വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവര്‍ക്ക് മാത്രമുള്ളതല്ല ബിസിനസ് വിജയങ്ങൾ. കഠിനാധ്വാനത്തിനുള്ള മനസുണ്ടെങ്കിൽ ഏത് അവസരങ്ങളെയും വിജയിപ്പിച്ചെടുക്കാം. ജീവിതാനുഭവങ്ങളെ കൂടെ ചേർത്ത് ബിസിനസിൽ വിജയിച്ച കഥയാണ് തിരുവനന്തപുരം സ്വദേശിയായ കെ. സുധീറിന്റേത്.
മാസത്തില്‍ 1,000 രൂപ ശമ്പളമുള്ള മാര്‍ക്കറ്റിംഗ് ജോലിയില്‍ നിന്ന് തുടങ്ങിയ കരിയർ 2,700 കോടി രൂപ വിറ്റുവരവുള്ള ഷിപ്പിംഗ് കമ്പനി ഉടമ എന്ന നിലയിലെത്തി നിൽക്കുകയാണ്. 54 വയസുള്ള സുധീർ ഇന്ന് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നാവിയോ ഷിപ്പിംഗ് എൽഎൽസിയുടെയും മുംബൈ ആസ്ഥാനമായുള്ള നാവിയോ ഷിപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെയും സ്ഥാപകനും ചെയർമാനുമാണ്. 1,000 രൂപ ശമ്പളക്കരാനിൽ നിന്നുള്ള ആ വിജയകഥ അറിയാം.
1,000 രൂപ ശമ്പളത്തിൽ മാർക്കറ്റിംഗ് ജോലി
തിരുവനന്തപുരം നഗരത്തില്‍ നിന്നും 25 കിലോ മീറ്റര്‍ മാറി കോലായി എന്ന ഗ്രാമത്തിലാണ് സുധീര്‍ വളർന്നത്. ധനുവച്ചപുരത്തെ സ്കൂളിലും വിടിഎസ് എന്‍എസ്എസ് കോളേജിലുമായിരുന്നു പഠനം. 1991 ല്‍ ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി. 1992 ല്‍ കേരള സർവകലാശലയിൽ നിന്ന് ജർമൻ ഭാഷയും കൂടി പഠിച്ച ശേഷമാണ് സുധീര്‍ ജോലിക്കായുള്ള ശ്രമം തുടങ്ങുന്നത്. സൈന്യത്തില്‍ നിന്ന് വിരമിച്ച പിതാവിന്റെ പെന്‍ഷന്‍ മാത്രമായിരുന്നു അക്കാലത്ത് കുടുംബത്തിന്റെ വരുമാനം.

1993 ല്‍ ബന്ധുവിന്റെ സഹായത്തോടെയാണ് തൂത്തുകുടിയില്‍ ആര്‍ബി ഷിപ്പിംഗ് കമ്പനിയില്‍ മാര്‍ക്കറ്റിംഗ് ജോലി ലഭിക്കുന്നത്. 1000 രൂപ മാസ ശമ്പളത്തിലായിരുന്നു അക്കാലത്ത് വരുമാനം 1999 ല്‍ കൊച്ചിയിലെ എവി തോമസ് ആന്‍ഡ് കമ്പനിയില്‍ സെയില്‍സ് മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് മാറുന്നത് വരെ തൂത്തുകുടിയിലെ ജോലി ജോലി തുടര്‍ന്നു.
ഭാഗ്യം കൊണ്ടു വന്ന ദുബായ്
1999 ല്‍ തന്നെ നല്ലൊരു വരുമാനം എന്ന ലക്ഷ്യവുമായി സുധീറും ദുബായില്‍ പ്രവാസി ജീവിതം തുടങ്ങി. മാർക്കറ്റിംഗ്, സെയിൽസ് രംഗത്തെ ജോലിക്ക് ശേഷം 2007 ല്‍ കാരവല്‍ ലോജിസ്റ്റിക്‌സില്‍ അസിസ്റ്റന്റ് മാനേജരായി ജോലി ലഭിച്ചതാണ് ജീവിതത്തില്‍ നിര്‍ണയമാകുന്നത്.
കമ്പനിയുടെ ഉടമയായ സാജു ചാക്കോയ്ക്ക് സുധീറിന്റെ കഴിവിലുണ്ടായ വിശ്വസത്തിൽ ഏഴു വർഷത്തിനുള്ളിൽ ജനറൽ മാനേജറായി സ്ഥാന കയറ്റം ലഭിച്ചു. സ്വന്തം ലോജിസ്റ്റിക് കമ്പനി എന്ന ആശയത്തിൽ 2014 ഏപ്രിലാണ് കമ്പനിയിൽ നിന്ന് രാജിവെയ്ക്കുന്നത്.
1 കോടി നിക്ഷേപത്തിൽ കമ്പനി തുടങ്ങുന്നു
സുഹൃത്തിന്റെ 1 കോടിയോളം രൂപയുടെ നിക്ഷേപത്തിലൂടെയാണ് സുധീർ ബിസിനസ് ആരംഭിക്കുന്നത്. മൂന്ന് വർഷത്തിനുള്ളിൽ നിക്ഷേപം അദ്ദേഹത്തിന് തിരികെ നൽകാൻ സുധീറിനായി. നാല് പങ്കാളികളുമായാണ് സുധീർ നാവിയോ ഷിപ്പിംഗ് എൽഎൽസി സ്ഥാപിച്ചത്. നിലവിൽ 3 പേരാണ് ബിസിനസിലുള്ളത്. 2014 സെപ്റ്റംബറിൽ സുധീർ നാവിയോ ഷിപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ മുംബൈ ആസ്ഥാനമായൊരു കമ്പനിയും സ്ഥാപിച്ചു.
ബിസനിസ് വളരുന്നു
2000 ചതുരശ്രയടി വാടക സ്ഥലത്ത് പ്രവർത്തിച്ചിരുന്ന ദുബായിലെ ഓഫീസ് ഇന്ന് 8000 ചതുരശ്ര അടി വിസ്തീർണമുള്ള സ്ഥലത്തേക്ക് മാറ്റി. നവി മുംബൈയിലാണ് നാവിയോ ഷിപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്നത്.
ദുബായിലെ ജബൽ അലി എന്ന തുറമുഖത്ത് നാവിയോ 35 വെയർഹൗസുകൾ വാടകയ്‌ക്കെടുത്തിട്ടുണ്ട്. 2023-ൽ ഇന്ത്യയിൽ ആമസോണിനായി ഏകദേശം 16 വെയർഹൗസുകൾ തുറക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ആമസോൺ, ടാറ്റ, റിലയൻസ്, സോണി, സാംസങ് എന്നിവയാണ് കമ്പനിയുടെ പ്രധാന ഇടപാടുകാർ.
നാടിനോട് ഇഷ്ടം
ദുബായ് കേന്ദ്രീകരിച്ച് ബിസനിസ് നടത്തുന്ന സുധീരിന് ദുബായിൽ വീടുണ്ടെങ്കിൽ മാസത്തിൽ ഒരാഴ്ച ഇന്നും കേരളത്തിലാണ്. തിരുവനന്തപുരത്ത് സഹോദരിയോടൊപ്പമാണ് മാതാപിതാക്കൾ താമസിക്കുന്നത്, മാസത്തിൽ ഒരാഴ്ചത്തേക്ക് കേരളം സന്ദർശിക്കുകയും ഇവരോടൊപ്പം ചെലവിടുകയും ചെയ്യുന്നുണ്ട്.


Click it and Unblock the Notifications