ഇന്ത്യയുമായി വ്യാപാര കരാർ ഒപ്പു വെക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്: ചരിത്ര നിമിഷത്തിലേക്ക് രാജ്യം
വാഷിംഗ്ടൺ: ചൈനയുമായി വ്യാപാര കരാർ ഒപ്പിട്ടെന്നും ഇന്ത്യയുമായി ഉടൻ തന്നെ വലിയൊരു കരാർ ഉണ്ടാകുമെന്നും സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. "ബിഗ് ബ്യൂട്ടിഫുൾ ബിൽ" പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുമായുള്ള വ്യാപാര കരാർ
കരാറുകൾ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപ് പറഞ്ഞതിങ്ങനെ: "എല്ലാവർക്കും ഒരു കരാറുണ്ടാക്കാനും അതിൽ പങ്കുചേരാനും ആഗ്രഹമുണ്ട്. ഏതാനും മാസങ്ങൾക്ക് മുൻപ് മാധ്യമങ്ങൾ ചോദിച്ചിരുന്നത്, 'നിങ്ങൾക്ക് താത്പര്യമുള്ള രാജ്യങ്ങളുണ്ടോ' എന്നാണ്. ഞങ്ങൾ ഇന്നലെ ചൈനയുമായി കരാർ ഒപ്പിട്ടു. മാത്രമല്ല മറ്റു മികച്ച ചില ഡീലുകളും സംഭവിക്കും. ഇന്ത്യയുമായും കരാർ ഉണ്ടായിരിക്കും."
എന്നാൽ എല്ലാ രാജ്യങ്ങളുമായും കരാറുകൾ ഉണ്ടാക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. "എല്ലാവരുമായും നമ്മൾ കരാറുകൾ ഉണ്ടാക്കാൻ പോകുന്നില്ല. ചിലർക്ക് ഞങ്ങൾ ഒരു കത്തയയ്ക്കും, അതായത് വളരെയധികം നന്ദിയുണ്ട് എന്ന് ആ കത്തിൽ എഴുതും. മാത്രമല്ല, നിങ്ങൾ 25 ശതമാനം, 35 ശതമാനം, 45 ശതമാനം എന്നിങ്ങനെ നൽകേണ്ടി വരും. പക്ഷെ എൻ്റെ കരാറിൽ ഉൾപ്പെടുന്നവർക്ക് ഇങ്ങനെയല്ല. അവർക്ക് കൂടുതൽ അവർക്ക് ഡീലുകൾ ഉണ്ടാക്കണം," അദ്ദേഹം പറഞ്ഞു.
"ഇതിനു പുറമേ മികച്ച ചില ഡീലുകൾ വരുന്നുണ്ട്. ഇന്ത്യയുമായി ഒരെണ്ണം സംഭവിക്കും. എല്ലാ രാജ്യങ്ങളുമായുള്ള ബന്ധവും വളരെ മികച്ചതാണ്," ട്രംപ് കൂട്ടിച്ചേർത്തു.
ചൈനയുമായി ഒപ്പിട്ട കരാറിൻ്റെ വിശദാംശങ്ങൾ ട്രംപ് നൽകിയില്ല. ജൂൺ മാസത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സും ചൈനയും ഒരു പുതിയ വ്യാപാര കരാറിലെത്തിയെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു. മാസങ്ങൾ നീണ്ട തർക്കങ്ങൾക്കും വ്യാപാര യുദ്ധങ്ങൾക്കും ശേഷം ഇരു രാജ്യങ്ങളും ജനീവയിൽ ഒപ്പുവെച്ച കരാർ വീണ്ടും സജീവമാവുകയായിരുന്നു.
ഈ വ്യാപാര കരാർ ആഗോള വിപണികൾക്കും, ബിസിനസ്സുകൾക്കും, മാസങ്ങളായി താരിഫ് വർദ്ധനവും അനിശ്ചിതത്വവും മൂലം ബുദ്ധിമുട്ടിലായിരുന്ന ഉപഭോക്താക്കൾക്കും താൽക്കാലിക ആശ്വാസം നൽകി. ചൈനയുമായുള്ള കരാർ പൂർത്തിയായെന്നും ഇരു രാജ്യങ്ങളും കയറ്റുമതി നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. "ചൈനയുമായുള്ള ഞങ്ങളുടെ കരാർ പൂർത്തിയായി. ജനീവ ചട്ടക്കൂട് അനുസരിച്ച് ചൈന എല്ലാ മാഗ്നറ്റുകളും ആവശ്യമായ അപൂർവ ധാതുക്കളും നൽകും," ട്രംപ് കുറിച്ചു.
ഇന്ത്യയും യുഎസും തമ്മിൽ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു വ്യാപാര കരാർ ഉടൻ ഉണ്ടാകുമെന്ന് യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറത്തിൽ സംസാരിക്കവെ യുഎസ് സെക്രട്ടറി ഓഫ് കൊമേഴ്‌സ് ഹോവാർഡ് ലുട്നിക്ക് ഈ മാസം ആദ്യം പറഞ്ഞിരുന്നു. "നമ്മൾ വളരെ നല്ലൊരു സ്ഥാനത്താണ്. യുണൈറ്റഡ് സ്റ്റേറ്റ്സും ഇന്ത്യയും തമ്മിൽ അധികം വൈകാതെ ഒരു കരാറുണ്ടാകും." അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയും യുഎസും തമ്മിൽ ന്യായമായ ഒരു വ്യാപാര കരാറിനായുള്ള ചർച്ചകൾ നടത്തുകയാണെന്നും ഇത് ഇരു രാജ്യങ്ങളുടെ സാമ്പത്തിക മേഖലയ്ക്കും ഉപകാരപ്രദമാകുമെന്നും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ജൂൺ 10ന് പറഞ്ഞിരുന്നു. "പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ട്രംപും 2025 ഫെബ്രുവരിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു നേതാക്കളും ഒരു ഉഭയകക്ഷി വ്യാപാര കരാറിൽ ഏർപ്പെടാൻ തീരുമാനിച്ചു. ഇത് ഇരു രാജ്യങ്ങളിലെയും സമ്പദ്‌വ്യവസ്ഥയ്ക്കും ബിസിനസ്സുകൾക്കും ജനങ്ങൾക്കും പരസ്പരം ഗുണകരമാകും. ബിസിനസ് പ്രോത്സാഹിപ്പിക്കുന്നതിന് നല്ലതും ന്യായവും തുല്യവും സന്തുലിതവുമായ ഒരു കരാർ ഉണ്ടാക്കാൻ ഞങ്ങൾ ചർച്ചകൾ നടത്തുകയാണ്," പിയൂഷ് ഗോയൽ ഒരു പത്ര സമ്മേളനത്തിൽ പറഞ്ഞു.
അമേരിക്കയും ഇന്ത്യയും അടുത്ത സുഹൃത്തുക്കളും സഖ്യകക്ഷികളും തന്ത്രപരമായ പങ്കാളികളുമാണെന്ന് ഊന്നിപ്പറഞ്ഞ പിയൂഷ് ഗോയൽ, ഈ വ്യാപാര കരാർ ഉഭയകക്ഷി വ്യാപാരം വികസിപ്പിക്കാനും ഇരു രാജ്യങ്ങൾ തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്താനുമുള്ള അവസരമാണെന്നും കൂട്ടിച്ചേർത്തു.
ഇന്ത്യയുമായി വലിയ വ്യാപാര കരാറുകൾ ഒപ്പിടാൻ സാധ്യതയുണ്ടെന്നും ചൈനയുമായി വ്യാപാരബന്ധം ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ട്രംപ് ഭരണകൂടം സൂചിപ്പിച്ചത് ഇരു രാജ്യങ്ങൾക്കും കൂടുതൽ സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.


Click it and Unblock the Notifications


