രാജ്യത്ത് പെട്രോൽ ഡീസൽ വിലയിൽ വീണ്ടും വർധനവ്. പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് കൂടിയത്. തുടർച്ചയായി ഇത് 21-ാം ദിവസമാണ് രാജ്യത്ത് ഇന്ധന വില വർധിക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് പെട്രോൽ വില 25 പൈസ വർധിച്ച് ഒരു ലിറ്ററിന് 82.10 രൂപയായി. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിലാണ് സംസ്ഥാനത്ത് ഇന്ന് പെട്രോൾ വിൽപന നടക്കുന്നത്. കഴിഞ്ഞ ദിവസം പെട്രോള്‍ ലിറ്ററിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് കൂടിയത്. ഡീസലിന് പെട്രോളിനേക്കാൾ വില കൂടുതലുള്ള ഡൽഹിയിൽ ഇപ്പോൾ രണ്ട് ഇന്ധനങ്ങൾക്കും 80 രൂപയ്‌ക്ക് മുകളിലാണ് വില.
രാജ്യത്തെ മുൻനിര നഗരങ്ങളിലെ പെട്രോൾ, ഡീസൽ വില:
ന്യൂഡൽഹി: പെട്രോൾ - 80.38 രൂപ. ഡീസൽ - 80.40 രൂപ.
മുംബൈ: പെട്രോൾ - 87.16 രൂപ. ഡീസൽ - 78.72 രൂപ.
ചെന്നൈ: പെട്രോൾ - 83.62 രൂപ. ഡീസൽ - 77.65 രൂപ.
ഹൈദരാബാദ്: പെട്രോൾ - 83.43 രൂപ. ഡീസൽ - 78.57 രൂപ.
ബെംഗളൂരു: പെട്രോൾ - 82.99 രൂപ. ഡീസൽ - 76.46 രൂപ.
തുടർച്ചയായ 21-ാം ദിവസമാണ് രാജ്യത്ത് ഇന്ധന വില ഉയരുന്നത്
തുടർച്ചയായ 21-ാം ദിവസമാണ് രാജ്യത്ത് ഇന്ധന വില ഉയരുന്നത്. 82 ദിവസം ഇന്ധന വില മാറ്റമില്ലാതെ തുടർന്നതിന് ശേഷം ജൂൺ ഏഴ് മുതലാണ് വില ഉയരാൻ തുടങ്ങിയത്. ഇതിനിടയിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുറഞ്ഞിട്ടും ഇന്ധന വില വർധിപ്പിച്ചിരുന്നു. ജൂണ്‍ 6-ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വീപ്പയ്‌ക്ക് 42 ഡോളറായിരുന്നു. എന്നാൽ ജൂണ്‍ 12-ന് ഇത് 38 ഡോളറായി കുറഞ്ഞു. എന്നിട്ടും പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവുണ്ടായില്ല. മെയ് മാസത്തില്‍ എണ്ണ വില ഇരുപതിലേക്ക് താഴ്‌ന്നപ്പോഴും രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ കാര്യമായ കുറവുണ്ടായിരുന്നില്ല. കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി കൂട്ടിയതോടെയാണ് ഇന്ധനവില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. ലോക്ക് ഡൗൺ കാരണം ഉണ്ടായ വൻ നഷ്ടം നികത്താനായി വരും മാസങ്ങളിലും രാജ്യത്ത് എണ്ണവില ഉയർത്താനാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.