ഇരുട്ടടിയായി വൈദ്യുതി ബിൽ; കറണ്ട് ബിൽ കണ്ട് ഷോക്കടിച്ച് മലയാളികൾ
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെഎസ്‌ഇബി) മീറ്റർ റീഡിംഗ് കഴിഞ്ഞ തിങ്കളാഴ്ച മുതൽ പുനരാരംഭിച്ചു. എന്നാൽ പുതിയ ബില്ലിൽ തുക വർദ്ധിച്ചതായും അധിക ബാധ്യത നേരിടുന്നതായും വ്യാപക പരാതി. ലോക്ഡൗൺ കാലത്തെ വൈദ്യുതി ബിൽ തുകയുടെ പേരിൽ കെഎസ്ഇബിക്ക് ടോൾഫ്രീ നമ്പറിലും സെക്‌ഷൻ ഓഫീസുകളിലുമായി ലഭിച്ചത് ഒരു ലക്ഷത്തിലധികം പരാതികളാണ്. എന്നാൽ മാർച്ച് 24 ന് രാജ്യവ്യാപകമായി ലോക്ക്ഡൌൺ പ്രഖ്യാപിച്ചതുമുതൽ മലയാളികൾ വീടിനുള്ളിൽ തന്നെ കഴിഞ്ഞതും ബില്ല് കൂടാൻ കാരണമായിട്ടുണ്ട്.
ലോക്ക്ഡൌൺ തിരിച്ചടി
മാർച്ച് 24 ന് രാജ്യവ്യാപകമായി ലോക്ക്ഡൌൺ പ്രഖ്യാപിച്ചതുമുതൽ മലയാളികൾ വീടിനുള്ളിൽ തന്നെ കഴിയുകയാണ്. ഭൂരിഭാഗം ആഭ്യന്തര ഉപഭോക്താക്കളുടെയും പ്രതിമാസ അല്ലെങ്കിൽ രണ്ട് മാസത്തെ വൈദ്യുതി ബിൽ പലമടങ്ങ് വർദ്ധിച്ചുവെന്ന പരാതിയുമായാണ് രംഗത്തെത്തിയിരിക്കുന്നത്. ബില്ലിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട കെഎസ്‌ഇബി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകൾ ഉപഭോക്താക്കളിൽ നിന്നുള്ള ഫോൺ കോളുകളുടെ പ്രളയമാണ് നേരിടുന്നത്.
ഹർജി
സാധാരണ സ്ലാബ് നിരക്കിനേക്കാൾ കൂടുതൽ ഈടാക്കാനുള്ള കെ.എസ്.ഇ.ബിയുടെ തീരുമാനം റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല പറഞ്ഞു. പഴയ രീതിയിലുള്ള നിരക്ക് മാത്രമേ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കൂവെന്ന് കെഎസ്‌ഇബി ഉറപ്പുവരുത്തണമെന്നും ചെന്നിത്തല പറഞ്ഞു. അധിക വൈദ്യുതി ബിൽ വിവാദത്തിൽ മൂവാറ്റുപുഴ സ്വദേശി ബില്ല് തയ്യാറാക്കിയതിലെ അശാസ്ത്രീയത ചോദ്യം ചെയ്ത് ഹർജി നൽകിയിട്ടുണ്ട്. കേസിൽ കോടതി വൈദ്യുതി ബോർഡിനോട് വിശദീകരണം തേടി. ഹർജി നാളെ വീണ്ടും പരിഗണിക്കും.
കെഎസ്ഇബിയുടെ പ്രതികരണം
ഇതിനകം തന്നെ കൊവിഡ്-19 ലോക്ക്ഡൌൺ പലരെയും സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതിനൊപ്പമാണ് ഇരുട്ടടിയായി വൈദ്യുതി ബിൽ ആളുകളെ ഞെട്ടിച്ചിരിക്കുന്നത്. എന്നാൽ ബിൽ തുകയിൽ വർദ്ധനവോ കുറവോ സംഭവിച്ചിട്ടുണ്ടെങ്കിൽ, തുടർന്നുള്ള ബില്ലുകളിൽ അത് ക്രമീകരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.
യൂണിറ്റ് നിരക്ക്
നേരത്തെ, 300 യൂണിറ്റുകൾ ഉപയോഗിച്ചിരുന്നവർക്ക് യൂണിറ്റിന് 5.80 രൂപ നിരക്കിലും അടുത്ത സ്ലാബ് 301 യൂണിറ്റിന് 6.60 രൂപ നിരക്കിലും 400 യൂണിറ്റ് ഉപയോഗിച്ചവർക്ക് 6.90 രൂപ നിരക്ക് 500 സ്ലാബിന് മുകളിലുള്ളവർക്ക് ഒരു യൂണിറ്റിന് 7.10 രൂപ നിരക്കിലുമാണ് ബിൽ തയ്യാറാക്കിയിരിക്കുന്നത്. ഒരു ഉപഭോക്താവിൽ നിന്നും ലോക്ക്ഡൌൺ കാലത്ത് കെഎസ്‌ഇബി പിഴ ഈടാക്കിയിട്ടില്ല. ബില്ലിൽ എന്തെങ്കിലും പൊരുത്തക്കേടുണ്ടെന്ന് തോന്നിയാൽ അതത് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളെ സമീപിച്ച് രേഖാമൂലം പരാതി നൽകണമെന്നും കെഎസ്ഇബി അറിയിച്ചു.
ശരാശരി ബിൽ
ചില മേഖലകളിൽ, അവസാന മൂന്ന് ബില്ലുകളെ അടിസ്ഥാനമാക്കിയുള്ള ശരാശരി ബിൽ ആണ് തയ്യാറാക്കിയിരിക്കുന്നത്. പ്രത്യേകിച്ച് വാണിജ്യ സ്ഥാപനങ്ങൾക്കാണ് ഇത്തരത്തിൽ ബിൽ തയ്യാറാക്കിയിരിക്കുന്നത്. മെഡിക്കൽ സ്റ്റോറുകളും പലചരക്ക് കടകളും ഒഴികെ, ശേഷിക്കുന്ന കടകൾ മാർച്ച് 20 മുതൽ കേരളത്തിൽ അടച്ചിരുന്നു. ഇത് കെഎസ്ഇബിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
അപാകത
ഫെബ്രുവരി മുതല്‍ നേരിട്ട് റീഡിംഗ് എടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നാലു മാസത്തെ റീഡിംഗ് ഒരുമിച്ചെടുത്ത് അതിന്‍റെ ശരാശരി കണ്ടാണ് ബില്‍ തയ്യാറാക്കിയത്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഉപഭോഗം താരതമ്യേന കുറവായിരുന്നു. ഏപ്രില്‍ മെയ് മാസങ്ങളിലാകട്ടെ കൂടുതലും. എന്നാല്‍ ശരാശരി ബില്‍ തയ്യാറാക്കിയപ്പോള്‍ ഏപ്രില്‍ മെയ് മാസങ്ങളിലെ ഉയര്‍ന്ന ഉപഭോഗത്തിന്‍റെ ഭാരം കൂടി ഫെബ്രുവരി, മാര്‍ച്ച് മാസത്തെ ബില്ലിലും പ്രതിഫലിച്ചു.


Click it and Unblock the Notifications


