അതിഗംഭീര അരങ്ങേറ്റവുമായാണ് വിഭോര്‍ സ്റ്റീല്‍ ട്യൂബ്‌സ് ഓഹരി വിപണിയിലേക്കെത്തിയത്. കമ്പനിയുടെ ഓഹരി വില ചൊവ്വാഴ്ച ബിഎസ്ഇയിൽ 299.50 രൂപയിൽ ആരംഭിച്ചു. ഇൻട്രാഡേയിലെ ഉയർന്ന വിലയായ 304.70 രൂപയിലേക്കെത്താൻ ഓഹരിക്ക് സാധിച്ചെങ്കിലും 293.95 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
സ്റ്റോപ്പ് ലോസ് 270 രൂപ
ഓഹരി വിൽപ്പനയുടെ എണ്ണത്തിൽ കമ്പനി ആരോഗ്യകരമായ വളർച്ച കണ്ടു. എന്നാൽ സ്റ്റോക്കിൻ്റെ പ്രധാന ആശങ്ക അതിൻ്റെ പണമൊഴുക്കും അറ്റാദായവുമാണെന്ന് റെലിഗെയർ ബ്രോക്കിംഗ് ലിമിറ്റഡിൻ്റെ റീട്ടെയിൽ റിസർച്ച് എസ്‌വിപി ഡോ. രവി സിംഗ് വ്യക്തമാക്കുന്നു. അതുകൊണ്ടു തന്നെ സാങ്കേതികമായി, വിഭോർ സ്റ്റീൽ ട്യൂബ്സ് ഓഹരി വില ചില ബലഹീനതകളെ സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ നിലവിൽ ഓഹരി കൈയ്യിലുള്ള നിക്ഷേപകർ 170 രൂപയിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ലാഭത്തിൽ ഇടിവ്
ഡിസംബറിൽ അവസാനിച്ച പാദത്തിൽ വിഭോര്‍ സ്റ്റീല്‍ ട്യൂബ്‌സിന്‍റെ ലാഭം 4.31 കോടി രൂപയാണ്. 2023 സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ ലാഭം 21.06 കോടി രൂപയായിരുന്നു. ഡിസംബർ പാദത്തിലെ മൊത്തം വിൽപ്പന 251 കോടി രൂപയായിരുന്നു . ഡിസംബർ 31 ന് അവസാനിച്ച ഒമ്പത് മാസത്തെ ലാഭം 781.51 കോടിയാണ്. എന്നാൽ 2022-2023 സാമ്പത്തിക വർഷത്തിൽ അത് 1,114.30 കോടിയായിരുന്നു.
വിപണിയിലെ അരങ്ങേറ്റം
2024 ഫെബ്രുവരി 20-ന് വിഭോർ സ്റ്റീൽ ട്യൂബ്സ് ഓഹരി എൻഎസ്ഇയിൽ 425 രൂപയിലാണ് ആരംഭിച്ചത്. ഇഷ്യൂ വിലയെക്കാൾ 181.5 ശതമാനം വർധനവോടെയാണ് ആരംഭം. അതേ സമയം ബിഎസ്ഇയിൽ ഇഷ്യൂ വിലയേക്കാൾ 178.81% ഉയർന്ന് ഒരു ഷെയറിന് 421 രൂപയിൽ ആരംഭിച്ചു. 195.5 ശതമാനം നേട്ടത്തോടെയാണ് ഓഹരികൾ ക്ലോസ് ചെയ്തത്.
വിഭോര്‍ സ്റ്റീല്‍ ട്യൂബ്‌സ്
രണ്ട് പതിറ്റാണ്ടിൻ്റെ അനുഭവസമ്പത്തുള്ള വൈഭോർ സ്റ്റീൽ ട്യൂബ്സ് ലിമിറ്റഡ് ഇന്ത്യയിലെ നിരവധി ഹെവി എഞ്ചിനീയറിംഗ് മേഖലകളിലേക്ക് സ്റ്റീൽ പൈപ്പുകളുടെയും ട്യൂബുകളുടെയും നിർമ്മാതാവും കയറ്റുമതിക്കാരനും വിതരണക്കാരനുമാണ്. സ്റ്റീല്‍, കാര്‍ബണ്‍ സ്റ്റീല്‍ ഇആര്‍ഡബ്ല്യു ബ്ലാക്ക്, ഗാല്‍വനൈസ്ഡ് പൈപ്പുകളുടെ നിര്‍മാണവും കയറ്റുമതിയുമാണ് കമ്പനിയുടെ പ്രധാന പ്രവർത്തനം.
മൂന്നാം ദിവസവും നേട്ടത്തിൽ അവസാനിപ്പിച്ച് വിപണി
കഴിഞ്ഞ വാരത്തിലെ ആദ്യ ദിവസങ്ങളിൽ സംഭവിച്ച ഇടിവിന് പ്രായശ്ചിത്തമെന്നോണം പുതിയ വാരത്തിൽ മുന്നേറുകയാണ് ഓഹരി വിപണി. ഇന്നും നേട്ടത്തിലാണ് സൂചികകൾ വ്യാപാരം അവസാനിപ്പിച്ചത്. അതോടെ തുടർച്ചയായി മൂന്നാം ദിവസമാണ് ആഭ്യന്തര വിപണി നേട്ടത്തിൽ ക്ലോസ് ചെയുന്നത്. സെൻസെക്‌സ് 89.83 പോയിൻ്റ് അഥവാ 0.12 ശതമാനം ഉയർന്ന് 73,738.45ലും നിഫ്റ്റി 31.60 പോയിൻ്റ് അഥവാ 0.14 ശതമാനം ഉയർന്ന് 22,368ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

പശ്ചിമേഷ്യയെ ചുറ്റിപ്പറ്റിയുള്ള യുദ്ധ ഭീതി കുറഞ്ഞത് നിക്ഷേപകർക്ക് ആശ്വാസം നൽകി. നിഫ്റ്റിയിൽ ഗ്രാസിം ഇൻഡസ്ട്രീസ്, ഭാരതി എയർടെൽ, നെസ്‌ലെ ഇന്ത്യ, മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, ഐഷർ മോട്ടോഴ്‌സ് എന്നീ ഓഹരികൾ നേട്ടത്തോടെ ക്ലോസ് ചെയ്തു. സൺ ഫാർമ, ഭാരത് പെട്രോളിയം, റിലയൻസ് ഇൻഡസ്ട്രീസ്, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ ഇടിഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പും കോർപ്പറേറ്റ് വരുമാന സീസണും തുടരുന്നതിനാൽ വിപണിയിൽ ബുള്ളിഷ് ട്രെൻഡ് തുടരുമെന്നാണ് വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നു. നിഫ്റ്റി റിയൽറ്റി സൂചിക 2 ശതമാനത്തിലധികം ഉയർന്നു. ബിഎസ്ഇ ടെലികോം സൂചിക 4 ശതമാനത്തിലധികം ഉയർന്നു. അതേ സമയം നിഫ്റ്റി ഫാർമ സൂചികയെ താഴേക്ക് നയിച്ചു. സൂചിക 0.9 ശതമാനം നഷ്ടം രേഖപ്പെടുത്തുകയും ചെയ്തു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications