അന്താരാഷ്ട്ര അംഗീകാരം നേടി ഊരാളുങ്കല്‍ ലേബര്‍ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി. 2020-ലെ വേൾഡ് കോ-ഓപ്പറേറ്റീവ് മോണിറ്റര്‍ റിപ്പോർട്ടിൽ മികച്ച റാങ്കിംഗ് ആണ് ഊരാളുങ്കല്‍ സ്വന്തമാക്കിയിരിക്കുന്നത്. ഊരാളുങ്കലിന്റെ പേരിൽ വിവിധ വിവാദങ്ങൾ അരങ്ങേറുന്നതിനിടെയാണ് ഈ നേട്ടം.
സഹകരണ പ്രസ്ഥാനത്തിന്റെ ആഗോള സംഘടനയായ അന്തർദേശീയ സഹകരണസംഘം (ICA) പുറത്തിറക്കിയ 2020-ലെ വേൾഡ് കോ-ഓപ്പറേറ്റീവ് മോണിറ്റര്‍ റിപ്പോർട്ട് പ്രകാരം വ്യവസായ - ഉപഭോക്തൃസേവന വിഭാഗത്തില്‍ Turnover/GDP Per Capita റാങ്കിങ്ങില്‍ ഊരാളുങ്കല്‍ ലേബര്‍ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആഗോളാടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നു. കേരളത്തില്‍ നിന്നുള്ള ഒരു സഹകരണ സ്ഥാപനം ഈ അഭിമാനാർഹമായ നേട്ടം കൈവരിച്ചതില്‍ വലിയ സന്തോഷമുണ്ട് എന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രൻ പ്രതികരിച്ചു.
ആദ്യത്തെ പത്ത് സ്ഥാനങ്ങളില്‍ ഇന്ത്യയില്‍ നിന്ന് ULCCS മാത്രമാണ് ഉള്ളത്. ഇന്റർനാഷണൽ കോപ്പറേറ്റീവ് അലയൻസും യൂറോപ്യൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓൺ കോപ്പറേറ്റീവ്സ് ആൻഡ് സോഷ്യൽ എന്റർപ്രൈസസും ചേർന്നു വർഷം തോറും പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടാണ് വേൾഡ് കോപ്പറേറ്റീവ് മോണിറ്റർ. വിപുലമായ വസ്തുതാശേഖരം പരിശോധിച്ചു ലോകത്തെ സഹകരണ സമ്പദ്‌ഘടന വിശകലനം ചെയ്തു തയ്യാറാക്കിയ അതിന്റെ 2020ലെ റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത് 2018ലെ റിസൾട്ടുകളും റാങ്കിംഗുമാണ്. കേരളത്തിലെ സഹകരണ മേഖലയെയും നല്ല നിലയില്‍ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളെയും വ്യാജപ്രചാരണങ്ങള്‍ ഉയർത്തി സംശയത്തിന്റെ നിഴലില്‍ നിർത്തുവാൻ ചില കൂട്ടര്‍ ശ്രമിക്കുന്ന വേളയില്‍ ഒരു സഹകരണ സംഘത്തിന് ലഭിച്ച ഇത്തരമൊരു അംഗീകാരലബ്ധിയില്‍ തീർച്ചയായും മലയാളികൾക്ക് ആകെ അഭിമാനിക്കാവുന്നതാണ് എന്നും കടകംപളളി സുരേന്ദ്രൻ പ്രതികരിച്ചു.