ശ്രീപത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു. രാജകുടുംബത്തിന്റെ അവകാശം ശരി വയ്ക്കുന്നതാണ് വിധി. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആചാരപരമായ കാര്യങ്ങളില്‍ രാജകുടുംബത്തിന് അവകാശമുണ്ടെന്ന വാദം സുപ്രീം കോടതി അംഗീകരിച്ചു. അതേസമയം ഭരണച്ചുമതല താല്‍ക്കാലിക ഭരണ സമിതിക്കാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഭരണസമിതിക്ക് തീരുമാനിക്കാം.
ഹര്‍ജി
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന 2011 ലെ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ക്ഷേത്രത്തിന്റെ ഭരണവും ആസ്തിയും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നായിരുന്നു ഹൈക്കോടതി വിധി. എന്നാൽ ക്ഷേത്രഭരണത്തില്‍ രാജകുടുംബത്തിന് അവകാശമില്ലെന്ന കേരള ഹൈക്കോടതി വിധി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീം കോടതിയില്‍ ഹര്‍ജി നൽകിയത്.
നിലവറകൾ
പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ആകെയുള്ളത് ആറു നിലവറകളാണ്. എ,ബി നിലവറകളിലാണ് അമൂല്യമായ നിധിശേഖരമുള്ളത്. ഇ,എഫ് നിലവറകള്‍ ക്ഷേത്രാവശ്യത്തിനായി എപ്പോഴും തുറക്കുന്നവയാണ്. സി,ഡി നിലവറകളില്‍ ഉത്സവാവശ്യത്തിനുള്ള ആഭരണങ്ങള്‍ സൂക്ഷിക്കുന്നവ ആണ്. ബി ഒഴികെയുള്ള എല്ലാ നിലവറകളും തുറന്ന് കണക്ക് എടുത്തിട്ടുണ്ട്.
എ നിലവറ
എ നിലവറയില്‍ കണക്കെടുത്തപ്പോള്‍ ഒന്നേകാല്‍ ലക്ഷം കോടിയോളം രൂപ വിലമതിക്കുന്ന ശേഖരം കണ്ടെത്തിയിരുന്നു. സ്വര്‍ണാഭരണങ്ങള്‍, സ്വര്‍ണക്കട്ടികള്‍, രത്നങ്ങള്‍, സ്വര്‍ണവിഗ്രഹങ്ങള്‍ എന്നിവ എ നിലവറയില്‍നിന്ന് കണ്ടെത്തിയിരുന്നു. ആചാരപരമായ കാരണങ്ങളാല്‍ ബി നിലവറ തുറക്കാന്‍ അനുവദിക്കില്ല.
ബി നിലവറ
ഭരതക്കോണിലുള്ള ബി നിലവറ ഇതേവരെ തുറന്നിട്ടില്ല. അഗസ്ത്യമുനിയുടെ സമാധിസങ്കല്പ്പമുള്ള ഇവിടെ വെള്ളിക്കട്ടകളും സ്വർണ നാണയങ്ങളുമുണ്ടെന്നാണ് വിശ്വാസം. 2011 ജൂണിൽ നിലവറ തുറക്കാൻ കഠിനമായ ശ്രമം നടത്തിയിരുന്നു. ബി നിലവറയില്‍ രണ്ട് കല്ലറകള്‍ ഉണ്ട്. മഹാഭാരതക്കോണത്തു കല്ലറയും ശ്രീപണ്ടാരക്കല്ലറയും. വടക്ക് ദര്‍ശനമായാണ് ഭരതക്കോണ്‍ കല്ലറ എന്നുകൂടി അറിയപ്പെടുന്ന മഹാഭാരതക്കോണ്‍ കല്ലറ സ്ഥിതിചെയ്യുന്നത്. ഈ കല്ലറ ആവശ്യം വരുമ്പോഴൊക്കെ തുറക്കാവുന്നതാണ്. ഇതില്‍ വെള്ളികൊണ്ടുള്ള പല വസ്തുക്കളും സൂക്ഷിച്ചിട്ടുണ്ട്. ഏറെക്കാലമായി തുറക്കാത്തതെന്ന് വിശ്വസിക്കുന്നത് ശ്രീപണ്ടാരക്കല്ലറയാണ്.


Click it and Unblock the Notifications