിശോധനക്ക് വിധേയമാക്കുന്നത്. പ്രതിഫലത്തിന്റെ രേഖയിലും പറഞ്ഞ കാര്യങ്ങളിലും പൊരുത്തക്കേടുണ്ടെന്നാണ് ആദായനികുതിവകുപ്പ് അറിയിച്ചിരിക്കുന്നത്.