രാജ്യത്തെ ധനക്കമ്മി 2019-20 ലെ ബജറ്റ് പ്രതീക്ഷയേക്കാൾ 114.8 ശതമാനത്തിലെത്തി. നവംബർ അവസാനത്തോടെ ധനകമ്മി 8.07 ലക്ഷം കോടി രൂപയിലെത്തിയതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്‌സ് (സിജിഎ) പുറത്തുവിട്ട കണക്കുകൾ പ്രകാരം ധനക്കമ്മി അല്ലെങ്കിൽ ചെലവും വരുമാനവും തമ്മിലുള്ള അന്തരം 2019 നവംബർ 30 വരെ 8,07,834 കോടി രൂപയാണ്.
ധനകമ്മി
ഒരു വർഷം മുമ്പ് ഇതേ മാസത്തിലെ ബജറ്റ് എസ്റ്റിമേറ്റിന്റെ 114.8 ശതമാനമാണ് ധനകമ്മി. മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) 3.3 ശതമാനമായി കമ്മി നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പു സാമ്പത്തിക വർഷത്തെ ധനക്കമ്മി 7.03 ലക്ഷം കോടി രൂപയായാണ് സർക്കാർ കണക്കാക്കിയിരുന്നത്. സെപ്റ്റംബറിൽ കോർപ്പറേറ്റ് നികുതി നിരക്ക് കുറയ്ക്കാൻ സർക്കാർ തീരുമാനിക്കുകയും വരുമാന സമാഹരണത്തിൽ 1.45 ലക്ഷം കോടി രൂപയുടെ കുറവുണ്ടാകുകയും ചെയ്തു.
ജിഡിപി വളർച്ച
ജിഡിപി വളർച്ച മന്ദഗതിയിലായ സാഹചര്യത്തിൽ നിക്ഷേപം ഉയർത്താനാണ് നികുതിയിളവ് പ്രഖ്യാപിച്ചത്. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5 ശതമാനമായി ജിഡിപി വളർച്ച കുറഞ്ഞു. സെപ്റ്റംബർ അവസാനിച്ച രണ്ടാം പാദത്തിൽ ജിഡിപി വളർച്ച ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.5 ശതമാനമായി കുറഞ്ഞു.
ജിഎസ്ടി വരുമാനത്തിലെ കുറവ്
മാന്ദ്യത്തെത്തുടർന്ന് ജിഎസ്ടി വരുമാനത്തിലുള്ള കുറവും സർക്കാരിന്റെ മൊത്തത്തിലുള്ള വരുമാന സമാഹരണ ശ്രമങ്ങളിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. വരുമാന ശേഖരണത്തിൽ കുറവുണ്ടായതോടെ സർക്കാർ, നടപ്പു സാമ്പത്തിക വർഷത്തിലെ ജനുവരി-മാർച്ച് കാലയളവിലെ ചെലവ് പരിധി കുറയ്ക്കുകയും ചെലവുചുരുക്കൽ നടപടികൾക്ക് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്.
ചെലവ് ചുരുക്കൽ
ജനുവരി മുതൽ മാർച്ച് വരെയുള്ള ബജറ്റ് എസ്റ്റിമേറ്റിന്റെ (ബിഇ) 25 ശതമാനമായി ചെലവ് പരിമിതപ്പെടുത്താൻ സർക്കാർ എല്ലാ വകുപ്പുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാരിന്റെ ഈ വർഷത്തെ മൊത്തം ചെലവ് 18,20,057 കോടി രൂപയാണ്. ഇതിൽ 16,06,215 കോടി രൂപ റവന്യൂ അക്കൗണ്ടിലും 2,13,842 കോടി രൂപ ക്യാപിറ്റൽ അക്കൗണ്ടിലുമാണ്. 2019-20 ലെ മൊത്തം ചെലവ് 27.86 ലക്ഷം കോടി രൂപയായി സർക്കാർ നിശ്ചയിച്ചിട്ടുമുണ്ട്. മൊത്തം റവന്യൂ ചെലവിൽ 3,41,812 കോടി രൂപ പലിശയും 2,35,015 കോടി രൂപ സബ്സിഡികളുടെ ചെലവുമാണ്.


Click it and Unblock the Notifications