കഴിഞ്ഞവാരം ശക്തമായ തിരുത്തലിനാണ് ഇന്ത്യന്‍ ഓഹരി വിപണി സാക്ഷ്യം വഹിച്ചത്. പുതിയ കോവിഡ് വകഭേദമായ ഒമൈക്രോണ്‍ ഉയര്‍ത്തുന്ന ഭീതിയില്‍ നിഫ്റ്റി 17,000 പോയിന്റ് നിലയിലേക്ക് കൂപ്പുകുത്തി. പാശ്ചാത്ത്യ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതും ആഗോളതലത്തില്‍ പണപ്പെരുപ്പം ഉയരുന്നതും വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദത്തിന് കാരണമാകുന്നുണ്ട്. ഇതിനിടെ വിദേശ നിക്ഷേപകര്‍ ഒന്നടങ്കം വില്‍പ്പനക്കാരായി മാറുന്നതും ഇന്ത്യന്‍ സൂചികകള്‍ക്ക് കനത്ത ആഘാതമാവുകയാണ്.
കഴിഞ്ഞവാരം 2,528.86 പോയിന്റ് ചോര്‍ന്ന് 57,107.15 എന്ന പോയിന്റ് നിലയ്ക്കാണ് സെന്‍സെക്‌സ് തിരശ്ശീലയിട്ടത് (4.24 ശതമാനം ഇടിവ്). നിഫ്റ്റി 738.3 പോയിന്റ് കുറഞ്ഞ് 17,026.5 എന്ന പോയിന്റ് നിലയിലും വ്യാപാരം അവസാനിപ്പിച്ചു (4.15 ശതമാനം ഇടിവ്). നവംബറില്‍ മാത്രം 1.7 ശതമാനം തകര്‍ച്ച നിഫ്റ്റിയില്‍ കാണാം. സെന്‍സെക്‌സിലെ വീഴ്ച്ചയാകട്ടെ 2 ശതമാനവും.
വ്യവസായ വില സൂചികകളില്‍ ബിഎസ്ഇ ഓട്ടോ 8 ശതമാനവും റിയല്‍റ്റി 6.8 ശതമാനവും വീതം ഇറക്കം രേഖപ്പെടുത്തുന്നുണ്ട്. ഇതേസമയം ഹെല്‍ത്ത്‌കെയര്‍, ടെലികോം സൂചികകളില്‍ നേട്ടമാണ് നിഴലിക്കുന്നത്.
പോയവാരം വിശാല സൂചികകളുടെ കാര്യമെടുത്താല്‍ ബിഎസ്ഇ മിഡ് കാപ്പ് 4 ശതമാനവും സ്‌മോള്‍ കാപ്പ് 2.5 ശതമാനവും വീതം പതര്‍ച്ച അറിയിക്കുന്നുണ്ട്. വിപണിയില്‍ നഷ്ടം തളംകെട്ടി നില്‍ക്കുകയാണെങ്കിലും 41 സ്‌മോള്‍ കാപ്പ് ഓഹരികള്‍ 10 ശതമാനത്തിലേറെ ലാഭം കുറിച്ചുകൊണ്ടാണ് കഴിഞ്ഞവാരം പിന്നിട്ടത്.
ഓറം പ്രോപ്പ്‌ടെക്ക്, ജയ്പ്രകാശ് അസോസിയേറ്റ്‌സ്, ആര്‍ സിസ്റ്റംസ് ഇന്റര്‍നാഷണല്‍, ടാറ്റ ടെലിസര്‍വീസസ് (മഹാരാഷ്ട്ര), ട്രൈഡന്റ്, ബ്രൈറ്റ്‌കോം ഗ്രൂപ്പ്, ജിആര്‍എം ഓവര്‍സീസ്, എല്‍ഗൈ എക്വിപ്പ്‌മെന്റ്‌സ്, ഉര്‍ജ ഗ്ലോബല്‍ തുടങ്ങിയ കമ്പനികള്‍ ഈ നിരയിലുണ്ട്. കഴിഞ്ഞവാരം 15 മുതല്‍ 40 ശതമാനം വരെ നേട്ടം കൊയ്ത സ്‌മോള്‍ കാപ്പ് കമ്പനികള്‍ ഏതെല്ലാമെന്ന് ചുവടെ അറിയാം (നവംബര്‍ 18 മുതല്‍ 26 വരെയുള്ള കണക്ക് ആധാരം).
- ഓറം പ്രോപ്പ്‌ടെക്ക് - 38.44 ശതമാനം നേട്ടം
- ജയ്പ്രകാശ് അസോസിയേറ്റ്‌സ് - 37.52 ശതമാനം നേട്ടം
- ആര്‍ സിസ്റ്റംസ് ഇന്റര്‍നാഷണല്‍ - 33.74 ശതമാനം നേട്ടം
- ടാറ്റ ടെലിസര്‍വീസസ് (മഹാരാഷ്ട്ര) - 27.42 ശതമാനം
- ട്രൈഡന്റ് - 27.32 ശതമാനം നേട്ടം
- ബ്രൈറ്റ്‌കോം ഗ്രൂപ്പ് - 27.04 ശതമാനം നേട്ടം
- ജിആര്‍എം ഓവര്‍സീസ് - 24.62 ശതമാനം നേട്ടം
- എല്‍ഗൈ എക്വിപ്പ്‌മെന്റ്‌സ് - 21.52 ശതമാനം നേട്ടം
- ഉര്‍ജ ഗ്ലോബല്‍ - 18.63 ശതമാനം നേട്ടം
- റെയ്മണ്ട് - 18.54 ശതമാനം നേട്ടം
- റിലയന്‍സ് കാപ്പിറ്റല്‍ - 17.25 ശതമാനം നേട്ടം
- ഗോകുല്‍ അഗ്രോ റിസോഴ്‌സസ് - 17.14 ശതമാനം നേട്ടം
- യുണികെം ലബോറട്ടറീസ് - 17.02 ശതമാനം നേട്ടം
- റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ - 16.58 ശതമാനം നേട്ടം
- എച്ച്‌സിഎല്‍ ഇന്‍ഫോസിസ്റ്റംസ് - 16.06 ശതമാനം നേട്ടം
- ഏജീസ് ലോജിസ്റ്റിക്‌സ് - 15.85 ശതമാനം നേട്ടം
- ജെയ്പീ ഇന്‍ഫ്രാടെക്ക് - 15.82 ശതമാനം നേട്ടം
കഴിഞ്ഞവാരം വീഴ്ച്ച കുറിച്ചവരുടെ പട്ടികയില്‍ പിവിആര്‍, ലെമണ്‍ ട്രീ ഹോട്ടല്‍സ്, 63 മൂണ്‍സ് ടെക്‌നോളജീസ്, സീക്വന്റ് സയന്റിഫിക്, ഗോദാവരി പവര്‍ & ഇസ്പാറ്റ്, ഫോഴ്‌സ് മോട്ടോര്‍സ്, ബോഡല്‍ കെമിക്കല്‍സ്, മോണ്‍ടെ കാര്‍ലോ ഫാഷന്‍സ്, ഷോപ്പേഴ്‌സ് സ്റ്റോപ്പ് ഉള്‍പ്പെടെയുള്ള 17 സ്‌മോള്‍ കാപ്പ് ഓഹരികള്‍ 10 മുതല്‍ 17 ശതമാനം വരെ താഴേക്ക് ഇടറിയത് കാണാം.
Also Read: ഓഹരിയൊന്നിന് 80 രൂപ വരെ ലാഭം, ഈ ലാര്‍ജ്കാപ്പ് സ്‌റ്റോക്ക് നിക്ഷേപത്തിന് പരിഗണിക്കാം
മിഡ് കാപ്പ് ലോകത്ത് 25 ഓഹരികള്‍ 5 മുതല്‍ 11 ശതമാനം വരെ നഷ്ടം രേഖപ്പെടുത്തി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫൈനാന്‍ഷ്യല്‍ സര്‍വീസസ്, ഹണിവെല്‍ ഓട്ടോമേഷന്‍, ജെഎസ്ഡബ്ല്യു എനര്‍ജി, ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ തുടങ്ങിയ കമ്പനികള്‍ ഇക്കൂട്ടത്തിലുണ്ട്. ഇതേസമയം അപ്പോളോ ഹോസ്പിറ്റല്‍സ് എന്റര്‍പ്രൈസസും രാജേഷ് എക്‌സ്‌പോര്‍ട്ട്‌സും ബയോകോണും 5 മുതല്‍ 20 ശതമാനം നേട്ടത്തില്‍ കഴിഞ്ഞവാരം വ്യാപാരം അവസാനിപ്പിച്ചു.
പിവിആര്‍, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, ലെമണ്‍ ട്രീ ഹോട്ടല്‍സ്, ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി, ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ്, സീക്വന്റ് സയന്റിഫിക്, മാരുതി സുസുക്കി ഇന്ത്യ, ഫോഴ്‌സ് മോട്ടോര്‍സ് ഓഹരികളിലെ തകര്‍ച്ച മുന്‍നിര്‍ത്തിയാണ് പോയവാരം ബിഎസ്ഇ 500 സൂചിക 4 ശതമാനം ഇടിഞ്ഞത്.
നിഫ്റ്റിയുടെ പോക്ക് എങ്ങോട്ട്?
പുതിയ വാരം വിപണിയുടെ ദിശ അറിയാന്‍ കാത്തുനില്‍ക്കുകയാണ് നിക്ഷേപകര്‍.
'ലോവര്‍ എന്‍ഡും സ്വിങ് ലോയും തകര്‍ത്താണ് നിഫ്റ്റി വീണിരിക്കുന്നത്. ഇതോടെ 17,200 - 17,000 പോയിന്റ് നിലയെന്ന നിര്‍ണായക സോണില്‍ സൂചിക കാലുകുത്തി. ഫിബൊനാച്ചി ചിത്രം പരിശോധിച്ചാല്‍ ജൂലായ് - ഒക്ടോബര്‍ കാലഘട്ടത്തിലെ മുന്നേറ്റത്തില്‍ നിന്നും നിഫ്റ്റി പിന്‍വാങ്ങിയതായി കാണാം. മുന്നോട്ടുള്ള ക്ലോസിങ്ങുകളില്‍ 17,000 മാര്‍ക്ക് മുറുക്കെപ്പിടിക്കാന്‍ സൂചികയ്ക്ക് കഴിഞ്ഞാല്‍ ഇപ്പോഴുള്ള സപ്പോര്‍ട്ട് സോണില്‍ നിന്നുമൊരു തിരിച്ചുവരവ് സാധ്യമാണ്. മറുഭാഗത്ത് 17,000 മാര്‍ക്കിന് താഴെ ക്ലോസിങ്ങുകള്‍ സംഭവിച്ചാല്‍ 16,700 -ന് അരികിലേക്ക് സൂചിക നിലംപതിക്കും', ഷെയർഖാന്റെ ടെക്‌നിക്കല്‍ റിസര്‍ച്ച് മേധാവി ഗൗരവ് രത്‌നപാര്‍ക്കി പറയുന്നു.
'കമ്പനികള്‍ രണ്ടാംപാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിട്ടുകഴിഞ്ഞു. ഡിസംബറില്‍ റിസര്‍വ് ബാങ്കിന്റെ ധനനയ സമിതി യോഗം ചേരാനിരിക്കുകയാണ്. അടുത്ത രണ്ടാഴ്ച്ചക്കാലം പണപ്പെരുപ്പം വിപണിയില്‍ കാര്യമായി ചര്‍ച്ച ചെയ്യപ്പെടും. വരും ആഴ്ചകളില്‍ പ്രാഥമിക ഓഹരി വില്‍പ്പനകളും 'ഫ്‌ളോപ്പായാല്‍' മാര്‍ക്കറ്റുകളില്‍ ലിക്വിഡിറ്റി കുറയുകയാണെന്ന് അനുമാനിക്കാം. പുതിയവാരം നവംബറിലെ വാഹന വില്‍പ്പന കണക്കുകള്‍ വരാനിരിക്കുകയാണ്. ഒരുപരിധി വരെ വിപണിയിലിത് ചലനം സൃഷ്ടിക്കും', സാംകോ സെക്യുരിറ്റീസിന്റെ ഇക്വിറ്റി റിസര്‍ച്ച് മേധാവി യേഷ ഷാ അറിയിക്കുന്നു.
Also Read: 42% ലാഭം; ഈ ഐടി സ്‌റ്റോക്ക് വാങ്ങാമെന്ന് മോത്തിലാല്‍ ഒസ്വാള്‍
'യുഎസ്, യുറോപ്യന്‍ വിപണികളിലെ പ്രതിസന്ധിയും പുതിയ കോവിഡ് വകഭേദം ഉണര്‍ത്തുന്ന ഭീതിയും ആധാരമാക്കിയാണ് വെള്ളിയാഴ്ച്ച ഇന്ത്യന്‍ ഓഹരി വിപണി തകര്‍ന്നത്. അടുത്ത വ്യാപാര ദിനങ്ങളില്‍ ഇനിയും വീഴ്ച്ച പ്രതീക്ഷിക്കാം. പുതിയ വാരം കോവിഡുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഉറ്റുനോക്കുന്നതിനൊപ്പം വാഹന വില്‍പ്പന, ജിഡിപി മുതലായ ആഭ്യന്തര കണക്കുകളിലേക്കും വിപണി നോട്ടമുറപ്പിക്കും. 17,150 എന്ന നിര്‍ണായക പിന്തുണ നിലയ്ക്ക് താഴേക്ക് നിഫ്റ്റി വീണ സാഹചര്യത്തില്‍ 16,700 പോയിന്റിലാണ് അടുത്ത പിന്തുണ ഒരുങ്ങുക. ഈ പശ്ചാത്തലത്തില്‍ ട്രേഡര്‍മാര്‍ ബെയറിഷ് കാഴ്ച്ചപ്പാട് തുടരണം. ഓരോ ചെറിയ ഉയര്‍ച്ചയിലും ഷോര്‍ട്ട് ചെയ്യാന്‍ തയ്യാറാവുക. മറുഭാഗത്ത് നിക്ഷേപകര്‍ ഗുണനിലവാരമുള്ള ഓഹരികള്‍ വാങ്ങാനുള്ള അവസരമായി ഈ വീഴ്ച്ചയെ കാണണം', റെലിഗെയര്‍ ബ്രോക്കിങ് റിസര്‍ച്ച് വൈസ് പ്രസിഡന്റ് അജിത് മിശ്ര അഭിപ്രായപ്പെടുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.