യുഎസ് ഫെഡറല്‍ റിസര്‍വിന്റെ യോഗം ചേരാനിരിക്കെ, ആഗോള വിപണികളിലെല്ലാം ചാഞ്ചാട്ടത്തിന്റെ പാതയിലായിരുന്നതിനാല്‍ ആഭ്യന്തര വിപണിയിലെ നിക്ഷേപകരും കരുതലോടെ നീങ്ങി. നിര്‍ണായക മേഖലയായ 17,300- ന് മുകളില്‍ നിഫ്റ്റിയും 58,200 നിലവാരത്തിനു മുകളില്‍ സെന്‍സെക്‌സിനും വ്യാപാരം ആരംഭിക്കാനായെങ്കിലും കടുത്ത വില്‍പ്പന സമ്മര്‍ദത്തെ തുടര്‍ന്ന് ഇന്നത്തെ താഴ്ന്ന നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 103 പോയിന്റ് നഷ്ടത്തില്‍ 17,221- ലും സെന്‍സെക്സ് 329 പോയിന്റ് നഷ്ടത്തില്‍ 57,788- ലും വ്യാപാരം അവസാനിപ്പിച്ചു. ഐടി , റിയാല്‍റ്റി , മെറ്റല്‍ , പൊതുമേഖലാ ബാങ്ക് വിഭാഗം ഓഹരികളായിരുന്നു കൂടുതല്‍ നഷ്ടം നേരിട്ടത്. മിഡ് കാപ്പ്, സ്‌മോള്‍ കാപ്പ് വിഭാഗം ഓഹരികളിലും വിൽപ്പന സമ്മര്‍ദമുണ്ടായി.
നിര്‍ണായകം
കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച രാജ്യത്തെ, ഉപഭോക്തൃ- മൊത്തവില സൂചിക (WPI) തുടര്‍ച്ചയായ എട്ടാം മാസവും ഉയര്‍ന്നു നില്‍ക്കുന്നത് വിപണിയില്‍ ആശങ്കയേറ്റിയ ഘടകമായി. കൂടാതെ, അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ പലിശ നിരക്ക് വര്‍ധന സംബന്ധിച്ച തീരുമാനം ഇന്നു ഇന്ത്യന്‍ സമയം അര്‍ധ രാത്രിയില്‍ പുറത്തുവരാനിരിക്കുന്ന സാഹചര്യത്തില്‍ നിക്ഷേപകര്‍ കരുതലോടെയാണ് നിങ്ങിയതും വിപണിയില്‍ പ്രതികൂലമായി സ്വാധീനിച്ചു. ഇതിനോടൊപ്പം, മറ്റ് പ്രധാനപ്പെട്ട നാല് രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ യോഗവും ഈയാഴ്ച നടക്കുന്നതിനാല്‍ നിക്ഷേപകര്‍ കരുതലോടെയാണ് നീങ്ങുന്നത്. ആഗോള വ്യാപകമായി പണപ്പെരുപ്പ ഭീഷണി രൂക്ഷമായതിനാല്‍ പലിശ നിരക്ക് ഉയര്‍ത്തുന്ന് ഉള്‍പ്പടെയുള്ളവ കേന്ദ്ര ബാങ്കുകള്‍ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് കണക്കാക്കുന്ന വോളാറ്റാലിറ്റി ഇന്‍ഡക്സ് (VIX) ഇന്നത്തെ വ്യാപാരത്തിനിടെ 1.56 ശതമാനം ഉയര്‍ന്ന് 17.22-ലേക്ക് വന്നതും വില്‍പ്പന സമ്മര്‍ദം ശക്തമായിരുന്നതിനെ ചൂണ്ടിക്കാട്ടുന്നു.
മാര്‍ക്കറ്റ് മൂവ്മെന്റ്
ബുധനാഴ്ച രാവിലെ നിഫ്റ്റിയിലും സെന്‍സെക്‌സിലും ഇന്നലെ അവസാനപ്പിച്ച അതേ നിലയവാരത്തിലായിരുന്നു വ്യപാരത്തിന് തുടക്കമിട്ടത് . തുടര്‍ന്ന് 17,323- ല്‍ ഓപ്പണ്‍ ചെയ്ത നിഫ്റ്റി തൊട്ടുപിന്നാലെ തന്നെ നിര്‍ണായക നിലവാരമായ 17,250 തകര്‍ത്ത് താഴേക്ക് വീഴുകയായിരുന്നു. പിന്നാലെ, 17,192-ല്‍ നിഫ്റ്റിയും 57,671- ല്‍ സെന്‍സെക്‌സും ഇന്നത്തെ താഴ്ന്ന നിലവാരം രേഖപ്പെടുത്തി. 17,200 നിലവാരത്തില്‍ നിന്നും പിന്തുണയാര്‍ജിച്ച ശേഷം 17,300 ലക്ഷ്യമാക്കി മുന്നേറിയെങ്കിലും അവസാന മണിക്കൂറിലെ വില്‍പ്പന സമ്മര്‍ദത്തില്‍ നിഫ്റ്റിയും സെന്‍സെക്‌സും ഇന്നത്തെ താഴ്ന്ന നിലവാരത്തിലേക്ക് തന്നെ മടങ്ങിയെത്തി . അതേസമയം, നിഫ്റ്റി 17,351- ലും സെന്‍സെക്സ് 58,218- ലും ഇന്നത്തെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തി.
ബാങ്ക്- നിഫ്റ്റി
ബാങ്കിംഗ് ഓഹരികളുടെ സൂചികയായ ബാങ്ക്- നിഫ്റ്റി ഇന്നത്തെ വ്യാപാരത്തിന്റെ ഇടവേളയില്‍ മുഴുവന്‍ ചാഞ്ചാട്ടത്തിന്റെ പാതയിലായിരുന്നു. കഴിഞ്ഞ മൂന്ന് വ്യാപാര ദിനങ്ങളായി നേട്ടമുണ്ടാക്കിയില്ലെങ്കിലും നിഫ്റ്റിയിലെ ഇടിവിന്റെ തോതു പ്രകാരം വിലയിരുത്തിയാല്‍ ബാങ്ക്- നിഫ്റ്റി കാര്യമായ നഷ്ടം കാണിച്ചിട്ടുമില്ല എന്നതും ശ്രദ്ധേയമാണ്. ഇന്ന് രാവിലെ നേരിയ നേട്ടത്തോടെ ഫ്‌ലാറ്റ് ഓപ്പണിങ്ങായിരുന്നെങ്കിലും ആദ്യ നിമിഷങ്ങളില്‍ തന്നെ സൂചിക താഴേക്ക് വീണു. തുടര്‍ന്ന് വ്യപാരത്തിന്റെ അവസാനം വരെ 350- ഓളം പോയിന്റിന്റെ റേഞ്ചില്‍ ബാങ്ക്- നിഫ്റ്റി തുടര്‍ന്നു. ഇടയില്‍ മുകളിലേക്ക് നീങ്ങാന്‍ ശ്രമിച്ചെങ്കിലും 37,000 നിലവാരത്തിന് മുകളിൽ തുടരാന്‍ സാധിക്കാതെ നെഗറ്റീവ് മേഖലയില്‍ തന്നെ തുടര്‍ന്നു. സൂചികയുടെ ഇന്നത്തെ ഉയര്‍ന്ന നിലവാരം 37,083- ലും താഴ്ന്ന നിലവാരം 36,743- ലും രേഖപ്പെടുത്തി. ഒടുവില്‍ 104 പോയിന്റ് നഷ്ടത്തോടെ 36,789- ല്‍ ക്ലോസ് ചെയ്തു.
അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ
എന്‍എസ്ഇ- യില്‍ ഇന്ന് വ്യാപാരം ചെയ്യപ്പെട്ട 2,073 ഓഹരികളില്‍ 822 ഓഹരികളില്‍ വില വര്‍ധനയും 1,194 ഓഹരികളില്‍ വിലയിടിവും രേഖപ്പെടുത്തി. അഡ്വാന്‍സ് ഡിക്ലെയിന്‍ റേഷ്യോ 0.69 ആയിരുന്നു. സ്‌മോള്‍ കാപ്, മിഡ് കാപ് വിഭാഗത്തിലെ ഓഹരികളിലും വില്‍പ്പന സമ്മര്‍ദം നേരിട്ടുവെന്നാണ് അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ ഇത്രയധികം താഴ്ന്നതിലൂടെ സൂചിപ്പിക്കുന്നത്. അതേസമയം, നിഫ്റ്റിയിലെ 50 ഓഹരികളില്‍ 15 എണ്ണം നേട്ടമുണ്ടാക്കിയപ്പോള്‍, 35 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
പ്രമുഖ ഓഹരികളുടെ പ്രകടനം
>> നേട്ടം ലഭിച്ചവ: സണ്‍ ഫാര്‍മയുടെ ഓഹരികള്‍ രണ്ടു ശതമാനത്തിലധികവും കൊട്ടക് മഹീന്ദ്ര ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവ ഒരു ശതമാനത്തിലേറെ നേട്ടത്തിലും മാരുതി സുസൂക്കി , ലാര്‍സണ്‍ , ഹീറോ മോട്ടോ കോര്‍പ് , ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് എന്നീ പ്രധാന ഓഹരികള്‍ നേരിയ നേട്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു.
>> നഷ്ടം നേരിട്ടവ: ബജാജ് ഫിനാന്‍സിന്റെ ഓഹരികള്‍ മൂന്ന് ശതമാനിത്തിലേറെയും ബജാജ് ഫിന്‍സേര്‍വ്, അദാനി പോര്‍ട്ട്‌സ്, ഒഎന്‍ജിസി, ബിപിസിഎല്‍, ഐടിസി എന്നി ഇന്‍ഡക്‌സ് സ്റ്റോക്കുകള്‍ രണ്ടു ശതമാനത്തിലേറയും വിപ്രോ, ടിസിഎസ്, ഡിവീസ് ലാബ്, പവര്‍ ഗ്രിഡ് കോർപറേഷൻ , ടൈറ്റന്‍ കമ്പനി , എച്ച്‌സിഎല്‍ ടെക് , എസ്ബിഐ ലൈഫ് , ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ ഒരു ശതമാനത്തിലേറെയും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.


Click it and Unblock the Notifications