കുതിച്ചും കിതച്ചും മുന്നോട്ട് പോവുകയാണ് ആഭ്യന്തര ഓഹരി വിപണി. ചൊവ്വാഴ്ച ആദ്യ സെഷനിൽ തന്നെ മികച്ച മുന്നേറ്റത്തിലേക്കെത്തിയ സൂചികകൾ എന്നാൽ വൈകുന്നേരത്തോടെ ഇടിവിലേക്കെത്തി. ഓഹരി വിപണിയുടെ ചാഞ്ചാട്ടം പ്രവചനാതീതം എന്ന വിലയിരുത്തൽ ഒരിക്കൽ കൂടി അടിവരയിടുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രകടനങ്ങൾ. വരും ദിവസങ്ങളിൽ വിപണിയുടെ മുന്നേറ്റം തുടരുമെന്നാണ് പൊതുവിൽ വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ ചില ഓഹരികളിൽ പ്രത്യേകം ശ്രദ്ധ പുലർത്തുകയും ചെയ്യണം.
വേദാന്തയുടെ റേറ്റിംഗ് ഉയർത്തി ബ്രോക്കറേജ്
പ്രമുഖ ബിസിനസ് ഗ്രൂപ്പായ വേദാന്ത ലിമിറ്റഡിന്‍റെ റേറ്റിംഗ് ഉയർത്തിയിരിക്കുകയാണ് ബ്രോക്കറേജ് സ്ഥാപനമായ സിഎൽഎസ്എ. ടാർഗെറ്റ് വില 360 രൂപയിൽ നിന്നും 390 രൂപയായാണ് ഉയർത്തിയത്. അതിന് പിന്നാലെ കമ്പനിയുടെ ഓഹരി വിലയും ഉയർന്നു. ആദ്യ സെഷനിൽ തന്നെ 7.7 ശതമാനം ഉയർച്ചയാണ് ഓഹരി നേടിയത്. അതോടെ വില 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 364.60 രൂപയിലെത്തി.

മുന്നേറ്റത്തിന് കാരണം
കമ്മോഡിറ്റി അപ്‌സൈക്കിൾ മുതലാക്കാൻ വേദാന്തയ്ക്ക് അനുകൂലമായ സാഹചര്യമുണ്ട്. മാത്രമല്ല, വിവിധ സെഗ്‌മെൻ്റുകളിലുടനീളം ശേഷിയും ലാഭവും വർധിപ്പിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങൾ കമ്പനിയുടെ ഭാവി സാധ്യതകൾക്ക് നല്ലതാണെന്നും ബ്രോക്കറേജ് സ്ഥാപനം വിലയിരുത്തുന്നു.
25/27 സാമ്പത്തിക വർഷത്തോടെ കമ്പനിയുടെ ഇബിഐടിഡിഎ മാർജിൻ 5 ബില്യൺ ഡോളറിൽ നിന്ന് 6-7.5 ബില്യൺ ഡോളറായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് വളർച്ചയുടെ പാതയെയാണ് സൂചിപ്പിക്കുന്നത്. മാതൃ കമ്പനിയുടെ കടത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെങ്കിലും വേദാന്തയുടെ ലിവറേജ് വർദ്ധിച്ചു. ഈ ലിവറേജ് ട്രെൻഡും കോർപ്പറേറ്റ് ഘടനയും നിരീക്ഷിക്കുന്നത് മുന്നോട്ട് പോകുന്നതിൽ നിർണായകമാകുമെന്നും സിഎൽഎസ്എ വ്യക്തമാക്കുന്നു.
ഓഹരി വർധിപ്പിച്ച് വിദേശ നിക്ഷേപകർ
ബ്ലാക്ക് റോക്ക്, അബുദാബി ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റി, ഐസിഐസിഐ മ്യൂച്വൽ ഫണ്ട്, നിപ്പോൺ ഇന്ത്യ മ്യൂച്വൽ ഫണ്ട് എന്നിവ കഴിഞ്ഞ നാല് മാസത്തിനിടെ വേദാന്തയിലെ തങ്ങളുടെ ഹോൾഡിംഗ് 2 ശതമാനം വർധിപ്പിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വിദേശ സ്ഥാപന നിക്ഷേപകരും (എഫ്ഐഐ) ഇതേ കാലയളവിൽ കമ്പനിയിലെ തങ്ങളുടെ ഓഹരികൾ 1.2 ശതമാനം വർധിപ്പിച്ചു.

ഓഹരി വിപണിയിലെ പ്രകടനം
കഴിഞ്ഞ ഒരു മാസത്തിനിടെ 31.79 ശതമാനം വളർച്ചയാണ് വേദാന്ത ഓഹരി വിപണിയിൽ നിന്നും നേടിയത്. ആറ് മാസത്തിനിടെ 63.29 ശതമാനം മുന്നേറ്റമുണ്ടാക്കാനും കമ്പനിക്ക് സാധിച്ചു. 34.40 ശതമാനതമാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ നിക്ഷേപകർക്ക് ലഭിച്ച ലാഭം. അഞ്ച് വർഷത്തിനിടെ ഏകദേശം 100 ശതമാനത്തിന്‍റെ വളർച്ച കൈവരിക്കാനും ഓഹരിക്ക് സാധിച്ചു.
വേദാന്ത ലിമിറ്റഡ്
ലോഹങ്ങളും അസംസ്കൃത എണ്ണയും ഉൾപ്പെടെ വ്യത്യസ്ത പ്രകൃതിദത്ത വിഭവങ്ങളുടെ ഖനനത്തിലും പര്യവേഷണത്തിലും സംസ്കരണത്തിലും പ്രവർത്തിക്കുന്ന വൻകിട കമ്പനിയാണ് വേദാന്ത ലിമിറ്റഡ്. നാകം, ഈയം, വെള്ളി, ചെമ്പ്, അലുമിനിയം, ഇരുമ്പയിര്, പ്രകൃതിവാതകം, അസംസ്കൃത എണ്ണ തുടങ്ങിയ മേഖലകളിലാണ് മുഖ്യമായും ശ്രദ്ധയൂന്നീയിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ ദക്ഷിണാഫ്രിക്ക, നമീബിയ, അയർലൻഡ്, ലൈബീരിയ, യുഎഇ എന്നിവടങ്ങളിലും ബിസിനസ് സംരംഭങ്ങളുണ്ട്. വ്യാവസായികാടിസ്ഥാനത്തിൽ ഊർജോത്പാദനവും സ്റ്റീൽ ഉത്പദാനവും ഇന്ത്യയിൽ ചെയ്യുന്നുണ്ട്. ദക്ഷിണ കൊറിയ, തായ്‍വാൻ കേന്ദ്രീകരിച്ച് ഗ്ലാസ് സബ്സ്ട്രേറ്റ് നിർമാണവും വേദാന്തയുടെ കീഴിൽ നടക്കുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications