'ട്രപിന്റെ താരിഫ് ബാധ്യത മറികടക്കാം', ഫാർമ കമ്പനികളുടെ ഓഹരികൾ കുതിച്ചുയരുന്നു: വാങ്ങുന്നത് ബുദ്ധി?
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയടക്കം 60-ലധികം രാജ്യങ്ങൾക്ക്, റെസിപ്രോക്കൽ ടാരിഫ് പ്രഖ്യാപിച്ചപ്പോൾ, ഇന്ത്യൻ ഫാർമ കമ്പനികൾക്ക് താത്കാലികമായി ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്. ഫാർമ മേഖലയിൽ യാതൊരു പ്രത്യേക ടാരിഫ് പ്രഖ്യാപനവും ഇതുവരേക്കും ഉണ്ടായിട്ടില്ല എന്നത് വലിയ പ്രതീക്ഷയാണ് മേഖലയ്ക്ക് സമ്മാനിക്കുന്നത്. ഗ്ലാൻഡ് ഫാർമ, ഓറോബിന്ദോ ഫാർമ, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, സൺ ഫാർമ തുടങ്ങിയ കമ്പനികളുടെ ഓഹരികൾ അതുകൊണ്ട് തന്നെ ഇപ്പോൾ 15% വരെ ഉയർന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നിഫ്റ്റി ഫാർമ സൂചിക ഏപ്രിൽ 3-ന് 4.5% വരെ ഉയർന്ന് 2020 സെപ്റ്റംബറിനു ശേഷം ഏറ്റവും വലിയ ഏകദിന നേട്ടം കൈവരിച്ചു. ഇത് വലിയൊരു മുന്നേറ്റമായി തന്നെയാണ് മേഖല കണക്കാക്കുന്നത്. ഇന്ത്യൻ ഫാർമ വ്യവസായത്തിന്റെ അനന്തസാധ്യതകൾ മറ്റുള്ളവരുടെ താഴ്ചയിൽ കുറേക്കൂടി വ്യക്തമായി നിക്ഷേപകർ മനസ്സിലാക്കുമെന്നും, അതുകൊണ്ട് തന്നെ മേഖല വളർച്ച കൈവരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
ട്രംപിന്റെ തീരുമാനം ഇന്ത്യൻ ഫാർമ മേഖലക്ക് ഗുണകരമോ?
പ്രസിഡന്റ് ട്രംപ് എപ്രിൽ 2-ന് പ്രഖ്യാപിച്ച പുതിയ താരിഫ് നടപടികൾ ഫാർമ മേഖലയെ ബാധിക്കില്ലെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇത് താത്കാലികമായിരിക്കാമെന്നും ഫാർമ, സെമികണ്ടക്ടർ മേഖലകളിൽ പിന്നീട് താരിഫ് നിയന്ത്രണങ്ങൾ വരുമെന്ന് നേരത്തെയും അദ്ദേഹം സൂചിപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
ഇപ്പോൾ ഇന്ത്യ അമേരിക്കയിൽ നിന്നുള്ള ഫാർമ ഉൽപ്പന്നങ്ങൾക്ക് 10% താരിഫ് ഈടാക്കുമ്പോൾ, അമേരിക്ക ഇന്ത്യൻ ഫാർമ ഉൽപ്പന്നങ്ങൾക്ക് നേരിട്ട് താരിഫ് ചുമത്തുന്നില്ല. ഈ തീരുമാനം വില കുറഞ്ഞ, മികച്ച ഗുണമേന്മയുള്ള ജനറിക് മരുന്നുകൾ പൊതുജനാരോഗ്യത്തിനും സാമ്പത്തിക നിലയ്ക്കും അത്യന്താപേക്ഷിതമാണെന്ന് ഓർമിപ്പിക്കുന്നതാണെന്ന് ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അലയൻസ് ജനറൽ സെക്രട്ടറി സുധർശൻ ജെയിൻ അഭിപ്രായപ്പെട്ടു.

മികച്ച പ്രകടനം കാഴ്ചവച്ച ഓഹരികൾ
നിഫ്റ്റി ഫാർമ സൂചികയിലെ എല്ലാ പ്രധാന ഓഹരികളും നേട്ടത്തിലേക്ക് കുതിച്ചിരിക്കുന്നു. ഗ്ലാൻഡ് ഫാർമ ഓഹരി 15% വരെ ഉയർന്നപ്പോൾ, ഓറോബിന്ദോ ഫാർമ, ഡോ. റെഡ്ഡീസ്, ഡിവീസ് ലബോറട്ടറീസ് ഓഹരികൾ 5%-8% വരെ വളർച്ച കൈവരിച്ചു.
2025 തുടങ്ങിയത് മുതൽ ഗ്ലാൻഡ് ഫാർമയും ഓറോബിന്ദോ ഫാർമയും 15% ഇടിവ് രേഖപ്പെടുത്തിയിരുന്നതായിരുന്നുവെങ്കിലും, ഓറോബിന്ദോ ഫാർമയുടെ ഓഹരികൾ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 9% വളർച്ച കൈവരിച്ചു.
നിക്ഷേപകരുടെ പ്രതീക്ഷ ഉയർന്നിരിക്കുന്നതോടെ, അടുത്ത ഘട്ടത്തിൽ ട്രംപ് ഭരണകൂടം ഫാർമ ഉൽപ്പന്നങ്ങൾക്ക് പ്രത്യേക തീരിഫ് ഏർപ്പെടുത്തുമോ എന്നതിൽ വിപണി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.
അതേസമയം, ട്രംപിന്റെ താരിഫ് നയത്തെ തുടർന്ന് ഓഹരി വിപണിയിൽ വമ്പൻ മാറ്റങ്ങളാണ് ഇപ്പോൾ സംഭവിക്കുന്നത്. ഏപ്രിൽ 2 ബുധനാഴ്ചയാണ് ഡൊണാൾഡ് ട്രംപിൻ്റെ താര്ഫ് പ്രഖ്യാപനങ്ങൾ അരങ്ങേറിയത്. ഇതോടെ ഏഷ്യൻ വിപണികളും യുഎസ് സ്റ്റോക്ക് ഫ്യൂച്ചറുകളും ഇടിയുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ട്രംപ് ഭരണകൂടത്തിൽ നിന്ന് മസ്ക് പുറത്തേക്ക്?
ഡൊണാൾഡ് ട്രംപിന്റെ ഭരണകൂട മേഖലയിൽ നിന്ന് എലോൺ മസ്ക് പടിയിറങ്ങുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കാലാവധി അവസാനിക്കുന്നതു കൊണ്ടാണ് ഈ ഒരു മാറ്റമെന്നും എന്നാൽ ആഭ്യന്തരപരമായി ധാരാളം പ്രശ്നങ്ങൾ ഉടലെടുത്തത് കൊണ്ട് മാറുന്നതാണെന്നും നിഗമനങ്ങൾ ഉണ്ടായിരുന്നു. ഈ മാറ്റം വലിയ രീതിയിൽ അമേരിക്കൻ ഭരണകൂടത്തെ ബാധിക്കുമെന്ന് ഒരുപക്ഷം ആളുകൾ ആരോപിക്കുന്നുണ്ട്. എന്തായാലും മസ്ക് മാറുന്നതോടെ ഡോജിന്റെ അധികാര പദവിയിലേക്ക് ആരാണ് പുതിയതായി കടന്നുവരാൻ പോകുന്നത് എന്നതിനെക്കുറിച്ചും ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.


Click it and Unblock the Notifications


