രാജ്യത്തെ പ്രമുഖ സ്റ്റാർട്ടപ്പ് കമ്പനിയും മുൻനിര ഡിജിറ്റൽ ട്രാൻസാക്ഷൻ ആപ്പുമായ പേറ്റിഎമ്മിൻ്റെ വമ്പൻ പ്രാഥമിക ഓഹരി വിൽപ്പനയും തുടർന്ന് ലിസ്റ്റിങ്ങ് ദിവസം ഓഹരികളിലുണ്ടായ തകർച്ചയും ഒക്കെ പ്രാഥമിക ഓഹരി വിൽപ്പനയെ (lPO) വീണ്ടും ചർച്ചകളിലേക്ക് എത്തിച്ചത്. കഴിഞ്ഞ 9 മാസങ്ങൾക്കിടെ പ്രാഥമിക ഓഹരി വിപണിയിൽ നിന്നും 970 കോടി യുഎസ് ഡോളറിന് (ഏകദേശം 73,000 കോടി രൂപ) മൂല്യമുള്ള നിക്ഷേപമാണ് പുതുതലമുറ കമ്പനികൾ സ്വായത്തമാക്കിയത്. അടുത്തിടെ ഏറ്റവും വിജയകരമായി പ്രാഥമിക ഓഹരി വിൽപ്പന പൂർത്തിയാക്കിയ അഞ്ച് കമ്പനികളെയാണ് ഈ റിപ്പോർട്ടിൽ പരിചയപ്പെടുത്തുന്നത്. ഇവയെല്ലാം ആദ്യം ഓഹരികൾ ലഭിച്ച നിക്ഷേപകർക്ക്, അവരുടെ സമ്പത്ത് ദിവസങ്ങൾക്കുള്ളിൽ പതിന്മടങ്ങായാണ് വർദ്ധിപ്പിച്ചിട്ടുള്ളത്.
ലേറ്റൻ്റ് വ്യൂ അനലിറ്റിക്സ്
വിവര വിശകലന കമ്പനിയായ ലേറ്റൻ്റ് വ്യൂ അനലിറ്റിക്സ് വമ്പൻ പ്രകടനമാണ് ഐപിഒയിൽ കാഴ്ചവെച്ചത്. 197 രൂപ നിരക്കിൽ ഇഷ്യു നടത്തിയ കമ്പനിയുടെ ഓഹരികൾ, 160 ശതമാനത്തിൽ അധികം പ്രീമിയത്തോടെ 512 രൂപ നിരക്കിലാണ് നവംബർ 23-ന് ലിസ്റ്റിങ്ങ് നടത്തി വ്യാപാരം ആരംഭിച്ചത്. പിന്നീടുള്ള ദിവസങ്ങളിലും ഓഹരി വിലയിൽ കുതിച്ചുകയറ്റം തന്നെയായിരുന്നു. ഇന്നും കമ്പനിയുടെ ഓഹരികൾ 16 ശതമാനത്തിലധികം വർധന നേടി 680 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. അതായത് 15,000-ത്തോളം രൂപയ്ക്ക് ഐപിഒ വഴി കമ്പനിയുടെ 76 ഓഹരികൾ ലഭിച്ചിരുന്നെങ്കിൽ വെറും മൂന്നു ദിവസം കൊണ്ട് മാത്രം 30,000 രൂപയുടെ ലാഭമാണ് നേടാൻ സാധിക്കുമായിരുന്നു.
സിഗച്ചി ഇൻഡസ്ട്രീസ്
മരുന്ന് നിർമ്മാണ മേഖലയിലെ പ്രമുഖ കമ്പനിയായ സിഗച്ചി ഇൻഡസ്ട്രീസ് നവംബർ 15നാണ് പ്രാഥമിക ഓഹരി വിൽപ്പന നടത്തിയ ശേഷം ലിസ്റ്റിംഗ് നടത്തിയത്. ഈ ഓഹരിയുടെ ഇഷ്യൂ പ്രൈസ് 163 രൂപയായിരുന്നു. എന്നാൽ ലിസ്റ്റിംഗ് ദിവസത്തിലെ ആദ്യ വ്യാപാരത്തിൽ തന്നെ ഓഹരി വില 575 രൂപയ്ക്ക് കുതിച്ചുയർന്നു. അതായത് ദിവസങ്ങൾക്കുള്ളിൽ 253 ശതമാനത്തിലധികം നേട്ടം. നിലവിൽ 524 രൂപ നിലവാരത്തിലാണ് സിഗച്ചി ഇൻഡസ്ട്രീസിൻ്റെ ഓഹരികൾ വ്യാപാരം ചെയ്യപ്പെടുന്നത്. 1989-ൽ ഹൈദരാബാദ് ആസ്ഥാനമായി മരുന്ന് ഉൽപാദന മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയാണിത്.
പരസ് ഡിഫൻസ് ആൻഡ് ടെക്നോളജീസ്
പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന പരസ് ടെക്നോളജീസിൻ്റെ ഓഹരി വിൽപനയും നിക്ഷേപകർക്ക് വമ്പൻ നേട്ടമാണ് സമ്മാനിച്ചത്. 175 രൂപ നിലവാരത്തിൽ ഇഷ്യൂ നടത്തിയ ഓഹരികളുടെ വില, ഒക്ടോബർ ഒന്നിന് ലിസ്റ്റിംഗ് ദിനത്തിൽ തന്നെ 469 രൂപയിലേക്ക് കുതിച്ചെത്തി. ദിവസങ്ങൾക്കുള്ളിൽ 168 ശതമാനത്തിലേറെ നേട്ടം. അതായത്, ഐപിഒ വഴി 85 ഷെയറുകൾ അടങ്ങിയ ഒരു ലോട്ടിന് അപ്ലൈ ചെയ്ത് ലഭിച്ചിരുന്നെങ്കിൽ 25000 രൂപയിലധികം ലാഭം. നിലവിലെ ഓഹരി വിലയുടെ (752) അടിസ്ഥാനത്തിൽ 86 ഷെയറുകളുടെ മൂല്യം ഏകദേശം 65,000 രൂപയായി മാറി. പ്രതിരോധ മേഖലയിലെ ഇലക്ട്രോണിക്സ്, ഒപ്ടിക്കൽ വിഭാഗങ്ങളിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
മറ്റ് രണ്ട് ഓഹരികൾ
തത്വചിന്തൻ ഫാർമ & കെമിക്കൽസ്, ജിആർ ഇൻഫ്ര പ്രോജക്റ്റ്സും ആണ് വമ്പൻ ലാഭം നിക്ഷേപകർക്ക് സമ്മാനിച്ച മറ്റു രണ്ട് ഓഹരികൾ. തത്വചിന്തൻ ഫാർമ, ലിസ്റ്റിംഗ് ദിനത്തിൽ 95 ശതമാനം നേട്ടത്തോടെയും ജിആർ ഇൻഫ്രാ പ്രോജക്റ്റ്സ് 105 ശതമാനം പ്രീമിയത്തോടെയുമാണ് ലിസ്റ്റിംഗ് ദിനത്തിൽ വ്യാപാരം ആരംഭിച്ചത്. തത്വചിന്തകൻ ഫാർമ 1083 രൂപയ്ക്കും ജിആർ ഇൻഫ്രാ പ്രൊജക്റ്റ്സ് 837 രൂപയ്ക്കുമാണ് ഓഹരികൾ ഇഷ്യൂ ചെയ്തത്. നിലവിലും ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്.
വിദേശ ധനകാര്യ സ്ഥാപനങ്ങൾ
പ്രാഥമിക ഓഹരി വിൽപനയിൽ (IPO) കമ്പനികളിലെ ഓഹരി പങ്കാളിത്തം നേടാനായി വിദേശ ധനകാര്യ സ്ഥാപനങ്ങളും മ്യൂച്ചൽഫണ്ട് സ്ഥാപനങ്ങളും വൻതോതിൽ താല്പര്യം കാണിക്കുന്നുവെന്ന് റിപ്പോർട്ട്. ഈ വർഷം ഇതുവരെ പുറത്തിറങ്ങിയ ഐപിഒകളിലായി വിദേശ ധനകാര്യ സ്ഥാപനങ്ങൾ 24,427 കോടി രൂപയാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. ഇത് 2020-ലെ കണക്കുകളുമായി തട്ടിച്ചുനോക്കുമ്പോൾ ആറു മടങ്ങ് വർധനയാണ് രേഖപ്പെടുത്തിയത്. അതേപോലെ 2019 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 9 മടങ്ങും വർദ്ധിച്ചിട്ടുണ്ട്.
മ്യൂച്ചൽ ഫണ്ടുകൾ
അതേസമയം മ്യൂച്ചൽ ഫണ്ടുകൾ ഈ കലണ്ടർ വർഷത്തിൽ ഐപിഒകളിൽ നിക്ഷേപിച്ച പണവും നാലു മടങ്ങ് വർധിച്ചിട്ടുണ്ട്. 2,260 കോടി രൂപയാണ് മ്യൂച്ചൽ ഫണ്ടുകൾ പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ നിക്ഷേപമിറക്കിയിരിക്കുന്നത്. ഇത് കഴിഞ്ഞ വർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ നാലു മടങ്ങും 2019 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ പത്തു മടങ്ങിലധികവും വർധനയാണ് കാണിക്കുന്നത്. പ്രാഥമിക വിപണിയിൽ വിദേശ ധനകാര്യ സ്ഥാപനങ്ങളും മ്യൂച്ചൽ ഫണ്ടുകളും ചേർന്നുള്ള തുക, കഴിഞ്ഞ വർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ അഞ്ച് മടങ്ങ് വർദ്ധിച്ചിട്ടുണ്ട്.
കോടികളുടെ കണക്കുകള്‍
അടുത്തിടെ ഐപിഒ നടത്തിയ ഡിജിറ്റൽ ട്രാൻസാക്ഷൻ ആപ്പായ പേടിഎമ്മിൽ 7,185 കോടി രൂപയാണ് വിദേശ ധനകാര്യ സ്ഥാപനങ്ങൾ നിക്ഷേപിച്ചിട്ടുള്ളത്. എന്നാൽ ഇതിൻറെ ഏഴിലൊന്ന് മാത്രമേ മ്യൂച്ചൽ ഫണ്ടുകൾ പേറ്റിഎമ്മിൽ നിക്ഷേപിക്കാനായി പണം ഇറക്കിയിട്ടുള്ളൂ. ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോയിൽ 2,259 കോടി രൂപയാണ് വിദേശ ധനകാര്യ സ്ഥാപനങ്ങൾ നിക്ഷേപം നടത്തിയിട്ടുള്ളത്. ഓൺലൈൻ മുഖേന സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ വിൽക്കുന്ന നൈക്കയിൽ 1,570 കോടി രൂപയാണ് വിദേശ സ്ഥാപനങ്ങൾ മുടക്കിയിട്ടുള്ളത്.
പണം മുടക്കിയവര്‍
സിംഗപ്പൂർ സർക്കാരിൻറെ ഏജൻസി 1,570 കോടി രൂപയും കാനഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്മെൻറ് ബോർഡ് 1,197 കോടി രൂപയും ബ്ലാക്ക് റോക്ക് ഗ്ലോബൽ ഫണ്ട്സ് (വേൾഡ് ടെക്നോളജി ഫണ്ട്) 868 കോടി രൂപയും മോർഗൻ സ്റ്റാൻലി ഏഷ്യ 648 കോടി രൂപയും നോമുറ ഇന്ത്യ ഇൻവെസ്റ്റ്മെൻറ് ഫണ്ട് 599 കോടി രൂപയും പ്രാഥമിക ഓഹരി വിൽപ്പനയിൽ പങ്കെടുത്ത് പണം മുടക്കിയിട്ടുണ്ട്.
വന്‍ താത്പര്യം
അതേസമയം മ്യൂച്ചൽ ഫണ്ടുകളിൽ ആദിത്യ ബിർള സൺലൈഫ് 1,616 കോടി രൂപയും എച്ച്ഡിഎഫ്സി മ്യൂച്ചൽ ഫണ്ട് 1,317 കോടി രൂപയും എസ്ബിഐ മ്യൂച്ചൽ ഫണ്ട് 1,201 കോടി രൂപയും ആക്സിസ് മ്യൂച്ചൽഫണ്ട് 1,196 കോടി രൂപയും മിറെ അസറ്റ് മ്യൂച്ചൽ ഫണ്ട് 1,178 കോടി രൂപയും പ്രാഥമിക ഓഹരി വിൽപ്പനയിൽ പങ്കെടുത്ത് കമ്പനികളുടെ ഓഹരികൾ സ്വന്തമാക്കിയിട്ടുണ്ട്.
Also Read: ഈ സ്‌മോള്‍കാപ്പ് കെമിക്കല്‍ സ്റ്റോക്കില്‍ നിന്നും 31 % നേട്ടം; മോത്തിലാല്‍ ഒസ്വാള്‍
ചരിത്രം
2014, 2018 വർഷങ്ങളിലാണ് ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ വിദേശ ധനകാര്യ സ്ഥാപനങ്ങളേക്കാൾ ഉയർന്ന തോതിൽ ഐപിഒ വഴി നിക്ഷേപം നടത്തിയിട്ടുള്ളത്. 2009, 2010 കാലയളവിൽ ഐപിഒകളിൽ മുഖ്യമായും പണം മുടക്കിയിരുന്നത് വിദേശനിക്ഷേപകർ ആയിരുന്നു. അന്ന് ആഭ്യന്തര നിക്ഷേപകരുടെ പ്രാഥമിക വിപണിയിലെ പങ്കാളിത്തം 11 ശതമാനം മാത്രമായിരുന്നു. കഴിഞ്ഞ നാലു വർഷമായി പ്രാഥമിക ഓഹരി വിപണിയിൽ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തം പതിന്മടങ്ങായി വർധിക്കുന്നുണ്ട്. 73,766 കോടി രൂപയാണ് കഴിഞ്ഞ എട്ടു മാസങ്ങൾക്കിടെ രാജ്യത്തെ വിവിധ മ്യൂച്ചൽ ഫണ്ടുകളിലേക്ക് നിക്ഷേപമായി ഒഴുകിയെത്തിയത്.
Also Read: 40 % ലാഭം നേടാം, ഈ മുന്‍നിര കമ്പനി മികച്ച അവസരമെന്ന് ഷേര്‍ഖാന്‍
പുതിയ ഐപിഒകള്‍
രാജ്യത്തെ മൂലധന വിപണിയുടെ നിയന്ത്രണ ഏജന്‍സിയായ സെബി (SEBI) പുതിയ ആറ് കമ്പനികളുടെ ഐപിഒ-കള്‍ക്ക് (പ്രാഥമിക ഓഹരി വില്‍പ്പന) അനുമതി നല്‍കി. മെഡ്പ്ലസ് ഹെല്‍ത്ത്, ഫ്യൂഷന്‍ മൈക്രോ ഫിനാന്‍സ്, റേറ്റ്ഗെയിന്‍ ട്രാവല്‍, ട്രാക്സന്‍ (Tracxn) ടെക്നോളജീസ്, പ്രൂഡന്റ് കോര്‍പ്പറേറ്റ് അഡൈ്വസറി, പുരാണിക് പില്‍ഡേഴ്സ എന്നീ കമ്പനികള്‍ക്കാണ് പ്രാഥമിക ഓഹരി വില്‍പ്പന നടത്താനുള്ള അനുമതി ലഭിച്ചിരിക്കുന്നത്. പ്രമുഖ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയക്ക് പങ്കാളിത്തമുള്ള സ്റ്റാര്‍ ഹെല്‍ത്തും വമ്പന്‍ ബിസിനസ് സംരംഭകരായ അദാനി ഗ്രൂപ്പിന്റെ ഉപകമ്പനിയായ അദാനി വില്‍മറും പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കുള്ള നടപടികളിലേക്ക് ഉടന്‍ കടക്കും.