വ്യാപാര ദിനത്തിന്റെ ഏറിയ പങ്കും നേട്ടത്തില്‍ നിന്ന വിപണികളില്‍ ഉച്ചയ്ക്കു ശേഷം അപ്രതീക്ഷിത തകര്‍ച്ച. ആഗോള വിപണികളിലുണ്ടായ ഇടിവിന്റെ ചുവടുപിടിച്ചാണ് സൂചികകളില്‍ നഷ്ടത്തിലേക്ക് മടങ്ങിയത്. എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 88 പോയിന്റ താഴ്ന്ന് 17,415-ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്‌സ് 323 പോയിന്റ് ഇറങ്ങി 58,340-ലുമാണ് ബുധനാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചത്. ഡെറിവീറ്റീവ് കോണ്‍ട്രാക്റ്റുകളുടെ എക്സ്പയറി നാളെയായത് കാരണമുള്ള ചാഞ്ചാട്ടവും വിപണിയെ ബാധിച്ചുവെന്നാണ് വിലയിരുത്തല്‍. വാഹനം, ഐടി, എഫ്എംസിജി വിഭാഗങ്ങളിലെ ഓഹരികളുടെ വിലയിടിവും പ്രതികൂലമായി സ്വാധിനിച്ചു.
ബാങ്ക്-നിഫ്റ്റി
അതേസമയം, ബാങ്ക് ഓഹരികളുടെ സൂചികയായ ബാങ്ക്-നിഫ്റ്റി കാര്യമായി തളരാതെ പിടിച്ചുനിന്നു. ഒരു ഘട്ടത്തില്‍ 500-ലേറെ പോയിന്റിന്റെ വര്‍ധന ബാങ്ക് നിഫ്റ്റിയില്‍ ദൃശ്യമായിരുന്നു. എന്നാല്‍ പ്രധാന സൂചികകളിലുണ്ടായ ഇടിവും പ്രധാന ഓഹരികളില്‍ കാര്യമായി മുന്നേറ്റം ഉണ്ടാകാതിരുന്നതിനാലും ബാങ്ക് നിഫ്റ്റി 169 പോയിന്റിന്റെ വര്‍ധനയോടെ ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചു. കൊട്ടക് മഹീന്ദ്രയിലും സൈിഐസിഐ ബാങ്കിന്റെ ഓഹരികളും ഒരു ശതമാനത്തിലേറെ വര്‍ധനയുണ്ടായി. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരികള്‍ ഇന്നും വിലയിടിഞ്ഞു.
Also Read: 90 രൂപയുടെ ഈ പവര്‍ സ്റ്റോക്ക് നോക്കിക്കോളൂ; 30 % വരെ നേട്ടം ലഭിക്കാം
മാര്‍ക്കറ്റ് മൂവ്‌മെന്റ്
നിഫ്റ്റി 47 പോയിന്റ് ഉയര്‍ന്ന് 17,550 നിലവാരത്തിലും സെന്‍സെക്‌സ് 175 പോയിന്റ് ഉയര്‍ന്ന് 58,839 നിലവാരത്തിലുമാണ് വ്യാപാരം ആരംഭിച്ചത്. പാര്‍ലമെന്റ് സമ്മേളനം തുടങ്ങാനിരിക്കെ, കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നും സ്വകാര്യവത്കരണ നീക്കങ്ങളുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പൊതുമേഖല ബാങ്കുകളുടെ ഓഹരികളില്‍ തുടക്കം മുതല്‍ മുന്നേറ്റം ദൃശ്യമായി. ആഗോള വിപണികളിലുണ്ടായ ഇടിവും ഡെറിവീറ്റീവ് കോണ്‍ട്രാക്റ്റുകളുടെ എക്‌സപയറി നാളെയായതിന്റെ ചാഞ്ചാട്ടവും വിപണിയെ ബാധിച്ചു. അതേസമയം ബാങ്ക് ഓഹരികളില്‍ വാങ്ങല്‍ താത്പര്യമുണ്ടായത് ശ്രദ്ധേയമായി.
Also Read: ഇത്തവണ ബമ്പര്‍ ഡിവിഡന്റ്? ബാങ്ക് പലിശയേക്കാള്‍ ആദായം നല്‍കുന്ന കമ്പനി ഏതെന്ന് അറിയാം
ശ്രദ്ധേയമായ ഓഹരികള്‍
എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം ചെയ്യപ്പെട്ട ഓഹരികളില്‍ 1,070-ലും വില വര്‍ധനവും 758 ഓഹരികളില്‍ വിലയിടിവുമുണ്ടായി. അഡ്വാന്‍സ് ഡിക്ലെയിന്‍ റേഷ്യോ 1.19 ആയിരുന്നുു. അതേസമയം, ലിസ്റ്റിങ്ങിനെ തുടര്‍ന്ന് വന്‍ തകര്‍ച്ച നേരിട്ട പേടിഎം ഓഹരികളില്‍ ഇന്നും വാങ്ങല്‍ താത്പര്യം പ്രകടമായിരുന്നു. പേടിഎമ്മിന്റെ ഓഹരികള്‍ 17 ശതമാനത്തിലേറെ വര്‍ധിച്ച് 1752 രൂപയിലേക്കെത്തി (പേടിഎമ്മിന്റെ ഇഷ്യു പ്രൈസ് 2,150 രൂപയായിരുന്നു). അതുപോലെ, സ്വകാര്യവത്കരണ വാര്‍ത്തകളെ തുടര്‍ന്ന് ഐഒബിയിലും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയിലെ ഓഹരികളിലും വന്‍ മുന്നേറ്റമുണ്ടായി.
പ്രമുഖ ഓഹരികളുടെ പ്രകടനം
>> നഷ്ടം നേരിട്ടവ: ടാറ്റ കണ്‍സ്മ്യൂര്‍, ഐഷര്‍ മോട്ടോഴ്‌സ്, ഇന്‍ഫോസിസ്, മാരുതി, ഗ്രാസിം, സിപ്ല, ഡിവിസ് ലാബ്, ഐടിസി, റിലയന്‍സ്, ടെക് മഹിന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ലാര്‍സണ്‍, ടാറ്റ സ്റ്റീല്‍, ബ്രിട്ടാണിയ തുടങ്ങിയ പ്രധാന ഓഹരികളില്‍ ഒരു ശതമാനത്തിലേറെ വിലയിടിവുണ്ടായി.
>> നേട്ടം ലഭിച്ചവ: അദാനി പോര്‍ട്ട്‌സ്, ഒഎന്‍ജിസി, കോൾ ഇന്ത്യ, ബിപിസിഎല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, എന്‍ടിപിസി, ഐഒസി, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ഓഹരികള്‍ ഒരു ശതമാനത്തിലേറെ മുന്നേറി.
ക്രിപ്റ്റോ കറന്‍സിക്ക് നിയമം
രാജ്യത്ത് ബിറ്റ് കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്റ്റോ കറന്‍സികളുടെ ഇടപാടുകള്‍ നിയന്ത്രിക്കാനുള്ള നിയമം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ക്രിപ്റ്റോ കറന്‍സി നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം നേരത്തെ തീരുമാനിച്ചിരുന്നു. കൂടാതെ, ക്രിപ്റ്റോ കറന്‍സിക്ക് നികുതി ചുമത്താനും സര്‍ക്കാര്‍ തയ്യറെടുക്കുകയാണ്. വരുനന ബജറ്റില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്. ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ചുകളെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാക്കി കണക്കാക്കാനും ഇടപാടുകള്‍ക്ക് സ്രോതസ്സില്‍ നിന്നും നികുതി ഈടാക്കാനുമാണ് കേന്ദ്രത്തിന്റെ നീക്കം. ഇതിന്റെ ഭാഗമായി രാജ്യത്തെ ആദായ നികുതി നിയമങ്ങളിലും വേണ്ട ഭേദഗതികള്‍ കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ട്.