കൊറോണ വൈറസ് ഭീതിയിൽ ബുധനാഴ്ചയും അമേരിക്കൻ വിപണിയിൽ കനത്ത ഇടിവ്. ഓഹരി വില കുത്തനെ ഇടിയുകയും എണ്ണവിലയിലും സ്വർണ വിലയിലും മാറ്റങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. ഡോവ് ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 1,338 പോയിൻറ് അഥവാ 6.3 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2017 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനുശേഷം വിപണിയിലുണ്ടായ കുതിപ്പ് അപ്പാടെ മായ്ച്ചു കളഞ്ഞ ഇടിവിനാണ് വിപണി സാക്ഷ്യം വഹിച്ചത്. വ്യാപാരത്തിന്റെ ചില ഘട്ടങ്ങളിൽ 7 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു.
യുഎസ് റിട്ടയർമെന്റിന്റെയും കോളേജ് സേവിംഗ്സ് അക്കൌണ്ടുകളുടെയും ആരോഗ്യം കണക്കാക്കുന്ന എസ് ആന്റ് പി 500 സൂചിക 5.17 ശതമാനം ഇടിഞ്ഞു. ഒരു ഘട്ടത്തിൽ, സൂചിക 7 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. ഇതോടെ 15 മിനിറ്റ് വ്യാപാരം നിർത്തി വയ്ക്കുന്ന സർക്യൂട്ട് ബ്രേക്കർ രീതിയും ഉപയോഗിക്കേണ്ടി വന്നു. നാസ്ഡാക്ക് കോമ്പോസിറ്റ് സൂചിക 4.7 ശതമാനം ഇടിഞ്ഞു.

യുഎസ് ഫെഡറൽ റിസർവ് അടിയന്തരമായി പലിശ നിരക്ക് കുറച്ചതും കൊറോണ വൈറസിന്റെ തടസ്സങ്ങളെ നേരിടാനുള്ള വൈറ്റ് ഹൌസിന്റെ ഒരു ട്രില്യൺ ഡോളർ ഉത്തേജക പദ്ധതിയുടെ വിശദാംശങ്ങളും ചൊവ്വാഴ്ച്ച വിപണിയ്ക്ക് ശക്തി പകർന്നിരുന്നു. എന്നാൽ ഇന്നലെ വീണ്ടും കനത്ത ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. കൂടുതൽ മോശം സാമ്പത്തിക വാർത്തകൾ ബുധനാഴ്ച മാധ്യമങ്ങളിൽ നിറഞ്ഞതോടെയാണ് നിക്ഷേപകരുടെ വിശ്വാസം നഷ്ടപ്പെടുകയും വിപണിയിൽ കൂടുതൽ വിറ്റഴിക്കലുകൾ നടക്കുകയും ചെയ്തത്.
ബോയിംഗ് കമ്പനിയുടെ ഓഹരികൾ വീണ്ടും 17 ശതമാനത്തിലധികം ഇടിഞ്ഞു. യുഎസിലെ എല്ലാ ഫാക്ടറികളും താൽക്കാലികമായി അടച്ചുപൂട്ടുമെന്ന് യുഎസിലെ വൻകിട മൂന്ന് വാഹന നിർമാതാക്കൾ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. ഫോർഡ് മോട്ടോർ കോയും ജനറൽ മോട്ടോഴ്‌സും മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലെ പ്ലാന്റുകൾ പരിമിതമായ സമയത്തേക്ക് അടയ്ക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൊറോണ വൈറസ് പ്രഹരത്തിൽ നിന്ന് കരകയറുന്നത് വരെ എക്‌സിക്യൂട്ടീവുകളുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതായും സർവ്വീസുകൾ 70 ശതമാനം കുറയ്ക്കുന്നതായും ഡെൽറ്റ എയർലൈൻസ് അറിയിച്ചു. യുഎസിലെ ഏറ്റവും വലിയ മാൾ ഉടമയായ സൈമൺ പ്രോപ്പർട്ടി ഗ്രൂപ്പ് മാർച്ച് 29 വരെ തങ്ങളുടെ എല്ലാ മാളുകളും ഔട്ട്‌ലെറ്റുകളും അടയ്ക്കുന്നതായി പ്രഖ്യാപിച്ചു.


Click it and Unblock the Notifications