അരങ്ങേറ്റത്തിൽ 'ഫ്ളോപ്പായി' പേടിഎം; 28 ശതമാനം തകർച്ച; കാരണങ്ങളറിയാം
ഇന്ത്യന്‍ മൂലധന വിപണിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഫണ്ട് സമാഹരണം എന്ന വിശേഷണവുമായി എത്തിയ ഓണ്‍ലൈന്‍ പേയ്‌മെന്റ് സേവനദാതാവും പ്രമുഖ സ്റ്റാര്‍ട്ടപ്പുമായ പേടിഎമ്മിന്റെ ആദ്യദിന വ്യാപാരം വൻ തകർച്ചയോടെ അവസാനിച്ചു. 2,150 രൂപ ഇഷ്യൂ പ്രൈസുമായെത്തിയ പേടിഎം ഓഹരികള്‍ 1,560 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇഷ്യുവിലയില്‍ നിന്നും 200 രൂപ താഴ്ന്ന് 1,950 നിലവാരത്തിലായിരുന്നു ലിസ്റ്റിങ്. തുടര്‍ന്ന് 28 ശതമാനത്തിന്റെ വന്‍ വിലയിടിവാണ് ഓഹരികളില്‍ ഉണ്ടായിരിക്കുന്നത്.

നിക്ഷേപകര്‍ക്ക് വന്‍ നിരാശ
വമ്പന്‍ വിശേഷണങ്ങളുമൊക്കെയായാണ് പേടിഎം പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) പൂര്‍ത്തിയായതെങ്കിലും ആദ്യദിനം നിക്ഷേപകര്‍ക്ക് വമ്പന്‍ നിരാശയാണ് സമ്മാനിച്ചത്. ഐപിഒയ്ക്ക് ലഭിച്ച തണുത്ത പ്രതികരണത്തില്‍ നിന്നും തന്നെ ലിസ്റ്റിങ് ദിവസം ഓഹരിയില്‍ വിലയിടിവ് ഉണ്ടാകുമെന്ന സൂചന നേരത്തെ ലഭിച്ചിരുന്നു. കൂടാതെ ഐപിഒയില്‍ നിന്നും വന്‍കിട നിക്ഷേപകര്‍ മാറിനിന്നതും ഇത്തരമൊരു നിഗമനത്തിന് കാരണമായി.
അതുകൊണ്ട് തന്നെ ദുര്‍ബലമായ ലിസ്റ്റിങ് ആയിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എങ്കിലും ഇത്രയധികം വിലയിടിവ് ഉണ്ടാകുമെന്ന് പൊതുവില്‍ പ്രതീക്ഷിച്ചതുമല്ല. 2150 രൂപ നിരക്കില്‍ ഇഷ്യൂ ചെയ്ത ഓഹരികള്‍ 590 രൂപയുടെ നഷ്ടത്തിലാണ് ആദ്യദിന വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ നിക്ഷേപകര്‍ക്ക് 35,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

വിലത്തകര്‍ച്ചയ്ക്കുള്ള കാരണങ്ങള്‍
വരുമാനവുമായി തട്ടിച്ചുനോക്കുമ്പോള്‍ പാഥമിക ഓഹരി വിപണിയില്‍ പേറ്റിഎം നിര്‍ദ്ദേശിച്ച വിലനിലവാരം (2,080- 2,150) വളരെ ചെലവേറിയതാണെന്ന് നേരത്തെതന്നെ വിപണിയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എതിരാളികളുമായി താരതമ്യം ചെയ്യുമ്പോഴും സമീപകാലത്തായി വരുമാനത്തില്‍ ഇടിവുണ്ടായിതും ചൂണ്ടിക്കാട്ടിയാണ് പേറ്റിഎമ്മിന്റെ വില നിലവാരം ഉയര്‍ന്നതാണെന്ന് ഒരു വിഭാഗം വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയത്.
കൂടാതെ, കമ്പനിയുടെ ഭാവിയിലേക്കുള്ള വളര്‍ച്ച സാധ്യതകളും ലാഭക്ഷമതയും സംബന്ധിച്ച ആശങ്കകളും വിലത്തകര്‍ച്ചയെ സ്വാധീനിച്ച മറ്റൊരു ഘടകമാണ്. അതിനാല്‍ 1,200 രൂപ നിലവാരത്തിലാവും പേറ്റിഎം ഓഹരി വില്‍പ്പന നടത്തുമെന്നാണ് പൊതുവേ കരുതിയിരുന്നത.് വിപണികളില്‍ പൊതുവായുണ്ടിയിരിക്കുന്ന തളര്‍ച്ചയും ലിസ്റ്റിങ്ങിനെ ബാധിച്ചെന്നാണു വിലയിരുത്തല്‍.
പ്രശസ്ത വിപണി വിശകലന സ്ഥാപനമായ മാക്വയര്‍ റിസര്‍ച്ച് അനാലിസിസിലെ വിദഗ്ധരും സമാനമായാണ് പ്രതികരിച്ചത്. ഡിജിറ്റല്‍ പെയ്‌മെന്റ് രംഗത്ത് നടക്കുന്ന ശക്തമായ കിടമത്സരങ്ങള്‍ ഉള്ളതുകൊണ്ടു തന്നെ പേടിഎമ്മിന്റെ ഭാവി വളര്‍ച്ച സാധ്യതകളില്‍ അവ്യക്തതയുണ്ട്. യുപിഐ ഇടപാടുകള്‍ ജനകീയമായതും പരിഗണിക്കേണ്ട ഘടകമാണ്. മാത്രവുമല്ല കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ രണ്ടാംപാദത്തില്‍ 284 കോടി രൂപയായിരുന്ന നഷ്ടം നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 382 കോടി രൂപയായി വര്‍ധിച്ചതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എങ്കിലും പേടിഎമ്മിന്റെ വളര്‍ച്ച ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉണ്ടാവും എന്നുള്ള നിഗമനങ്ങളും മറുവശത്തുണ്ട്.

പേടിഎം
പ്രമുഖ രാജ്യാന്തര നിക്ഷേപകനായ വാറന്‍ ബഫേയുടെ സ്ഥാപനമായ ബെര്‍ക്ക്‌ഷെയര്‍ ഹാത്വേ ഇന്‍കോര്‍പ്പറേഷന്റെയും ചൈനയിലെ അതിസമ്പന്നനായ ജാക്ക് മായുടെ ആന്റ് ഗ്രൂപ്പ് കമ്പനിയുടെയും കൂടി പിന്തുണയുള്ള നോയിഡ ആസ്ഥാനമായ ഡിജിറ്റല്‍ പണമിടപാടും അനുബന്ധ സേവനങ്ങളും നല്‍കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് പേടിഎം.
ഔദ്യോഗികമായി വണ്‍97 കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് എന്ന് വിളിക്കുന്ന പേടിഎം, പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 18,300 കോടി രൂപയാണ് വിപണിയില്‍നിന്ന് സമാഹരിച്ചത് (8,300 കോടി രൂപയുടെ പുതിയ ഓഹരികളും ഓഫര്‍ ഫോര്‍ സെയില്‍ വഴി 10,000 കോടിയും). ഇതോടെ, 2013ല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോള്‍ ഇന്ത്യ ലിമിറ്റഡ് സമാഹരിച്ച 15,000 കോടി രൂപയുടെ വിഭവ സമാഹരണമാണ് മറികടന്നത്.
മൊബൈല്‍ റീച്ചാര്‍ജിങ് സംവിധാനവുമായി 2010ല്‍ വിജയ് ശേഖര്‍ ശര്‍മയാണ് പേടിഎം സ്ഥാപിച്ചത്. പിന്നീട് മൊബൈല്‍ വാലറ്റായും ധനകാര്യമേഖലയിലെ സേവനദാതാവായും വളര്‍ന്നു. നിലവില്‍ രണ്ട് കോടിയിലധികം വ്യാപാരികളുടെ ശൃംഖലയുള്ള പേടിഎമ്മിന് ഇന്ത്യയിലെ മെര്‍ച്ചന്റ്- പേയ്മെന്റ് മാര്‍ക്കറ്റില്‍ നിര്‍ണായക സ്വാധീനമാണുള്ളത്.


Click it and Unblock the Notifications


