ആഗോള സൂചനകള്‍ ദുര്‍ബലമായതോടെ ആഭ്യന്തര വിപണികളില്‍ വീണ്ടും ചാഞ്ചാട്ടം. ഇതോടെ ഒരു ദിവസത്തെ മുന്നേറ്റത്തിന് ശേഷം സൂചികകള്‍ ചുവപ്പണിഞ്ഞു. നഷ്ടത്തോടെ ആരംഭിച്ച വ്യാപാരം കൂടുതല്‍ നഷ്ടത്തിൽ അവസാനിക്കുകയായിരുന്നു. പ്രധാന സൂചികയായ നിഫ്റ്റി 17,100 നിലവാരത്തിനും താഴേക്കെത്തി. നിഫ്റ്റിയുടെ 50-ദിവസ മൂവിങ് ആവറേജ് നിലവാരത്തിന് താഴെയാണ് ക്ലോസിങ്. ധനകാര്യ വിഭാഗം ഓഹരികളിലെ തിരിച്ചടിയും പ്രധാന സൂചികകളെ സമ്മര്‍ദത്തിലാഴ്ത്തി.
ഒടുവില്‍ എന്‍എസ്ഇയുടെ അടിസ്ഥാന സൂചികയായ നിഫ്റ്റി-50, 162 പോയിന്റ് താഴ്ന്ന് 17,038-ലും ബിഎസ്ഇയുടെ മുഖ്യ സൂചികയായ സെന്‍സെക്സ് 537 പോയിന്റ് ഇടിഞ്ഞ് 56,819-ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബുധനാഴ്ചത്തെ വ്യാപാരത്തിനിടെ നിഫ്റ്റി-50 സൂചികയുടെ ഉയര്‍ന്ന നിലവാരം 17,110-ലും താഴ്ന്ന നിലവാരം 16,958-ലും കുറിച്ചു. അതുപോലെ എന്‍എസ്ഇയിലെ ബാങ്ക് ഓഹരികളുടെ പൊതു സൂചികയായ നിഫ്റ്റി-ബാങ്ക് 376 പോയിന്റ് ഇറങ്ങി 36,208-ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
അതേസമയം, മിഡ് കാപ്-100 സൂചിക 0.86 ശതമാനവും സ്മോള്‍ കാപ്-100 സൂചിക 0.61 ശതമാനവും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ 14-ലും ഇന്ന് നഷ്ടം കുറിച്ചു. 0.07 ശതമാനം ഉയര്‍ന്ന മീഡിയ വിഭാഗം സൂചിക മാത്രമാണ് നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. അതേസമയം 1.47 ശതമാനം താഴ്ന്ന ധനകാര്യ സേവന വിഭാഗം സൂചികയാണ് നഷ്ടക്കണക്കില്‍ മുന്നില്‍. നിഫ്റ്റി-ബാങ്ക്്, ഓയില്‍ & ഗ്യാസ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിഭാഗം ഓഹരി സൂചികകള്‍ ഒരു ശതമാനത്തിലധികം നഷ്ടം രേഖപ്പെടുത്തി.
അതുപോലെ വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് സൂചിപ്പിക്കുന്ന വിക്‌സ് (VIX) നിരക്കുകള്‍, 7 ശതമാത്തിലേറെ ഉയര്‍ന്ന് 20.61-ലേക്കെത്തി. വിക്‌സ് നിരക്കുകള്‍ 20 നിലവാരം ഭേദിക്കുന്നത് ശുഭസൂചനയല്ല.
ഇതിനിടെ എന്‍എസ്ഇയില്‍ വ്യാപാരം പൂര്‍ത്തിയാക്കിയ ആകെ 2,123 ഓഹരികളില്‍ 584 എണ്ണം മാത്രമാണ് ഇന്ന് നേട്ടത്തോടെ അവസാനിപ്പിച്ചത്. 1,473 ഓഹരികള്‍ നഷ്ടം നേരിട്ടു. 66 ഓഹരികള്‍ക്ക് മാറ്റമൊന്നും രേഖപ്പെടുത്താനും സാധിച്ചില്ല. ബുധനാഴ്ച വ്യാപാരം നടന്ന ആകെ ഓഹരികളില്‍ നിന്നും ഉയര്‍ന്നതും താഴ്ന്നതും തമ്മിലുള്ള അനുപാതമായ അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ 0.40-ലേക്ക് ചുരുങ്ങി. കഴിഞ്ഞ ദിവസം എഡി റേഷ്യോ 1.53 നിരക്കിലായിരുന്നു. എഡി റേഷ്യോ ഇത്രയധികം താഴ്ന്നതിലൂടെ വിപണിയിലെ പൊതുസാഹചര്യം ബെയറുകള്‍ക്കൊപ്പം ആയിരുന്നു എന്നാണ് സൂചിപ്പിക്കുന്നത്.
നേട്ടം
ഇന്ന് എന്‍എസ്ഇയില്‍ നടന്ന വ്യാപാരത്തിനിടെ 49 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തി. വില്‍ക്കാന്‍ ആരും സന്നദ്ധരാകാത്തതിനാല്‍ 75 ഓഹരികള്‍ ബുധനാഴ്ച അപ്പര്‍ സര്‍ക്യൂട്ടിലാണ് വ്യാപാരം നിര്‍ത്തിയത്. അതേസമയം നിഫ്റ്റി-50 സൂചികയിലെ 50 ഓഹരികളില്‍ 10 എണ്ണം മാത്രമാണ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചത്.
ഇതില്‍ 3.85 ശതമാനം മുന്നേറിയ ഹീറോ മോട്ടോ കോര്‍പാണ് നേട്ടക്കണക്കില്‍ ഒന്നാമതെത്തിയത്. ടാറ്റ സ്റ്റീല്‍ 1.25%, ഏഷ്യന്‍ പെയിന്റ്‌സ് 0.62%, എച്ച്‌സിഎല്‍ ടെക് 0.43%, ഐഷര്‍ മോട്ടോര്‍സ് 0.40 %, ടിസിഎസ് 0.39% വീതവും മുന്നേറ്റം കാഴ്ചവച്ചു.
നഷ്ടം
ബുധനാഴ്ച എന്‍എസ്ഇയിലെ വ്യാപാരത്തില്‍ 23 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ താഴ്ന്ന നിലവാരം കുറിച്ചു. വാങ്ങാന്‍ ആരും തയ്യാറാകാത്തതിനാല്‍ 114 ഓഹരികള്‍ ഇന്ന് ലോവര്‍ സര്‍ക്യൂട്ടിലാണ് ക്ലോസ് ചെയ്തത്. അതേസമയം, നിഫ്റ്റി-50 സൂചികയിലെ 39 ഓഹരികള്‍ നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്.
ഇതില്‍ 7.24 ശതമാനം ഇടിഞ്ഞ ബജാജ് ഫിനാന്‍സ് ഓഹരികളാണ് ഏറ്റവും കനത്ത ആഘാതം ഏറ്റുവാങ്ങിയത്. ബജാജ് ഫിന്‍സേര്‍വ് 3.84%, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് 2.81%, ശ്രീ സിമന്റ്‌സ് 2.72%, അദാനി പോര്‍ട്ട്‌സ് 2.58%, ഐസിഐസിഐ ബാങ്ക് 2.25%, കോള്‍ ഇന്ത്യ 2.04%, ടൈറ്റന്‍ 2.03%, അപ്പോളോ ഹോസ്പിറ്റല്‍ 2.03% വീതവും നഷ്ടം രേഖപ്പെടുത്തി.


Click it and Unblock the Notifications