ദില്ലി: കൊറോണ കാരണം പ്രതിസന്ധിയിലായ സാമ്പത്തിക മേഖലയെ രക്ഷപ്പെടുത്താന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പുതിയ ഉത്തേജന പദ്ധതി തയ്യാറാക്കുന്നു. ധനകാര്യ സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെ ആണ് ഇക്കാര്യം സൂചിപ്പിച്ചത്. വിപണിയെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഏത് മേഖലിലുള്ളവര്‍ക്കാണ് സര്‍ക്കാര്‍ സഹായം വേണ്ടത്. എങ്ങനെയുള്ള സഹായമാണ് ആവശ്യം എന്നെല്ലാം പരിശോധിക്കുന്നുണ്ട്. വ്യവസായ മേഖലയിലുള്ളവരില്‍ നിന്നും തൊഴിലാളി സംഘനകളില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിച്ചുവരികയാണ്. ഇവ ലഭിച്ച ശേഷം സാമ്പത്തിക മേഖലയ്ക്ക് അനിയോജ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അജയ് ഭൂഷണ്‍ പാണ്ഡെ എഎന്‍ഐയോട് പറഞ്ഞു.
ഉത്തേജന പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലാണ് സര്‍ക്കാര്‍. സാമ്പത്തിക രംഗം പതിയെ മെച്ചപ്പെടുന്നുണ്ട്. വളര്‍ച്ച പ്രകടമായി കഴിഞ്ഞു. ജിഎസ്ടി കളക്ഷന്‍ വര്‍ധിച്ചു. കൊറോണയ്ക്ക് മുമ്പുള്ള അവസ്ഥയിലേക്ക് എത്തി. അടുത്ത അഞ്ച് മാസം കൂടി ഈ വളര്‍ച്ച നിലനിര്‍ത്താന്‍ സാധിച്ചാല്‍ നെഗറ്റീസ് സോണില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കും. 2021 മാര്‍ച്ച് മാസത്തോടെ പ്രതിസന്ധി മറികടക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്), ആര്‍ബിഐ എന്നിവയെല്ലാം ഇന്ത്യയുടെ സാമ്പത്തിക രംഗം നേരിടുന്ന പ്രതിസന്ധി അടുത്തിടെ സൂചിപ്പിച്ചിരുന്നു. ഉത്തേജന പദ്ധതി നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. ഇതൊരു തുടര്‍പ്രക്രിയ ആണ്. ഇനി ഏത് മേഖലയ്ക്കാണ് സഹായം ആവശ്യമുള്ളത് എന്ന് പരിശോധിച്ചുവരികയാണ്. കുടിയേറ്റ ജോലിക്കാര്‍, ഗ്രാമീണ, നഗര മേഖലകള്‍ എന്നിവയുടെ പുരോഗതിക്ക് വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്തു. ലോക്ക്ഡൗണ്‍ കാലത്ത് വനിതകള്‍ക്ക് ജന്‍ധന്‍ അക്കൗണ്ട് വഴി നേരിട്ട് പണമെത്തിച്ചു.പിഎം കിസാന്‍ പദ്ധതി വഴി കര്‍ഷകര്‍ക്കുള്ള ആനുകൂല്യത്തിന്റെ ആദ്യ ഗഡു അനുവദിച്ചു. പിഎഫ് വഴി തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും വേണ്ട സഹായം ചെയ്തു. ചെറുകിട സംരംഭങ്ങള്‍ക്ക് പണം അനുവദിക്കാന്‍ നടപടിയെടുത്തു. ഇതിന് 3 ലക്ഷം കോടി രൂപയാണ് അനുവദിച്ചത്. ആദായ നികുതി റീഫണ്ടിന് 1.27 ലക്ഷം കോടി രൂപയും ജിഎസ്ടി റീഫണ്ടിന് 70000 കോടി രൂപയും കഴിഞ്ഞ ഏഴ് മാസത്തിനിടെ അനുവദിച്ചു എന്നും ധനകാര്യ സെക്രട്ടറി പറഞ്ഞു.
സ്വർണ വിലയിൽ മൂന്നാം ദിവസവും ഇടിവ്, വെള്ളി നിരക്ക് കുതിച്ചുയരുന്നു
1.05 ലക്ഷം കോടി രൂപയാണ് ഒക്ടോബറിലെ ജിഎസ്ടി കളക്ഷന്‍. സിജിഎസ്ടി 19193 കോടിയാണ്. എസ്ജിഎസ്ടി 5411 കോടിയും. ഐജിഎസ്ടി 52540 കോടിയാണെന്നും ധനമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പിരിച്ച ജിഎസ്ടിയുമായി താരതമ്യം ചെയ്യുമ്പോള്‍ 10 ശതമാനം അധികമാണ് ഇക്കഴിഞ്ഞ ഒക്ടോബറിലെ ജിഎസ്ടി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 95000 കോടി രൂപയാണ് ജിഎസ്ടി ഇനത്തില്‍ പിരിച്ചത്. ഫെബ്രുവരിക്ക് ശേഷം ഇത്രയും ഉയര്‍ന്ന അളവില്‍ ജിഎസ്ടി പിരിക്കാന്‍ സാധിച്ചത് ആദ്യമാണ്. വരും മാസങ്ങളിലും നികുതി കളക്ഷന്‍ വര്‍ധിക്കുമെന്നാണ് ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നത്.