ആഗോള വളർച്ചയിൽ കോവിഡ് -19 ന്റെ വർദ്ധിച്ചുവരുന്ന സാമ്പത്തിക ആഘാതം മൂലം ലോകമെമ്പാടുമുള്ള ഓഹരി വിപണി ബലഹീനത കാണിച്ചതിന് ശേഷമാണ് ഇന്ത്യൻ വിപണികൾ ബുധനാഴ്ച തുറന്നത്. രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ ബിഎസ്‌ഇ സെൻസെക്സ് 427.12 പോയിൻറ് കുറഞ്ഞ് 29,041.37 എന്ന നിലയിലാണ് വ്യാപാരം നടത്തിയത്. എൻഎസ്‌ഇ നിഫ്റ്റി 106.25 പോയിൻറ് അഥവാ 1.24 ശതമാനം ഇടിഞ്ഞ് 8,491.50 ൽ എത്തി.
എന്നാൽ പിന്നീട് സെൻസെക്സ് കൂടുതൽ നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റിയും 200 പോയിന്റ് കുറഞ്ഞു. ഇൻഡസ്‌ലൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി, പവർഗ്രിഡ്, ടിസിഎസ് എന്നിവ ഒഴികെയുള്ള സെൻസെക്‌സിലെ മിക്ക ഓഹരികളും നഷ്ട്ടത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി ഫാർമ ഒഴികെയുള്ള എല്ലാ മേഖലാ നിഫ്റ്റി സൂചികകളും ഇടിവ് രേഖപ്പെടുത്തി. ആഗോള വിപണികളിലെ ചാഞ്ചാട്ടവും ആഭ്യന്തര വളർച്ച സംബന്ധിച്ച ആശങ്കകളുടമാണ് വിപണിയിലെ ഇടിവിന് കാരണം.
ഓഹരി വിപണിയിൽ ഇന്ന് നേട്ടം; സാമ്പത്തിക പാക്കേജ് ഗുണകരമായി
ആഗോള വിപണിയിലെ മോശം പ്രകടനവും ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് കുറയ്ക്കാനുള്ള സർക്കാരിന്റെ തീരുമാനവും കാരണം ഇന്ന് മുഴുവൻ വിപണികളിൽ നഷ്ടം തുടരുമെന്ന് വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നു. കോവിഡ് -19 മഹാമാരി മൂലമുണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതിന് വ്യവസായ മേഖലയ്ക്കായി സർക്കാർ മറ്റൊരു പാക്കേജ് തയ്യാറാക്കിക്കൊണ്ടിരിക്കുന്നതിനാൽ ഈ ആഴ്ച അവസാനം വിപണികൾക്ക് കുറച്ച് നേട്ടം കൈവരിക്കാൻ സാധ്യതയുണ്ടെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു.
ആഗോളതലത്തിൽ വിപണികളിലുണ്ടാകുന്ന കനത്ത ഇടിവാണ് ആഭ്യന്തര വിപണിയെ സ്വാധീനിക്കുന്നത്. കൊറോണ വൈറസ് മഹാമാരി ആഗോള സമ്പദ്‌വ്യവസ്ഥയെ തകർക്കുന്നത് തുടരുന്നതിനാൽ ഏഷ്യൻ ഓഹരികൾ ബുധനാഴ്ച പൊതുവേ നഷ്ടത്തിലായിരുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ആഭ്യന്തര ഓഹരികളിൽ വീണ്ടെടുക്കൽ ഉണ്ടാകുമോ എന്നത് പ്രധാനമായും ഇന്ത്യയിൽ ലോക്ക്ഡൌൺ എപ്പോൾ അവസാനിക്കും എന്നതിനെ ആശ്രയിച്ചിരിക്കും. ലോക്ക്ഡൌൺ കാലാവധി നീട്ടാനുള്ള പദ്ധതികൾ ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്ന് സർക്കാർ അറിയിച്ചു. ഇന്ത്യയിൽ പോസിറ്റീവ് കേസുകളുടെ എണ്ണം ഇപ്പോൾ വളരെ വേഗത്തിൽ ഉയരുകയാണ്, തിങ്കളാഴ്ച വരെ 1,600 കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 48 ആയി ഉയർന്നു.