ദീര്‍ഘ കാലയളവില്‍ നിക്ഷേപകര്‍ക്ക് മികച്ച നേട്ടങ്ങള്‍ സമ്മാനിച്ചിട്ടുള്ള ചരിത്രമാണ് ടാറ്റാ ഗ്രൂപ്പിലെ ക്മ്പനികള്‍ക്കുള്ളത്. അതുകൊണ്ട് തന്നെ ഓഹരി വിപണിയിലെ എല്ലാ നിക്ഷേപകര്‍ക്കും ടാറ്റ ഗ്രൂപ്പിലെ കമ്പനികള്‍ പ്രിയപ്പെട്ടതാണ്. പ്രമുഖ റീട്ടെയില്‍ ബ്രോക്കറായ ഐഡിബിഐ കാപ്പിറ്റല്‍ ഏറ്റവും പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ നിക്ഷേപത്തിനായി പരിഗണിക്കാവുന്ന ഓഹരിയായി ഉള്‍പ്പെടുത്തിയിട്ടുള്ളതും ടാറ്റ ഗ്രൂപ്പിലെ ഒരു കമ്പനിയെയാണ്. സമീപ ഭാവിയിലേക്ക് 42 ശതമാനം വരെ നേട്ടം പ്രതീക്ഷിച്ച് വാങ്ങാമെന്ന് നിര്‍ദേശിച്ചിരിക്കുന്നത് ടാറ്റ സ്റ്റീലിന്റെ ഓഹരികളാണ്.

ടാറ്റ സ്റ്റീല്‍ (BSE: 500470, NSE: TATASTEEL)
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിവിധ രാജ്യങ്ങളില്‍ ബിസിനസ് സംരംഭങ്ങളുള്ള ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള പ്രമുഖ കമ്പനിയാണ് ടാറ്റ സ്റ്റീല്‍. ലോകത്ത് തന്നെ ഭൂമിശാസ്ത്രപരമായി ഉത്പാദന ശൃംഖലാ വൈവിധ്യവത്കരണം നടത്തിയിട്ടുള്ള സ്റ്റീല്‍ കമ്പനിയാണിത്.
114 വര്‍ഷം സേവന പാരമ്പര്യമുള്ള കമ്പനിയുടെ മുന്‍ നാമം ടിസ്‌കോ എന്നായിരുന്നു. ഇന്ന് ലോകത്തിലെ തന്നെ വലിയ സ്റ്റീല്‍ ഉത്പാദക കമ്പനികളിലൊന്നാണ് ടാറ്റ സ്റ്റീല്‍. ബ്രിട്ടനും നെതര്‍ലാന്‍ഡും ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും ദക്ഷിണ പൂര്‍വ്വേഷ്യയിലും ഉള്‍പ്പെടെ 26 രാജ്യങ്ങളില്‍ ടാറ്റാ സ്റ്റീലിന് പ്രവര്‍ത്തനങ്ങളുണ്ട്.
നിലവില്‍ സെയിലിന് (SAIL) പിന്നില്‍ രാജ്യത്തെ രാണ്ടാമത്തെ വലിയ സ്റ്റീല്‍ ഉത്പാദക കമ്പനിയാണിത്. ടാറ്റ സ്റ്റീലിന് കീഴിലുള്ള ഏറ്റവും വലിയ പ്ലാന്റ് ജാര്‍ഖണ്ഡിലെ ജംഷഡ്പൂരിലാണ്. വര്‍ഷത്തില്‍ 10 ലക്ഷം ടണ്‍ ഉരുക്ക് ഉത്പാദന ശേഷിയാണ് ഈ പ്ലാന്റിനുള്ളത്. 2007ല്‍ ബ്രിട്ടണിലെ കോറസിനെ ഏറ്റെടുത്തിരുന്നു. നിലവില്‍ 80,000 തൊഴിലാളികളാണ് ടാറ്റ സ്റ്റീലിനുള്ളത്. 2013ല്‍ ഇന്ത്യയിലെ ഏഴാമത്തെ ഏറ്റവും മൂല്യമുള്ള ബ്രാൻഡായും മാറിയിരുന്നു.

രണ്ടാം പാദഫലം
ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ടാറ്റ സ്റ്റീൽ 32,964 കോടി രൂപയാണ് ആകെ വരുമാനം നേടിയത്. നികുതിക്ക് മുമ്പുള്ള വരുമാനം 12,640 കോടി രൂപയുമാണ്. നികുതി വിധേയ ലാഭം 8,838 കോടി രൂപയുമാണ്. വിപണിയിലെ വിദഗ്ധര്‍ പ്രതീക്ഷിച്ചതില്‍ നിന്നും അല്‍പ്പം താഴെയാണ് പ്രവര്‍ത്തന ലാഭം കമ്പനി കാഴ്ചവച്ചത്.
ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള വില്‍പ്പനയില്‍ 11 ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. യൂറോപ്പില്‍ നിന്നുള്ള പ്രവര്‍ത്തനലാഭം 136 ശതമാനം ഉയര്‍ന്ന് 15,609 കോടി രൂപയിലെത്തി.
ഈ കാലയളവില്‍ കമ്പനിയുടെ കടബാധ്യതയില്‍ ഗണ്യമായ കുറവു വന്നിട്ടുണ്ട്. ആദ്യ പാദത്തില്‍ 68,900 കോടി രൂപയുടെ കട ബാധ്യത, ഇപ്പോള്‍ 51,000 കോടിയായി കുറഞ്ഞിട്ടുണ്ട്. അതായാത് രണ്ടാം പാദ കാലയളവില്‍ മാത്രം തങ്ങളുടെ കടബാധ്യതയില്‍ 17,900 കോടി രൂപയുടെ കുറവ് വരുത്താന്‍ ടാറ്റ സ്റ്റീലിന്റെ മാനേജ്‌മെന്റിന് സാധിച്ചു.
ശ്രദ്ധിക്കേണ്ട ഘടകങ്ങള്‍
1) യൂറോപ്പില്‍ നിന്നുള്ള ബിസിനസിലെ പുരോഗതി. യൂറോപ്പില്‍ നിന്നുള്ള പ്രവര്‍ത്തന ലാഭം ഇരട്ടിയാക്കാന്‍ സാധിച്ചു. കൂടാതെ കമ്പനിയുടെ ദക്ഷിണ പൂര്‍വ്വേഷ്യയില്‍ നിന്നുള്ള പ്രവര്‍ത്തന ലാഭത്തിലും 12 ശതമാനം വര്‍ധന രേഖപ്പെടുത്താന്‍ സാധിച്ചത്.

2) പണലഭ്യത വര്‍ധിതച്ചതിനാല്‍ പ്ലാന്റുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുന്നത്. പെല്ലറ്റ് പ്ലാന്റിന്റെ ശേഷിയില്‍ 6 ലക്ഷം ടണ്ണും മറ്റ് സ്റ്റീല്‍ പ്ലാന്റുകളിലായി 5 ലക്ഷം ടണ്ണിന്റെ ഉത്പാദന ശേഷിയുമാണ് വര്‍ധിപ്പിക്കുന്നത്.
3) സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പകുതിയിലെ പോലെ തന്നെ രണ്ടാം പകുതിയിലും മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുമെന്ന അനുമാനം. ചൈനീസ് ഉത്പാദനം കുറഞ്ഞതും അനുകൂല ഘടകമാണ്.
ലക്ഷ്യവില 1825
നിലവില്‍ 1,230-1,235 നിലവാരത്തിലാണ് ടാറ്റ സ്റ്റീലിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇതില്‍ നിന്നും സമീപ ഭാവിയില്‍ 42 ശതമാനം നേട്ടത്തോടെ 1,825 രൂപയിലെത്തിയേക്കാമെന്നാണ് ഐഡിബിഐ കാപ്പിറ്റല്‍ അവരുടെ പുതയി റിസര്‍ച്ച് റിപ്പോര്‍്ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.


Click it and Unblock the Notifications