ദില്ലി: ഡോണാള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ പുതുക്കിയ എച്ച് വണ്‍ ബി വിസ നിയമങ്ങള്‍ നിരവധി ഇന്ത്യക്കാരുടെ അമേരിക്കന്‍ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് റിപ്പോര്‍ട്ട്. കുടിയേറ്റ ഇതര വിസയ്ക്കുള്ള അപേക്ഷയ്ക്കും നടപടി ക്രമങ്ങള്‍ക്കുമുള്ള നിയമങ്ങളില്‍ മാറ്റം വരുത്തിയതോടെ നിരവധി അപേക്ഷകളാണ് ഇതിനോടകം തള്ളിയത്. എച്ച് വണ്‍ ബി വിസയ്ക്കുള്ള പ്രാഥമിക രജിസസ്‌ട്രേഷന്‍ യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് മാര്‍ച്ച് 20ന് അവസാനിപ്പിക്കും. അതേസമയം അപേക്ഷകള്‍ ഏപ്രില്‍ 1 മുതല്‍ സ്വീകരിക്കും. പുതിയ നിയമപ്രകാരം വിസ പ്രോസസിംഗ് സമയം കൂടുതല്‍ ആണെന്ന് മാത്രമല്ല, ചെലവും കൂടുതലാണ്.
സാധാരണയായി മാര്‍ച്ച് ആദ്യം മുതല്‍ ഏപ്രില്‍ രണ്ടാം ആഴ്ച വരെയാണ് വിസ നടപടി ക്രമങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍ പുതുക്കിയ നിയമ പ്രകാരം മാര്‍ച്ച് മുതല്‍ ജൂലൈ അവസാന വാരം വരെ നടപടികള്‍ നീണ്ടുനില്‍ക്കുമെന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായ ഇമിഗ്രേഷന്‍ നിയമ സ്ഥാപനമായ ഡേവീസ് ആന്റ് അസോസിയേറ്റ്‌സ് പറയുന്നു. ഇതോടെ ഇന്ത്യന്‍ ഐടി മേഖലയക്ക് തൊഴില്‍ വിസ അനുവദിക്കുന്നതില്‍ കാലതാമസം നേരിടേണ്ടി വരും. 2019ല്‍ 24 ശതമാനം അപേക്ഷകളാണ് ഐടി സേവന മേഖലയില്‍ നിന്നും നിരസിച്ചത്. അതിനാല്‍ പുതിയ നിയമങ്ങള്‍ക്കനുസരിച്ച് കൂടുതല്‍ ശ്രദ്ധയോടെയാണ് ഇന്ത്യയിലെ ഐടി സ്ഥാപനങ്ങള്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതെന്ന് എല്‍എല്‍സിയിലെ ഡേവിസ് ആന്റ് അസോസിയേറ്റ്‌സ് ഗ്ലോബല്‍ ചെയര്‍മാന്‍ മാര്‍ക്ക് ഡേവിസ് പറയുന്നു.
സ്വർണ വില വീണ്ടും കൂപ്പുകുത്തി; ഇന്ന് ഒറ്റയടിയ്ക്ക് കുറഞ്ഞത് 800 രൂപ; വില 30000ന് താഴെ
യുഎസ്സിഐഎസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ ഐടി കമ്പനികളായ ഇന്‍ഫോസിസ്, വിപ്രോ എന്നിവിടങ്ങളില്‍ നിന്നുള്ള എച്ച് വണ്‍ ബി വിസ നിരസിക്കല്‍ നിരക്ക് 50 ശതമാനമാണ്. അതേസമയം, വന്‍കിട അമേരിക്കന്‍ കമ്പനികളായ ആമസോണ്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള അപേക്ഷകളുടെ നിരസിക്കല്‍ നിരക്ക് 2 മുതല്‍ 8 ശതമാനം വരെയാണ്. പ്രതിവര്‍ഷം 85,000 എച്ച് വണ്‍ ബി വിസകളാണ് അമേരിക്കന്‍ ഭരണകൂടം നല്‍കുന്നത്. അതില്‍ 70 ശതമാനവും ഇന്ത്യക്കാര്‍ക്കാണ് ലഭിക്കാറ്. ഇതില്‍ തന്നെ ടെക്കികളാണ് പട്ടികയില്‍ ആധിപത്യം പുലര്‍ത്തുന്നത്.
ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ ജൂണ്‍ വരെ 50% ഇടിവ് വരാന്‍ സാധ്യത: റിപ്പോര്‍ട്ട്
പുതിയ എച്ച് വണ്‍ ബി വിസ നിയമം അനുസരിച്ച് കുറഞ്ഞത് 50 പേരെങ്കിലും ജോലി ചെയ്യുന്ന അമേരിക്കയിലെ കമ്പനിയിലേക്കുള്ള അപേക്ഷ ചെലവ് 4000 ഡോളര്‍ ആയി ഉയര്‍ന്നു. കൂടാതെ എല്ലാ തൊഴിലുടമകളും ഓരോ അപേക്ഷകനും 10 ഡോളര്‍ രജിസ്‌ട്രേഷന്‍ ഫീസ് ഇനത്തില്‍ നല്‍കണം. മാത്രമല്ല വിസയ്ക്കുള്ള അപേക്ഷ ഇലക്ട്രോണിക്ക് ആയി രജിസ്റ്റര്‍ ചെയ്യണം. വര്‍ക്ക് പെര്‍മിറ്റ് ആവശ്യമുള്ള ജീവനക്കാരുടെ പേരുവിവരങ്ങള്‍ തൊഴിലുടമ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഇത്രയും കാര്യങ്ങള്‍ ചെയ്ത് കഴിഞ്ഞാല്‍ വിസയ്ക്ക് അപേക്ഷിക്കാന്‍ കഴിയുന്ന അപേക്ഷകരെ യുഎസ്സിഐഎസ് ഷോര്‍ട്ട്ലിസ്റ്റ് ചെയ്യും. ഇതാണ് രജിസ്‌ട്രേഷന്‍ നടപടികളില്‍ കാലതാമസം വരുത്താന്‍ ഇടയാക്കുന്നത്.