സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് വകയിരുത്തുന്നതിനുള്ള സർക്കാരിന്റെ തീരുമാനത്തിന് തിരിച്ചടി. സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം പിടിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രഥമ ദൃഷ്ട്യാ നിയമ സാധുത ഇല്ലാത്തതിനാൽ രണ്ട് മാസത്തേക്കാണ് സാലറി ചലഞ്ച് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. അഞ്ച് മാസത്തേയ്ക്ക് ശമ്പളം കുറയ്ക്കാനാണ് സർക്കാർ തീരുമാനിച്ചിരുന്നത്.
വിശദീകരണം
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശമ്പളം പിടിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ശമ്പളം ജീവനക്കാരുടെ അവകാശമാണെന്ന് കോടതി. സിംഗില്‍ ബെഞ്ചാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്. സര്‍ക്കാരിന്റെ ഉത്തരവില്‍ അവ്യക്തതയുണ്ടെന്ന് കോടതി വ്യക്തമാക്കി. കേസ് ഇനി മേയ് 20ന് പരിഗണിക്കും. ജീവനക്കാരിൽ നിന്ന് ശമ്പളം പിടിക്കുന്നത് വഴി ഏതാണ്ട് 6000 കോടിയോളം ലഭിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ വിലയിരുത്തല്‍.
സർക്കാരിന്റെ തീരുമാനം
ഒരു മാസം ആറു ദിവസത്തെ ശമ്പളം വീതം കുറയ്ക്കാനായിരുന്നു സർക്കാരിന്റെ തീരുമാനം. സാമ്പത്തിക സ്ഥിതി മെച്ചമാകുമ്പോള്‍ പിടിച്ച ശമ്പളം തിരികെ നല്‍കുമെന്നും അറിയിച്ചിരുന്നു. എന്നാൽ ഏതെങ്കിലും ജീവനക്കാര്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമോ എന്ന് സര്‍ക്കാരിന് നേരത്തെ തന്നെ ആശങ്കയുണ്ടായിരുന്നു.
പ്രതിഷേധം
സാലറി ചലഞ്ചിന് എതിരെ ചില അദ്ധ്യാപകർക്കിടയിൽ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. എന്നാൽ സാലറി ചലഞ്ച് ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ച അധ്യാപികയെ നവമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചവർക്കെതിരെ അത്തോളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പന്തലായനി യു.പി സ്കൂൾ അധ്യാപിക എ.സുമയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം സുമ സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് കത്തിക്കുന്നതിന്റെ ഫോട്ടോ ഫെയ്സ്ബുക്കിലൂടെ ഷെയർ ചെയ്യുകയും ചെയ്തിരുന്നു.
മന്ത്രിമാരുടെ ശമ്പളം കുറയ്ക്കുമോ?
മന്ത്രിമാരുടെ ശമ്പളം മുപ്പത് ശതമാനം ഒരു വര്‍ഷത്തേക്ക് പിടിക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. എംഎല്‍എമാര്‍, ബോര്‍ഡ്- കോര്‍പ്പറേഷന്‍ ചെയര്‍മാന്‍മാര്‍ എന്നിവരുടെ ശമ്പളവും പിടിക്കുമെന്നായിരുന്നു തീരുമാനം. 30 ശതമാനം വീതമാണ് ശമ്പളം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിരുന്നത്. ഡിഎ കുടിശിക പിടിച്ചെടുത്ത് 2700 കോടി രൂപ സമാഹരിക്കുക, ഡിഎ കുടിശക മരവിപ്പിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും പരിഗണനയിലുണ്ടായിരുന്നു. എന്നാൽ ഹൈക്കോടതി സ്റ്റേ ഏർപ്പെടുത്തിയതോടെ ഇക്കാര്യം സംബന്ധിച്ചും വ്യക്തതയില്ല.