രാജ്യത്ത് സാധാരണക്കാർ കൂടുതലായി ആശ്രയിക്കുന്ന വാഹനമായ ഇരുചക്ര വാഹനങ്ങളുടെ വില കുറഞ്ഞേക്കും. ഇരുചക്ര വാഹനങ്ങളുടെ ജിഎസ്‌ടി കുറയ്‌ക്കുന്നതിലൂടെയാണ് ഇത് സാധ്യമാവുക. ഇരുചക്ര വാഹനങ്ങളുടെ നികുതി കുറയ്‌ക്കുന്ന വിഷയം പരിഗണിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ഉറപ്പ് നൽകിയതായി കഴിഞ്ഞ ദിവസം കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് (സിഐഐ) അറിയിച്ചിരുന്നു. നിലവില്‍ 28 ശതമാനമാണ് ഇരുചക്ര വാഹനങ്ങള്‍ക്ക് ജിഎസ്ടി നിരക്ക് ഈടാക്കുന്നത്.
കൊവിഡ്-19 പശ്ചാത്തലത്തിൽ ഓട്ടോ വ്യവസായ മേഖലയിലുണ്ടായ പ്രതിസന്ധികളെ തുടർന്ന് ഇരുചക്ര വാഹനങ്ങളുടെ നികുതി കുറയ്ക്കണമെന്ന് വാഹന നിര്‍മാതാക്കള്‍ നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ ജിഎസ്‌ടി കുറയ്‌ക്കുന്ന വിഷയം പരിഗണിക്കുന്നത്. സെപ്റ്റംബർ 19 ന് നടക്കാനിരിക്കുന്ന കൗൺസിൽ യോഗത്തിൽ ഈ വിഷയം പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ആദ്യഘട്ടമെന്നോണം ഇരുചക്ര വാഹനങ്ങളുടെ നികുതി കുറയ്ക്കല്‍ ആവശ്യപ്പെട്ടു. നിലവിലെ നിരക്കായ 28 ശതമാനം ജിഎസ്‌ടി നിരക്കിലെ ഏറ്റവും കൂടിയ നികുതിയാണ്. ഇരുചക്ര വാഹനങ്ങൾ ആഡംബര വിഭാഗത്തിൽ ഉൾപ്പെടാത്തതിനാൽ തന്നെ ഇവയ്‌ക്ക് നിരക്ക് പരിഷ്കരണത്തിന് അർഹതയുണ്ട്. അതിനാൽ ഇത് ജിഎസ്ടി കൗൺസിൽ ചർച്ചയ്ക്ക് എത്തുമെന്ന് ധനമന്ത്രി ഉറപ്പ് നൽകിയതായി കോൺഫെഡറേഷൻ ഓഫ് ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് (സിഐഐ) പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ഓട്ടോമൊബൈല്‍ രംഗത്തെ ജിഎസ്‌ടി ഘട്ടങ്ങളായി കുറയ്ക്കണമെന്നാണ് വ്യവസായികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ ഇരു ചക്ര വാഹനങ്ങളുടെ നികുതി കുറയ്ക്കല്‍ ആദ്യഘട്ടത്തില്‍ വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. നാലുചക്ര വാഹനങ്ങളുടെ നികുതി വെട്ടിക്കുറയ്‌ക്കുന്നതിനുള്ള ആവശ്യം പിന്നീടുള്ള ഘട്ടത്തിലേക്ക് മാറ്റുമെന്നും സൂചനയുണ്ട്. ഇത് സർക്കാരിനെ വരുമാന നഷ്ടം ഒഴിവാക്കാൻ സഹായിക്കുമെന്നും അതേസമയം രാജ്യത്തൊട്ടാകെയുള്ള ഇരുചക്ര വാഹനം വാങ്ങുന്ന ആളുകൾക്ക് ആശ്വാസം നൽകുമെന്നും വ്യവസായികൾ പറഞ്ഞു. രാജ്യത്ത് സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഇരുചക്ര വാഹനങ്ങളെയാണ്. അതിനാൽ തന്നെ നികുതി കുറയ്‌ക്കുന്നത് വാഹന നിർമ്മാതാക്കളെ പോലെ തന്നെ സാധാരണക്കാർക്കും പ്രതീക്ഷ നൽകുന്ന കാര്യമാണ്.


Click it and Unblock the Notifications