വിപണിയില്‍ പെട്ടെന്ന് 'ടോപ്പ് ഗിയറില്‍' കടന്നിരിക്കുകയാണ് ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ലിമിറ്റഡും (ടിസിപിഎല്‍) ടാറ്റ കോഫി ലിമിറ്റഡും (ടിസിഎല്‍). ദേശീയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 8 ശതമാനം ഉയര്‍ച്ച ടിസിഎല്ലും 3 ശതമാനം ഉയര്‍ച്ച ടിസിപിഎല്ലും ബുധനാഴ്ച്ച രേഖപ്പെടുത്തി. നിഫ്റ്റി ഫിഫ്റ്റി സൂചികയില്‍ കാര്യമായ നേട്ടം കൊയ്യുന്നവരുടെ കൂട്ടത്തില്‍ ടിസിപിഎല്‍ ഇന്നു പേരുചേര്‍ത്തിട്ടുണ്ട്.
ഇരു ടാറ്റ കമ്പനികളുടെയും അപ്രതീക്ഷിത കയറ്റത്തിന് പിന്നിലെ കാരണം എന്തെന്ത് അറിയേണ്ടേ? ഇന്ത്യയിലെയും വിദേശത്തേയും ബിസിനസ് പുനഃസംഘടിപ്പിക്കാനുള്ള മാനേജ്‌മെന്റ് തീരുമാനത്തെ ഇരുകയ്യും നീട്ടിയാണ് നിക്ഷേപകര്‍ സ്വാഗതം ചെയ്യുന്നത്. കോര്‍പ്പറേറ്റ് ഘടന ലളിതമാകുന്നതോടെ ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സിന്റെ ഓഹരി മൂല്യം വര്‍ധിക്കുമെന്നാണ് പൊതുവായ വിലയിരുത്തല്‍.
പുതിയ തീരുമാനം പ്രകാരം ടാറ്റ കോഫി ലിമിറ്റഡിന്റെ (ടിസിഎല്‍) പ്ലാന്റേഷന്‍ ഇതര ബിസിനസ് ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സില്‍ ലയിക്കും. നിലവില്‍ ടാറ്റ കോഫി ലിമിറ്റഡിന്റെ 57.48 ശതമാനം ഓഹരികള്‍ ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സിന്റെ പക്കലുണ്ട്. കൂടാതെ, ടാറ്റ കോഫി ലിമിറ്റഡിന്റെ പ്ലാന്റേഷന്‍ ബിസിനസ് ടിസിപിഎല്ലിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ടിസിപിഎല്‍ ബീവറേജസ് ആന്‍ഡ് ഫൂഡ് ലിമിറ്റഡ് ഏറ്റെടുക്കും.
ഇതോടെ ടിസിഎല്ലിന്റെ ഓഹരിയുടമകള്‍ക്ക്, അവര്‍ കൈവശം വെയ്ക്കുന്ന ഓരോ 10 ഓഹരികള്‍ക്കും 3 ടിസിപിഎല്‍ ഓഹരികള്‍ വീതം ലഭിക്കും. ചൊവാഴ്ച്ച ക്ലോസ് ചെയ്ത വിലയുടെ 14 ശതമാനം പ്രീമിയത്തിലാണ് ടിസിഎല്‍ വാല്യു ചെയ്യപ്പെടുന്നത്. എന്തായാലും പുനഃസംഘടനാ തീരുമാനത്തില്‍ ടിസിഎല്ലിന്റെ ഓഹരിയുടമകളാണ് പ്രധാന ഗുണഭോക്താക്കളാവുന്നത്.
'ടിസിഎല്ലിന്റെ പ്ലാന്റേഷന്‍ ഭൂമികള്‍ ഏറ്റെടുക്കുമ്പോള്‍ സ്റ്റാംപ് ഡ്യൂട്ടിയടക്കം വലിയ ചിലവുകള്‍ ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് നേരിടും. എന്നാല്‍ ബിസിനസ് ഘടനയിലെ പുതിയ മാറ്റങ്ങള്‍ ഭാവിയിലേക്കുള്ള വളര്‍ച്ചാ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്', വിഷയത്തില്‍ ജെഎം ഫൈനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ സെക്യുരിറ്റീസ് ലിമിറ്റഡ് വിലയിരുത്തുന്നു. ബിസിനസുകള്‍ പുനഃസംഘടിപ്പിക്കാനുള്ള തീരുമാനം ടിസിപിഎല്ലിന്റെ പ്രവര്‍ത്തനക്ഷമത കൂട്ടുമെന്നാണ് മാനേജ്‌മെന്റ് കണക്കുകൂട്ടുന്നത്. ഈ മാറ്റം ആത്യന്തികമായി വരുമാനത്തെ സ്വാധീനിക്കും.
'2021-24 സാമ്പത്തിക വര്‍ഷക്കാലയളവില്‍ വില്‍പ്പന/ഇബിഐടിഡിഎ/നികുതിക്ക് ശേഷമുള്ള ലാഭം എന്നിവ യഥാക്രമം 9%/17%/23% സംയോജിത വാര്‍ഷിക വളര്‍ച്ചയാണ് ഞങ്ങള്‍ പ്രവചിക്കുന്നത്. ന്യൂനപക്ഷ വരുമാന ക്രമീകരണവും ബിസിനസുകള്‍ പുനഃസംഘടിപ്പിക്കുന്നതും മുന്‍നിര്‍ത്തി കുടിശ്ശിക ഓഹരിയില്‍ 3.4 ശതമാനം വര്‍ധനവുണ്ടാകും. ഈ പശ്ചാത്തലത്തില്‍ പ്രതിയോഹരി വരുമാനത്തില്‍ 3 ശതമാനത്തോളം ഉയര്‍ച്ചയാണ് ഞങ്ങള്‍ വിലയിരുത്തുന്നത്', മോത്തിലാല്‍ ഒസ്വാള്‍ ഫൈനാന്‍ഷ്യല്‍ സര്‍വീസസിന്റെ റിപ്പോര്‍ട്ട് പറയുന്നു.
ബുധനാഴ്ച്ച 765.50 രൂപയിലാണ് ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. 750 രൂപയിലായിരുന്നു ഇടപാടുകള്‍ക്ക് തുടക്കം. ഒരുഘട്ടത്തില്‍ 782.75 രൂപ വരെയ്ക്കും ഉയരാന്‍ കമ്പനിക്ക് സാധിച്ചിരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 2.66 ശതമാനവും ഒരു മാസത്തിനിടെ 7.67 ശതമാനം മുന്നേറ്റം സ്റ്റോക്ക് കാഴ്ച്ചവെക്കുന്നുണ്ട്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 889 രൂപ വരെയുള്ള ഉയര്‍ച്ചയും 614 രൂപ വരെയുള്ള താഴ്ച്ചയും ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സില്‍ കാണാം. പിഇ അനുപാതം 91.29. ഡിവിഡന്റ് യീല്‍ഡ് 0.53 ശതമാനം.
8.54 ശതമാനം വര്‍ധനവോടെയാണ് ടാറ്റ കോഫി ഓഹരികള്‍ ഇന്ന് ഇടപാടുകള്‍ക്ക് തിരശ്ശീലയിട്ടത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 254 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 114 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 26.54. ഡിവിഡന്റ് യീല്‍ഡ് 0.70 ശതമാനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications