ഒറ്റയടിക്ക് 12 ശതമാനം ഉയര്‍ച്ച! ഇന്ത്യന്‍ റെയില്‍വേയില്‍ നിന്നും പുതിയ ഓര്‍ഡര്‍ കരസ്ഥമാക്കിയതിന് പിന്നാലെ ടിറ്റാഗര്‍ വാഗണ്‍സ് ഓഹരികള്‍ വിപണിയില്‍ മിന്നും കുതിപ്പ് നടത്തുകയാണ്. ബുധനാഴ്ച്ച രാവിലെ 12 ശതമാനം നേട്ടത്തിലാണ് കമ്പനി ഓഹരി വ്യാപാരം ആരംഭിച്ചത്. 7,800 കോടി രൂപയ്ക്ക് 24,177 വാഗണുകള്‍ നിര്‍മ്മിച്ചു കൊടുക്കുന്നതിനാണ് പുതിയ കരാര്‍. ഇന്ത്യന്‍ റെയില്‍വേയില്‍ നിന്നും കമ്പനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഓര്‍ഡറാണിത്.
കരാര്‍ പ്രകാരം റെയില്‍വേയ്ക്ക് 19,854 ബിസിഎന്‍എ വാഗണുകളും 4,323 ബിഒഎക്‌സ്എന്‍എച്ച്എല്‍ വാഗണുകളുമാണ് ടിറ്റാഗര്‍ വാഗണ്‍സ് നിര്‍മിച്ച് കൈമാറുക. 39 മാസം കൊണ്ട് വാഗണുകളുടെ കൈമാറ്റം പൂര്‍ത്തിയാവണമെന്ന് കരാറില്‍ പ്രത്യേക നിര്‍ദേശമുണ്ട്.
1997 -ല്‍ സ്ഥാപിതമായ വാഗണ്‍ നിര്‍മാണ കമ്പനിയാണ് ടിറ്റാഗര്‍ വാഗണ്‍സ്. ഇന്ത്യന്‍ റെയില്‍വേയില്‍ നിന്നുള്ള പുതിയ ഓര്‍ഡര്‍ വ്യവസായ മേഖലയില്‍ കമ്പനിയുടെ പ്രതിച്ഛായ കാര്യമായി ഉയര്‍ത്തും.
നിലവില്‍ ടിറ്റാഗര്‍ വാഗണ്‍സിന്റെ മൊത്തം ഓര്‍ഡര്‍ ബുക്ക് മൂല്യം എത്തിനില്‍ക്കുന്നത് 10,645 കോടി രൂപയിലാണ്. കമ്പനിയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന ഓര്‍ഡര്‍ ബുക്ക് മൂല്യമാണ് ഇപ്പോഴത്തേത്.
മുന്നോട്ടുള്ള പാദങ്ങളില്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്താനുള്ള തീവ്രശ്രമം ടിറ്റാഗര്‍ വാഗണ്‍സ് നടത്തുന്നുണ്ട്. ചരക്ക് വാഗണുകള്‍ക്കും യാത്രാ വാഗണുകള്‍ക്കുമായി കയറ്റുമതി വിപണി സ്ഥാപിക്കാനുള്ള പടപ്പുറപ്പാടിലാണ് കമ്പനി.
Also Read: അടുത്ത 3 ആഴ്ചയ്ക്കകം ഇരട്ടയക്ക ലാഭം നേടാം; കുതിപ്പിനൊരുങ്ങുന്ന ഈ 3 ഓഹരികള്‍ പരിഗണിക്കാം
ആഗോളതലത്തില്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് സ്വീകാര്യത ഉറപ്പിക്കാന്‍ വേണ്ടി രാജ്യാന്തര സര്‍ട്ടിഫിക്കേഷനും സേവനങ്ങള്‍ക്കുള്ള പ്രത്യേക അക്രഡിറ്റേഷനും ടിറ്റാഗര്‍ വാഗണ്‍സ് നേടിക്കഴിഞ്ഞു.
ഇന്ത്യന്‍ റെയില്‍വേയില്‍ നിന്നും കരസ്ഥമാക്കിയ പുതിയ ഓര്‍ഡര്‍ കമ്പനിയുടെ ടോപ്പ്‌ലൈന്‍ വളര്‍ച്ചയെയും സാമ്പത്തിക പ്രകടനത്തെയും കാര്യമായി സ്വാധീനിക്കും. ഒപ്പം, റോളിംഗ് സ്‌റ്റോക്ക് ഉത്പന്നങ്ങളുടെ ഏറ്റവും വിശ്വസ്തരായ നിര്‍മാതാക്കളായി പേരെടുക്കാനുള്ള അവസരം കൂടിയാണ് കൈവരുന്നതെന്ന് ടിറ്റാഗര്‍ വാഗണ്‍സിന്റെ വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഉമേഷ് ചൗധരി അഭിപ്രായപ്പെടുന്നു.
മെയ് 30 -ന് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരാനിരിക്കുകയാണ്. 2022 മാര്‍ച്ച് 31 -ന് അവസാനിച്ച ത്രൈമാസ പാദത്തെയും സാമ്പത്തിക വര്‍ഷത്തെയും സാമ്പത്തിക കണക്കുകള്‍ യോഗം പരിശോധിക്കും. റെയില്‍വേ വാഗണുകള്‍, സ്റ്റീല്‍ കാസ്റ്റിങ്ങുകള്‍, മണ്ണുനീക്കുന്ന യന്ത്രങ്ങള്‍, ഖനന യന്ത്രങ്ങള്‍, ബെയ്‌ലി പാലങ്ങള്‍, ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് തുടങ്ങിയവയുടെ നിര്‍മാണത്തിലും വില്‍പ്പനയിലുമാണ് ടിറ്റാഗര്‍ വാഗണ്‍സ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
Also Read: ഗ്രീന്‍ സിഗ്നല്‍ ലഭിച്ചു; ഇനി വാങ്ങാവുന്ന 3 ബ്രേക്കൗട്ട് ഓഹരികള്‍ ഇതാ; നോക്കുന്നോ?
ചൊവാഴ്ച്ച 102.35 രൂപയിലാണ് കമ്പനി ഓഹരി ഇടപാടുകള്‍ നിര്‍ത്തിയത്. എന്നാല്‍ റെയില്‍വേയുടെ ഓര്‍ഡര്‍ കിട്ടിയെന്ന് അറിഞ്ഞതിന് പിന്നാലെ നിക്ഷേപകര്‍ ഒന്നടങ്കം ടിറ്റാഗര്‍ ഓഹരികളിലേക്ക് തിരിഞ്ഞു. ഫലമോ, ബുധനാഴ്ച്ച 113 രൂപയില്‍ കമ്പനി ഓഹരി വ്യാപാരം തുടങ്ങി. കഴിഞ്ഞ അഞ്ച് ദിവത്തിനിടെ 4.16 ശതമാനവും ഒരു മാസത്തിനിടെ 0.61 ശതമാനവും വീതം നേട്ടമാണ് സ്റ്റോക്ക് അറിയിക്കുന്നത്. ആറു മാസത്തെ ചിത്രത്തില്‍ 10.86 ശതമാനം ഉയര്‍ച്ച കമ്പനി കയ്യടക്കുന്നുണ്ട്.
Also Read: 60 വയസ് കഴിഞ്ഞവർക്ക് ലോട്ടറി; ഉയർന്ന പലിശക്കൊപ്പം സുരക്ഷിത്വവും നൽകുന്ന സ്കീമിൽ ചേരാം
നടപ്പു വര്‍ഷം ഇതുവരെ നിക്ഷേപകര്‍ക്ക് 13 ശതമാനം ലാഭമാണ് ടിറ്റാഗര്‍ വാഗണ്‍സ് തിരിച്ചുകൊടുത്തത്. ഒരു വര്‍ഷത്തെ കണക്കെടുത്തല്‍ 'മള്‍ട്ടിബാഗര്‍' കിരീടവും കമ്പനി അവകാശപ്പെടും. 2021 മെയ് 25 -ന് 52.15 രൂപയായിരുന്നു ടിറ്റാഗര്‍ വാഗണ്‍സിന്റെ ഓഹരി വില. അതായത് 106.52 ശതമാനം മുന്നേറ്റം. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 124 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 51.50 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 50.72.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രം നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.