ദില്ലി; രാജ്യത്ത് മൂന്നാം കൊവിഡ് തരംഗത്തെ നേരിടാൻ മൂന്നാം കൊവിഡ് പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. 20,000 കോടിയെ പാക്കേജാണ്പ്രഖ്യാപിച്ചേക്കുക.സാധ്യമായ മറ്റൊരു തരംഗത്തിന് മുൻകൂട്ടി തയ്യാറെടുക്കുകയും അതിന്റെ വ്യാപനം തടയുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ആരോഗ്യ-ധനകാര്യ മന്ത്രാലയങ്ങൾ വിശദാംശങ്ങൾ തയ്യാറാക്കുകയാണ്. മന്ത്രിസഭയുടെ അനുമതി ലഭിച്ചശേഷം പ്രഖ്യാപിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കൂടുതൽ ആശുപത്രി കിടക്കകൾ സജ്ജമാക്കുക, അവശ്യ മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും സംഭരിക്കുക, ദേശീയ, സംസ്ഥാന ആരോഗ്യ മേഖലകൾ ശക്തിപ്പെടുത്തുക, കൂടുതൽ ലബോറട്ടറികളും പരീക്ഷണ കേന്ദ്രങ്ങളും സ്ഥാപിക്കുക എന്നിവയുൾപ്പെടെ കോവിഡ് സമർപ്പിത ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായിരിക്കും പാക്കേജിൽ പ്രാധാന്യം നൽകുക.
കൊവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പ് നിലനിൽക്കുന്നതിനിടയിലാണ് കേന്ദ്രസർക്കാർ നീക്കം. മാത്രമല്ല ഡെൽറ്റാ പ്ലസ് വകഭേദവും രാജ്യത്ത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.നിലവിൽ 11 സംസ്ഥാനങ്ങളിലായി 48 ഡെൽറ്റാ പ്ലസ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത്, കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഒഡീഷ, രാജസ്ഥാൻ, ജമ്മു, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഡെൽറ്റാ പ്ലസ് സ്ഥിരീകരിച്ചത്.
ഡോക്ടർമാർ, ആശുപത്രി കിടക്കകൾ, അവശ്യ മരുന്നുകൾ, ഓക്സിജൻ സിലിണ്ടറുകൾ എന്നിവയുടെ കുറവ് മൂലം രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം നേരിടുന്നതിൽ കടുത്ത പ്രതിസന്ധിയായിരുന്നു നേരിട്ടത്. ഈ സാഹചര്യത്തിൽ കൂടിയാണ് കേന്ദ്രസർക്കാർ നീക്കം.
സ്വര്‍ണ വായ്പ സ്വര്‍ണമായി തിരിച്ചടയ്ക്കാം; പുതിയ നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്
കോവിഡ് തിരിച്ചടിയായി; 73 ശതമാനം ചെറുകിട സംരഭങ്ങളും പ്രതിസന്ധിയിൽ