ബാങ്ക്, ഓട്ടോ, മെറ്റൽ, ഫാർമ ഓഹരികളിലെ കനത്ത ഇടിവിനെ തുടർന്ന് ബെഞ്ച്മാർക്ക് സൂചികകൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 937.66 പോയിൻറ് അഥവാ 1.94 ശതമാനം ഇടിഞ്ഞ് 47,409.93 ൽ എത്തി. നിഫ്റ്റി 271.40 പോയിൻറ് അഥവാ 1.91 ശതമാനം ഇടിഞ്ഞ് 13,967.50 ൽ എത്തി. ഏകദേശം 1053 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ 1809 ഓഹരികൾ ഇടിഞ്ഞു, 141 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, ടാറ്റാ സ്റ്റീൽ, ഗെയിൽ, ടൈറ്റൻ കമ്പനി എന്നിവയാണ് നിഫ്റ്റിയിൽ വലിയ നഷ്ടം നേരിട്ട ഓഹരികൾ. ടെക് മഹീന്ദ്ര, എസ്‌ബിഐ ലൈഫ് ഇൻഷുറൻസ്, വിപ്രോ, ഐടിസി, പവർ ഗ്രിഡ് കോർപ്പറേഷൻ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ചത്. എഫ്എംസിജി ഒഴികെ മറ്റെല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

ബിഎസ്‌ഇ മിഡ്‌കാപ്പ്, സ്‌മോൾകാപ്പ് സൂചികകൾ 0.5-1.3 ശതമാനം ഇടിഞ്ഞു. ഇന്ത്യൻ രൂപ ഇന്ന് നേട്ടങ്ങൾ മായ്ച്ച് ഡോളറിന് എതിരെ 72.92 എന്ന നിലയിലെത്തി. തിങ്കളാഴ്ച ക്ലോസ് ചെയ്ത 72.95 ൽ നിന്ന് 72.94 എന്ന നിരക്കിലാണ് ഇന്ന് വിപണി തുറന്നത്. 72.78നും 72.94 നും ഇടയിലാണ് ഇന്ന് വ്യാപാരം നടന്നത്.
2021ൽ ഇന്ത്യ 11.5 ശതമാനം വളർച്ച കൈവരിക്കുമെന്ന് ഐഎംഎഫ് പ്രവചിച്ചെങ്കിലും ഇന്ത്യൻ വിപണിയിൽ ഇന്ന് സൂചികകൾ 2 ശതമാനം ഇടിവ് രേഖപ്പെടുത്തി. ആഗോളതലത്തിൽ പ്രധാന സമ്പദ്‌വ്യവസ്ഥകളിലെ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കാണ് ഇന്ത്യയുടേത്. നിഫ്റ്റി വീണ്ടപം 14,000 എന്ന നിർണായക നിലയ്ക്ക് താഴെയെത്തി. ഇത് വിപണിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനും കൂടുതൽ വിൽപ്പന സമ്മർദ്ദത്തിനും കാരണമായേക്കാം.


Click it and Unblock the Notifications