ചൊവ്വാഴ്ച ആരംഭിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വ് യോഗത്തിന്റെ അന്തിമ തീരുമാനത്തിനായി നിക്ഷേപക ലോകം ആകാംക്ഷയോടെ കാത്തിരിക്കുമ്പോള്‍ ആഗോള വിപണികളില്‍ തകര്‍ച്ച തുടരുകയാണ്. തിങ്കളാഴ്ചത്തെ വ്യാപാരത്തിലും അമേരിക്കന്‍ വിപണികളില്‍ വമ്പന്‍ ഇടിവാണ് ദൃശ്യമായത്. യുഎസിലെ പ്രധാന സൂചികകളായ നാസ്ഡാക് 3 ശതമാനവും എസ്&പി-500 2.72 ശതമാനവും ഇടിവോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. പലിശ നിരക്ക് വര്‍ധനയ്‌ക്കൊപ്പം റഷ്യ-ഉക്രൈന്‍ സംഘര്‍ഷവും ആഘാതം വര്‍ധിപ്പിച്ചു. ഇതോടെ ചൊവ്വാഴ്ച രാവിലെ ആഭ്യന്തര വിപണികളിലും വമ്പന്‍ തകര്‍ച്ചയ്ക്കുള്ള സാധ്യതയേറി.
യുഎസില്‍ സംഭവിച്ചത്
കഴിഞ്ഞ ദിവസങ്ങളിലായി എസ്&പി-500 സൂചികയുടെ റെക്കോഡ് നിലവാരത്തില്‍ നിന്നും 10.9 ശതമാനം ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഇതോടെ സൂചികകള്‍ തിരുത്തല്‍ ഘട്ടത്തിലേക്ക് കടന്നുവെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഒരു സൂചിക 10 ശതമാനത്തിലധികം തുടര്‍ച്ചയായി ഇടിയുമ്പോഴാണ് തിരുത്തല്‍ ഘട്ടമെന്നും 20 ശതമാനത്തിലധികം താഴുമ്പോള്‍ ബെയറിഷ് ട്രെന്‍ഡിലേക്കും കടന്നുവെന്നും വിപണി വിലയിരുത്തുക. എസ്&പിയിലെ 11 വിഭാഗം സൂചികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതില്‍ 11 വിഭാഗം 2 ശതമാനത്തിലേറെ നഷ്ടം രേഖപ്പെടുത്തി. സ്‌മോള്‍ കാപ് വിഭാഗം നവംബറില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 20.3 ശതമാനം താഴെയെത്തി. അതുപോലെ യുഎസ്് വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന സിബിഒഇ വോളറ്റാലിറ്റി ഇന്‍ഡക്‌സ് 2021 ജനുവരിക്ക് ശേഷമുള്ള ഉയര്‍ന്ന നിലവാരത്തില്‍ തുടരുകയാണെന്നതും ശ്രദ്ധേയം.
നിഫ്റ്റിയില്‍ ഇനിയെന്ത് ?
തിങ്കളാഴ്ചത്തെ ഇടിവോടെ നിഫ്റ്റി സൂചികയുടെ ഡെയ്‌ലി ചാർട്ടില്‍ ശക്തമായ ബെയറിഷ് കാന്‍ഡിലാണ് രൂപപ്പെട്ടിരിക്കുന്നത്. വോളറ്റാലിറ്റി സൂചിക (VIX) 20 ശതമാനത്തിലേറെ ഉയര്‍ന്ന് 22.83-ലെത്തി. നിലവില്‍ നിഫ്റ്റിയുടെ 20 എസ്എംഎ (17,780), 50 എസ്എംഎ (17,485), 100 എസ്എംഎ (17,640) എന്നിവയ്ക്ക് താഴെയാണ് നില്‍ക്കുന്നത്. അതിനാല്‍ 17,000 നിലവാരം തകര്‍ന്നാല്‍ 16,700- 16,750 നിലവാരങ്ങളിലേക്ക് വീഴാം. നിഫ്റ്റിയുടെ പ്രധാന സപ്പോര്‍ട്ട് മേഖലകള്‍ 16,898-ഉം 16,647-മാണ്. ബാങ്ക് നിഫ്റ്റിയുടെ നിര്‍ണായക സപ്പോര്‍ട്ട് നിലവാരം 36,317-ലാണ്. എങ്കിലും ടെക്‌നിക്കല്‍ സൂചകങ്ങള്‍ പ്രകാരം നിഫ്റ്റി ഓവര്‍സോള്‍ഡ് മേഖലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതിനാല്‍ പൊടുന്നനെയുള്ള തിരിച്ചു കയറ്റത്തിനുള്ള സാധ്യതകളും തുറന്നിടുന്നു.
നിക്ഷേപ താത്പര്യം
തിങ്കളാഴ്ച ഒരു വര്‍ഷ കാലയളവിലെ പുതിയ ഉയര്‍ന്ന നിലവാരം കുറിച്ച ഓഹരികളുണ്ട്. ഇത്തരത്തില്‍ ബുള്ളിഷ് ട്രെന്‍ഡ് സൂചിപ്പിക്കുന്ന ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു. ശാര്‍ദ ക്രോപ്‌കെം, എബിബി ഇന്ത്യ, ഇങ്ങര്‍സോള്‍-റാന്‍ഡ്, ചോള ഇന്‍വസ്റ്റ്‌മെന്റ് ഫിനാന്‍സ്, ജെഎസ്ഡബ്ല്യൂ എനര്‍ജി, ട്രെഡന്റ് എന്നീ ഓഹരികളാണ് കുതിപ്പിനുള്ള സൂചന നല്‍കുന്നത്. അതേസമയം, എംഎസിഡി സൂചകയില്‍ കുതിപ്പിന് സാധ്യതയുള്ള ഓഹരികളെ കണ്ടെത്താനായില്ല.
വില്‍പ്പന സമ്മര്‍ദം
ഒരു വര്‍ഷ കാലയളവിലെ പുതിയ താഴ്ന്ന നിലവാരം രേഖപ്പെടുത്തിയ ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു. ഓറോബിന്ദോ ഫാര്‍മ, ഇന്ദ്രപ്രസ്ഥ ഗ്യാസ്, സ്‌ട്രൈഡ്‌സ് ഫാര്‍മ, ആസ്ട്രസെനക്ക, ജോണ്‍സണ്‍സ് കണ്‍സോള്‍സ്, എച്ച്ഡിഎഫ്‌സി എഎംസി, സൊലാര ആക്ടീവ് ഫാര്‍മ എന്നീ ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദം പ്രകടമാണ്. അതുപോലെ എംഎസിഡി സൂചകങ്ങള്‍ പ്രകാരം ഐസിഐസിഐ ബാങ്ക്, കോണ്‍കോര്‍, ഭാരതി എയര്‍ടെല്‍, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, നെസ്‌കോ, ബയേര്‍ ക്രോപ്‌സയന്‍സ് എന്നീ ഓഹരികള്‍ സമീപഭാവിയിലേക്ക് ബെയറിഷ് സൂചനയും നല്‍കുന്നു.
സാമ്പത്തിക ഫലം
ചൊവ്വാഴ്ച മൂന്നാം പാദ സാമ്പത്തിക ഫലം പ്രഖ്യാപിക്കുന്ന മുന്‍നിര കമ്പനികള്‍ ചുവടെ ചേര്‍ക്കുന്നു. മാരുതി സുസൂക്കി, പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ്, ഇന്ത്യാബുള്‍സ് റിയല്‍ എസ്റ്റേറ്റ്, ഫെഡറല്‍ ബാങ്ക്്, എപിഎല്‍ അപ്പോളൊ ട്യൂബ്‌സ്, എസ്ആര്‍എഫ്, ടൊറന്റ് ഫാര്‍മ, യൂണൈറ്റഡ് സ്്പിരിറ്റ്‌സ്, മാക്‌സ് ഇന്ത്യ, ഫിനൊലക്‌സ് ഇന്‍ഡസ്ട്രീസ്, കാന്‍ഫിന്‍ ഹോംസ്, സിപ്ല ആള്‍സെക് ടെക്‌നോളജീസ്, റെയ്മണ്ട്, ആര്‍പിജി ലൈഫ്‌സയന്‍സസ്, സ്വരാജ് എന്‍ജിന്‍സ്, ടീംലീസ് സര്‍വീസസ്. ഉത്തംഗാല്‍വ സ്റ്റീല്‍സ് എന്നി കമ്പനികള്‍ ഒക്ടോബര്‍- ഡിസംബര്‍ കാലയളവിലെ പ്രവര്‍ത്തനഫലം പ്രഖ്യാപിക്കും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.