അമേരിക്കന്‍ സാങ്കേതിക കമ്പനിയായ കോഗ്‌നിസെന്റ്, ഇന്ത്യയിലുടനീളം 18,000 -ത്തോളം ജീവനക്കാരെ ബെഞ്ച് ചെയ്ത ശേഷം പിരിച്ചുവിടുന്നുവെന്ന് കര്‍ണാടകയിലെയും ചെന്നൈയിലെയും സംസ്ഥാന ഐടി ജീവനക്കാരുടെ യൂണിയനുകള്‍ ആരോപിക്കുന്നു. കമ്പനി പദ്ധതികള്‍ സുരക്ഷിതമാക്കാന്‍ കഴിയാത്തതിനാല്‍ രാജിവെക്കാന്‍ ജീവനക്കാരോട് കോഗ്‌നിസെന്റ് ആവശ്യപ്പെട്ടതായാണ് യൂണിയനുകള്‍ പറയുന്നത്. മാനേജ്‌മെന്റ് സമ്മര്‍ദത്തെത്തുടര്‍ന്ന് രാജിവയ്ക്കരുതെന്ന് എല്ലാ കോഗ്‌നിസെന്റ് ജീവനക്കാരെയും വിളിച്ച് ഒരു ഡ്രൈവ് ആരംഭിച്ചതായി കര്‍ണാടക സ്റ്റേറ്റ് ഐടി ജീവനക്കാരുടെ യൂണിയന്‍ (കെഐടിയു) വക്താവ് പറഞ്ഞു.
'കൂട്ടത്തോടെ രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയെന്നത് തൊഴില്‍ നിയമങ്ങളുടെ ലംഘനമാണ്. ഇതിനെതിരെ ഞങ്ങള്‍ സംസ്ഥാന തൊഴില്‍ വകുപ്പില്‍ പരാതി രജിസ്റ്റര്‍ ചെയ്യും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴില്‍ ശക്തിയെ ഫലപ്രദമായി കൈകാര്യം ചെയ്യുക എന്നതിന്റെ പേരില്‍ വന്‍തോതിലുള്ള പിരിച്ചുവിടലുകള്‍ കോഗ്‌നിസെന്റില്‍ നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ത്യയിലുടനീളമുള്ള ആയിരക്കണക്കിന് ജീവനക്കാര്‍ ഇതിന് ഇരയാവാന്‍ പോവുകയാണ്. കോഗ്‌നിസെന്റ് മാനേജ്‌മെന്റ് എടുത്ത നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ ഈ തീരുമാനത്തെ കര്‍ണാടക സ്റ്റേറ്റ് ഐടി/ ഐടിഇഎസ് എംപ്ലോയീസ് യൂണിയന്‍ ശക്തമായി അപലപിക്കുന്നുവെന്ന്, കെഐടിയു പ്രസ്താവനയിലൂടെ അറിയിച്ചു.

പുതിയ പ്രൊജക്റ്റ് സുരക്ഷിതമാക്കാന്‍ കഴിയാത്തതിനാല്‍ പിരിഞ്ഞുപോവാനാണ് കമ്പനി ആവശ്യപ്പെടുന്നതെന്ന് ഒരു കൂട്ടം ജീവനക്കാര്‍ പറയുന്നു. അവര്‍ 30-45 ദിവസത്തേക്ക് ജീവനക്കാരെ ബെഞ്ച് ചെയ്യുന്നു. ജോലി കണ്ടെത്താത്തതിന്റെ പേരില്‍ അവരെ രാജിവയ്ക്കാന്‍ നിര്‍ബന്ധിതമാക്കുകയും ചെയ്യുന്നുവെന്ന് ബാധിക്കപ്പെട്ട ഒരു കോഗ്‌നിസെന്റ് ജീവനക്കാരന്‍ അറിയിച്ചു. കൊവിഡ് 19 മഹാമാരിക്കിടയില്‍ ഐടി/ ഐടി സേവന വ്യവസായത്തിലെ പിരിച്ചുവിടലുകളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ജീവനക്കാരെ സ്വാധീനിക്കുകയുണ്ടായി. കമ്പനികള്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് വിവിധ ഐടി/ ഐടി ജീവനക്കാരുടെ യൂണിയനുകള്‍ സംസ്ഥാന തൊഴില്‍ വകുപ്പുകളെ സമീപിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. തൊഴില്‍ നിയമമനുസരിച്ച് നൂറിലധികം ജീവനക്കാരെ നിയമിക്കുന്ന കമ്പനികള്‍ പിരിച്ചുവിടലുകള്‍ നടപ്പാക്കുമ്പോള്‍, തൊഴില്‍ വകുപ്പില്‍ നിന്ന് അനുമതി വാങ്ങേണ്ടതുണ്ടെന്ന് കെഐടിയു വക്താവ് കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications