അടിസ്ഥാന പലിശ നിരക്കുകളെ സ്വാധീനിക്കാവുന്ന നിര്‍ണായക റിപ്പോ റേറ്റ് വര്‍ധിപ്പിച്ച് റിസര്‍വ് ബാങ്കിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. റിപ്പോ റേറ്റില്‍ 40 അടിസ്ഥാന പോയിന്റാണ് ഉയര്‍ത്തിയത്. ഇതോടെ റിപ്പോ റേറ്റ് 4 ശതമാനത്തില്‍ നിന്നും 4.40 ശതമാനത്തിലേക്കാവും വര്‍ധിക്കുക. ഇതിനോടൊപ്പം കരുതല്‍ ധന അനുപാതം 50 അടിസ്ഥാന പോയിന്റും വര്‍ധിപ്പിച്ചു. തുടർന്ന് കരുതല്‍ ധന അനുപാതം 4.5 ശതമാനത്തിലേക്കും ഉയരും.

2018-ന് ശേഷം ആദ്യമായാണ് റിപ്പോ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് വര്‍ധന വരുത്തുന്നത്. അതേസമയം കരുതല്‍ ധന അനുപാതം ഉയര്‍ത്തുന്നതോടെ 87,000 കോടി രൂപയാകും പൊതു വിപണിയില്‍ നിന്നും പിന്‍വലിക്കപ്പെടുക. ഇന്ന് ഉച്ചയ്ക്ക് വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് തീരുമാനം പ്രഖ്യാപിച്ചത്.
മേയ് 2 മുതൽ 4 വരെ അടിയന്തരമായി ഒത്തുചേർന്ന എംപിസി യോഗത്തിലാണ് ആറംഗ സമിതി ഐക്യകണ്‌ഠേന തീരുമാനമെടുത്തതെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി. രാജ്യത്ത് വിലക്കയറ്റം അനുഭവപ്പെടുകയും പണപ്പെരുപ്പം ഉയര്‍ന്ന നിരക്കില്‍ ഭീഷണിയായി തുടരുന്ന പശ്ചാത്തിലത്തിലാണ് തീരുമാനം.
കഴിഞ്ഞ മാസം ചേര്‍ന്ന 2022- 23 സാമ്പത്തിക വര്‍ഷത്തിലെ റിസര്‍വ് ബാങ്കിന്റെ ആദ്യ പണനയ സമിതി (എംപിസി) യോഗത്തില്‍ അടിസ്ഥാന പലിശ നിരക്കുകളില്‍ മാറ്റം വരുത്താന്‍ തയ്യാറായിരുന്നില്ല. പണപ്പെരുപ്പം നേരിടുമെന്ന് വ്യക്തമാക്കിയെങ്കിലും സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക് നല്‍കുന്ന പരിഗണന കുറയ്ക്കാതെയും അടിസ്ഥാന പലിശ നിരക്ക് വര്‍ധിപ്പിക്കാതെയുമുള്ള സാമ്പത്തിക ഉത്തേജന നയരീതി (അക്കോമഡേറ്റിവ് സ്റ്റാന്‍സ്) തുടരാനാണ് ആറ് അംഗങ്ങളുള്ള എംപിസി സമിതി ഏപ്രില്‍ 8-ന് അവാസനിച്ച യോഗത്തില്‍ ഐക്യകണ്ഠേന തീരുമാനിച്ചിരുന്നത്. ഈ നിലപാടില്‍ നിന്നാണ് റിസര്‍വ് തീര്‍ത്തും അപ്രതീക്ഷിതമായി പിന്മാറിയത്.
ഇതോടെ വിപണയിലും കടുത്ത ചാഞ്ചാട്ടമാണ് നേരിടുന്നത്. നേരിയ നേട്ടത്തോടെ വ്യാപാരം പുനരാരംഭിച്ച ആഭ്യന്തര വിപണിയില്‍ സെന്‍സെക്‌സ് 200-ലേറെ പോയിന്റും നിഫ്റ്റി 63 പോയിന്റും ഒരു ഘട്ടത്തില്‍ മുന്നേറിയിരുന്നു. എന്നാല്‍ പിന്നീട് വ്യാപാരം പുരോഗമിക്കും തോറും വില്‍പന സമ്മര്‍ദം നേരിടുന്നതാണ് കാണാനാവുന്നത്. നിലവില്‍ ഉച്ചയോടെ നിഫ്റ്റി 200-ഓളം പോയിന്റ് താഴന്ന് 16,860 നിലവാരത്തിലും സെന്‍സെക്‌സ് 650 പോയിന്റ് ഇടിവോടെ 56,300 നിലവാരത്തിലേക്കും എത്തി. തുടര്‍ന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ പത്രസമ്മേളനത്തില്‍ നിരക്ക് ഉയര്‍ത്തിയെന്ന വാര്‍ത്ത വന്നതോടെ നിഫ്റ്റി നിര്‍ണായകമായ 16,800 നിലവാരവും തകര്‍ത്താണ് താഴേക്ക് പതിച്ചു.


Click it and Unblock the Notifications