വിദേശത്തേയ്ക്ക് പറക്കുന്ന മിക്ക ചെറുപ്പക്കാരുടെയും സ്വപ്നം പോലെ അഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് കടബാധ്യതകൾ തീര്‍ക്കാൻ ഗൾഫിലേയ്ക്ക് പറന്ന ബി.ആർ ഷെട്ടി അറബികളുടെ നാട്ടിൽ പൊന്ന് വിളയിച്ചു. എന്നാൽ ഗൾഫിലെ വമ്പൻ വ്യവസായായി വളർന്ന ഷെട്ടിയുടെ അവിശ്വസനീയമായ തകർച്ചയുടെ കഥകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നത്.
ഗൾഫ് സ്വപ്നം
ഗൾഫ് എന്ന കുടിയേറ്റ സ്വപ്‌നവുമായി 1970 കളുടെ തുടക്കത്തിലാണ് വെറും 500 രൂപയുമായി ഗൾഫ് മണ്ണിൽ കാലു കുത്തിയത്. പിന്നീട് ഫോബ്‌സിന്റെ 2018ലെ ശതകോടീശ്വര പട്ടികയിൽ 4.2 ബില്യൺ ഡോളർ വ്യക്തിഗത സമ്പത്ത് സൃഷ്ടിച്ച കോടീശ്വരനായി മാറി. എന്‍.എം.സി ഹെല്‍ത്ത്, യു.എ.ഇ എക്‌സ്‌ചേഞ്ച് എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ് കർണാകയിലെ ഉടുപ്പിക്കാരനായ ബി.ആർ ഷെട്ടി. എന്നാൽ ഇപ്പോൾ വിവിധ ബാങ്കുകള്‍ക്ക് ബി.ആര്‍ ഷെട്ടി കൊടുക്കാനുണ്ടെന്ന് പറയപ്പെടുന്ന 50,000 കോടി രൂപയുടെ കടബാധ്യതയാണ് വാർത്തകളിൽ നിറഞ്ഞിരിക്കുന്നത്.
മെഡിക്കൽ റെപ്രസെന്റിറ്റീവായി തുടക്കം
ഗള്‍ഫിലെത്തിയ ആദ്യകാലത്ത് മെഡിക്കല്‍ റെപ്രസെന്റിറ്റീവായിട്ടായിരുന്നു തുടക്കം. തുടര്‍ന്നാണ് ന്യൂ മെഡിക്കല്‍ ഹെല്‍ത്ത് കെയര്‍ (എന്‍എംസി) എന്ന ക്ലിനിക്കിന് തുടക്കമിടുന്നത്. രണ്ടു മുറികളിലായി ക്ലിനിക്കും ഫാര്‍മസിയും തുറന്നു. ഭാര്യ ചന്ദ്രകുമാരി ഷെട്ടിയായിരുന്നു ആദ്യ ഡോക്ടര്‍. എന്നാൽ പിന്നീട് അതിശയിപ്പിക്കുന്ന രീതിയിലായിരുന്നു ആസ്ഥാപനത്തിന്റെ വളര്‍ച്ച. എട്ട് രാജ്യങ്ങളിലെ 12 നഗരങ്ങളിലായി 45 ശാഖകള്‍ എന്‍എംസിക്കുണ്ട്.
യുഎഇ എക്സ്ചേഞ്ച്
പ്രവാസികൾ നാട്ടിലേക്കു പണം അയയ്ക്കാനായി ആശ്രയമാക്കിയ യുഎഇ എക്‌സ്‌ചേഞ്ചും ഷെട്ടിയുടെ സ്ഥാപനമാണ്. 1980കളിലാണ് യുഎഇ എക്‌സ്‌ചേഞ്ച് എന്ന ധനകാര്യ സ്ഥാനം ജനപ്രിയമാകുന്നത്. കേരളത്തിലേയ്ക്ക് പണമെത്തിക്കാന്‍ ഗള്‍ഫിലെ മലയാളികളില്‍ ഭൂരിഭാഗവും ആശ്രയിച്ചിരുന്നത് യുഎഇ എക്സ്ചേഞ്ച് വഴിയാണ്. 31 രാജ്യങ്ങളിലായി 800ലധികം ശാഖകളുള്ള വമ്പന്‍ സ്ഥാപനമായി യുഎഇ എക്‌സ്‌ചേഞ്ച് വളര്‍ന്നു.
മറ്റ് വ്യവസായങ്ങൾ
1981-ല്‍ എന്‍എംസി ട്രേഡിങ് കമ്പനി തുടങ്ങി. 2003-ല്‍ അബുദബിയില്‍ നിയോഫാര്‍മയെന്ന പേരില്‍ മരുന്നു നിര്‍മാണ സംരംഭം ആരംഭിച്ചു. 2007-ല്‍ ബെംഗളൂരു ആസ്ഥാനമായി ബയോകോൺ എന്ന കമ്പനി ആരംഭിച്ച കിരണ്‍ മജുംദാര്‍ ഷായുമായി ഒരു പങ്കാളിത്ത കമ്പനിക്കും ഷെട്ടി തുടക്കമിട്ടു. നിയോബയോകോണ്‍ എന്ന ഈ പങ്കാളിത്ത കമ്പനി അബുദബിയിലാണ് പ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്.
അവാർഡുകൾ
2005-ല്‍ ഓര്‍ഡര്‍ ഓഫ് അബുദാബി അവാര്‍ഡ് നല്‍കി സര്‍ക്കാര്‍ ഷെട്ടിയെ ആദരിച്ചു. 2009-ല്‍ ഇന്ത്യ പത്മശ്രീ പുരസ്‌കാരം സമ്മാനിച്ചു. പിന്നീട് ഇന്ത്യയിലും നിരവധി സ്ഥാപനങ്ങള്‍ സ്വന്തമാക്കി. 2010-ല്‍ ബുര്‍ജ് ഖലീഫയില്‍ 100, 140 എന്നീ നിലകള്‍ ഷെട്ടി സ്വന്തമാക്കി. പാം ജുമൈറയിലും ദുബായിലെ വേള്‍ഡ് ട്രേഡ് സെന്ററിലും വസ്തുവകകളുണ്ട്. ഏഴ് റോള്‍സ് റോയ്‌സ്, ഒരു മേബാക്, ഒരു വിന്റേജ് മോറിസ് മൈനര്‍ തുടങ്ങിയവയാണ് ഷെട്ടിയുടെ വാഹന ശേഖരത്തിലുള്ളത്.
പതനം ഇങ്ങനെ
2019ലാണ് ഷെട്ടിയുടെ സമ്പാദ്യങ്ങൾക്ക് മേൽ ആദ്യത്തെ പ്രഹരം ഏൽക്കുന്നത്. മഡി വാട്ടേഴ്‌സ്-എന്ന അമേരിക്കന്‍ മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനം എംഎന്‍സിയുടെ സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടു. ഇതോടെ എംഎന്‍എസിയുടെ ഓഹരിവില മൂന്നിലൊന്നായി കൂപ്പുകുത്തി. കൂടാതെ എന്‍എംസിയുടെ ഡയറക്ടര്‍ ആന്‍ഡ് നോണ്‍ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ സ്ഥാനവും ഷെട്ടിക്ക് രാജിവെയ്‌ക്കേണ്ടിവന്നു. എന്നാൽ ഇപ്പോൾ സാമ്പത്തിക തട്ടിപ്പിനും വഞ്ചനയ്ക്കും വിചാരണ നേരിടേണ്ടി വന്നിരിക്കുകയാണ് ഷെട്ടിയ്ക്ക്.
ബാധ്യതകൾ
അബുദബി കൊമേഴ്സൽ ബാങ്കിൽ 963 ദശലക്ഷം ഡോളർ, ദുബായ് ഇസ്‌ലാമിക് ബാങ്കിൽ 541 ദശലക്ഷം ഡോളർ, അബുദാബി ഇസ്‌ലാമിക് ബാങ്കിൽ 325 ദശലക്ഷം ഡോളർ, സ്റ്റാന്റേഡ് ചാർട്ടേഡിൽ 250 ദശലക്ഷം, ബാർക്ലേസിൽ 145 ദശലക്ഷം എന്നിങ്ങനെയാണ് എൻഎംസിയുടെ ബാധ്യതകൾ എന്നാണ് റിപ്പോർട്ടുകൾ.
ചതിച്ചത് ജീവനക്കാർ
തന്നെ ചതിച്ചത് എന്‍ എം സി ഹെല്‍ത്തിലെ ജീവനക്കാര്‍ തന്നെയാണെന്ന് ഷെട്ടി പറയുന്നു. എന്‍ എം സി ഹെല്‍ത്തില്‍ ഇപ്പോഴുള്ളതും മുമ്പുണ്ടായിരുന്നതുമായ ചെറിയൊരു സംഘം ജീവനക്കാരാണ് തട്ടിപ്പ് നടത്താന്‍ ബാങ്ക് അക്കൗണ്ടുകളുണ്ടാക്കിയതും ചെക്കുകള്‍ ഉപയോഗിച്ചതെന്നും അദ്ദേഹം ആരോപിച്ചു. തന്റെ പേരില്‍ അക്കൗണ്ടുകളുണ്ടാക്കി താനറിയാതെ തട്ടിപ്പ് ഇടപാടുകള്‍ നടത്തിയതായും തന്റെ ഒപ്പ് വ്യാജമായി ഉപയോഗിച്ച് വായ്പകളും പേഴ്‌സണല്‍ ഗ്യാരന്റികളും എടുക്കുകയും ചെക്കുകളും ബാങ്ക് ഇടപാടുകളും നടത്തുകയും ചെയ്തുവെന്നും ഷെട്ടി ആരോപിക്കുന്നു.
ഇപ്പോൾ മംഗലാപുരത്ത്
അന്‍പതിനായിരം കോടി വായ്പത്തട്ടിപ്പ് നടത്തി ഷെട്ടി ഇന്ത്യയിലേക്ക് മുങ്ങി എന്നാണ് ആരോപണം ഉയരുന്നത്. ഫെബ്രുവരിയിലാണ് ഇന്ത്യയിലേക്ക് ഷെട്ടി വരുന്നത്. മൂത്ത സഹോദരന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് അദ്ദേഹം മംഗലാപുരത്ത് എത്തിയത്. അടുത്തിടെ ഈ സഹോദരന്‍ മരണപ്പെട്ടു. ലോക്ക്ഡൗണ്‍ കാരണമാണ് തനിക്ക് തിരികെ പോകാന്‍ സാധിക്കാത്തത് എന്ന് ഷെട്ടി പറയുന്നു.
More From GoodReturns

റമദാന് ഇഅ്തികാഫ്: മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഖത്തര്‍, വിശ്വാസികള്‍ അറിയേണ്ടത്

സ്വർണവില റെക്കോർഡിലേക്ക്, കയ്യിൽ എത്ര ഗ്രാം സൂക്ഷിക്കാം എന്നറിയണം, ഇല്ലെങ്കിൽ തടവും പിഴയും ഉറപ്പ്

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി



Click it and Unblock the Notifications