2023-24 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് 2023 ഫെബ്രുവരി 1നാണ് ലോകസഭയിൽ അവതരിപ്പിക്കുന്നത്. പുതിയ സാഹചര്യത്തിൽ ജീവിത ചെലവ് വർധിക്കുകയും തൊഴിൽ വിപണി മോശമാവുകയും ചെയ്യുന്നതിനാൽ ധനമന്ത്രി നിർമലാ സീതാരമാൻ ആദായ നികുതിയുടെ കാര്യത്തിലടക്കം ജനങ്ങൾക്ക് ആശ്വാസമേകുന്ന തീരുമാനം പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നികുതിദായകരിൽ കൂടുതലും ശമ്പളക്കാരായതിനാൽ മധ്യവർഗം കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കുന്നുണ്ട്. താനും ഇതേ വിഭാഗത്തിൽപ്പെട്ടവരായതിനാൽ മധ്യവർഗത്തിന്റെ സമ്മർദ്ദം മനസിലാക്കുന്നു എന്ന നിർമലാ സീതാരാമന്റെ പ്രസ്താവന പ്രതീക്ഷയ്ക്ക് വക നൽകുന്നു. 2024ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന സമ്പൂർണ ബജറ്റായതിനാൽ ജനങ്ങളെ നിരാശപ്പെടുത്തുന്ന തരത്തിലുള്ള നീക്കങ്ങളുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന കേന്ദ്രബജറ്റിൽ എന്തൊക്കെയാണ് പ്രതീക്ഷകളെന്ന് നോക്കാം.
പുതുക്കിയ നികുതി സ്ലാബുകൾക്ക് സാധ്യത
വരുന്ന ബജറ്റിൽ, നിലവിലെ ആദായ നികുതി നിരക്കുകൾ കുറയ്ക്കാനും ശമ്പളക്കാർക്കായി പുതുക്കിയ നികുതി സ്ലാബുകൾ അവതരിപ്പിക്കാനും ധനമന്ത്രിയുടെ ഭാഗത്ത് നിന്ന് നീക്കമുണ്ടാകും എന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം.
2016-17 ബജറ്റ് മുതൽ നികുതി സ്ലാബുകൾ മാറ്റമില്ലാതെ തുടരുകയാണ്. ചില ഇളവുകൾ മാത്രമാണ് ഇതിനിടെ പ്രഖ്യാപിച്ചത്. പുതിയ നികുതി സമ്പ്രദായത്തിന് കീഴിൽ നിലവിലുള്ള 30 ശതമാനം നിരക്ക് 25 ശതമാനമാക്കി കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഷ്യൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലാണ് ഉയർന്ന നികുതി നിരക്കുള്ളത്.
അടിസ്ഥാന ഇളവ് പരിധി ഉയർത്താൻ സാധ്യത
കൂടുതൽ തുക ജനങ്ങളുടെ കയ്യിലേക്ക് എത്താൻ ആദായ നികുതിയുടെ അടിസ്ഥാന ഇളവ് പരിധി 2.50 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷത്തിലേക്ക് ഉയർത്തണമെന്നാണ് വിദഗ്ധരുടെ ആവശ്യം. മുതിർന്ന പൗരന്മാർക്കുള്ള നികുതി ഇളവ് പരിധി നിലവിലുള്ള 3 ലക്ഷം രൂപയിൽ നിന്ന് 7.50 ലക്ഷം രൂപയാത്തി ഉയർത്തണമെന്നും ആവശ്യപ്പെടുന്നു.
80 വയസിന് മുകളിൽ പ്രായമുള്ളവർക്ക് 12.50 ലക്ഷം രൂപ വരെയാണ് വരുമാനമെങ്കിൽ ഇവരെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കണമെന്നും അസോസിയേറ്റഡ് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് ഓഫ് ഇന്ത്യ നിർദ്ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്.
മൂലധന നേട്ട നികുതിയിൽ ഇളവ് പ്രതീക്ഷിക്കാം
ഓഹരി വിപണി നിക്ഷേപകർക്ക് ബജറ്റിൽ നികുതി ഇനത്തിൽ എന്താണ് പ്രതീക്ഷയെന്ന് നോക്കാം. ലിസ്റ്റഡ് ഇക്വിറ്റി ഷെയറുകളുടെ വില്പനയിൽ നിന്നുള്ള ദീർഘകാല മൂലധന നേട്ടം പ്രതിവർഷം 1 ലക്ഷത്തിൽ കൂടുതലായതിനാൽ നികുതി വിധേയമാണ്. ഈ പരിധി 2 ലക്ഷം രൂപയാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Also Read: 1 വർഷത്തിന് ശേഷം 3 ലക്ഷം രൂപ ആവശ്യമുണ്ടോ? നിങ്ങൾക്ക് പറ്റിയ മൾട്ടി ഡിവിഷൻ ചിട്ടിയിതാ
നികുതി ഇളവ് പരിധി
* നിക്ഷേപകരെ സ്വാധീനിക്കുന്ന മറ്റൊരു കാര്യം സെക്ഷൻ 80സി പ്രകാരം ലഭിക്കുന്ന നികുതി ഇളവ് പരിധി വർധിപ്പിക്കുക എന്നതാണ്. ജീവിത ചെലവും പണപ്പെരുപ്പവും കൂടുതലായ സാഹച്യത്തിൽ 1.50 ലക്ഷം എന്ന നിലവിലെ പരിധി കുറവാണെന്നാണ് പൊതുവെയുള്ള പക്ഷം. ഇത് 2.50 ലക്ഷമാക്കി ഉയർത്തണമെന്നും ആവശ്യമുണ്ട്.
* സെക്ഷന്‍ 80ഡി പ്രകാരം ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയത്തിന് ലഭിക്കുന്ന നികുതി ഇളവ് നിലവില്‍ 25,000 രൂപയാണ്. മുതിർന്ന പൗരന്മാർക്ക് 50,000 രൂപ വരെയും ലഭിക്കും. വർധിച്ച ചികിത്സാ ചെലവ് കണക്കിലെടുക്കുമ്പോൾ ഇവ 50,000, 1 ലക്ഷം എന്നിങ്ങനെ ആയി ഉയർത്തണം എന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.
* മറ്റൊരു നികുതി ഇളവ് പ്രതീക്ഷിക്കപ്പെടേണ്ട കാര്യം ഭവന വായ്പയിലാണ്. സെക്ഷൻ 24ബി പ്രകാരം വർഷത്തിൽ ഭവന വായ്പ പലിശയിലേക്ക് അടയ്ക്കുന്ന തുകയ്ക്ക് ലഭിക്കുന്ന നികുതി ഇളവ് 2 ലക്ഷം രൂപയാണ്. ശമ്പളക്കാരെ തൃപ്തിപ്പെടുത്താൻ ഇത് 5 ലക്ഷമാക്കി ഉയർത്തുമെന്നാണ് നികുതിദായകർ പ്രതീക്ഷിക്കുന്നത്.
* ഇൻഷൂറൻസ് മേഖല നിരവധി ഇളവുകളാണ് പ്രതീകഷിക്കുന്നത്. ആദ്യത്തേക്ക് 80സി പ്രകാരമുള്ള നികുതി ഇളവ് വർധിപ്പിക്കുകയെന്നതാണ്. ഇൻഷൂറൻസ് പോളിസിക്കുള്ള പെൻഷൻ തുക നികുതി രഹിതമാക്കുക, ഗ്രാമങ്ങളിൽ നിന്ന് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ പ്രൊട്ടക്ഷൻ പ്ലാനുകൾ ജിഎസ്ടി ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഇൻഷൂറൻസ് മേഖല പ്രതീക്ഷിക്കുന്നു.