പ്രതികൂല ആഗോള സൂചനകളുടെ സ്വാധീനത്തില്‍ ആഭ്യന്തര വിപണിയില്‍ വമ്പന്‍ തിരിച്ചടി തുടരുന്നു. റഷ്യ- ഉക്രൈന്‍ സംഘര്‍ഷത്തിന് അയവില്ലാത്തതും ക്രൂഡ് ഓയില്‍ വില 14 വര്‍ഷത്തെ ഉയര്‍ന്ന നിലവാരമായ 130 ഡോളറിലേക്ക് എത്തിയതും വിപണിയെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടു. പ്രധാന സൂചികകളായ നിഫ്റ്റിയും സെന്‍സെക്‌സും 2.5 ശതമാനത്തിലേറെ ഇടിഞ്ഞു. ഇതോടെ നിക്ഷേപകരുടെ ആസ്തി മൂല്യത്തില്‍ 6 ലക്ഷം കോടി രൂപയാണ് തിങ്കളാഴ്ച വ്യാപാരത്തിനിടെ നഷ്ടമായത്. ഇതോടെ ഫെബ്രുവരിക്ക് ശേഷം നിക്ഷേപകരുടെ നഷ്ടം 29 ലക്ഷം കോടിയിലേക്ക് ഉയര്‍ന്നു.
റഷ്യക്കെതിരായ ഉപരോധ നടപടികള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്കയും സഖ്യകക്ഷികളും റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ കയറ്റുമതിയും നിരോധിക്കുന്ന വിഷയം സജീവമായി പരിഗണിക്കുകയാണെന്ന പ്രസ്താവനയാണ് തിങ്കളാഴ്ച വിപണികളിൽ ഇടിവിനുള്ള മുഖ്യകാരണം. ഇതോടെ ക്രൂഡ് ഓയില്‍ വില ഉടനെയൊന്നും 100 ഡോളറിന് താഴേക്ക് വീഴില്ലെന്ന ആശങ്കയും ശക്തമായി. ഇതിനിടെ രൂപയ്‌ക്കെതിരേ ഡോളറും ശക്തി പ്രാപിച്ചു. ഇന്ന് വിനിമയത്തില്‍ 83 പൈസ നഷ്ടമാക്കിയതോടെ സര്‍വകാല താഴ്ചയിലേക്കും വീണു. ഡോളറിനെതിരേ 77 രൂപ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സ്വര്‍ണത്തിന്റെ വിലയും മുകളിലേക്ക് ഉയരുകയാണ്.
ഒടുവില്‍ എന്‍എസ്ഇയുടെ പ്രധാന സൂചികയായ നിഫ്റ്റി 382 പോയിന്റ് നഷ്ടത്തില്‍ 15,863-ലും ബിഎസ്ഇയുടെ മുഖ്യ സൂചികയായ സെന്‍സെക്‌സ് 1,491 പോയിന്റ് ഇടിഞ്ഞ് 52,842-ലും വ്യാപാരം അവസാനിപ്പിച്ചു. എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി-ബാങ്ക് 1,536 പോയിന്റ് താഴ്ന്ന് 32,871-ലും ക്ലോസ് ചെയ്തു. നിഫ്റ്റിയുടെ ഇന്നത്തെ ഉയര്‍ന്ന നിലവാരം 15,944-ലും താഴ്ന്ന നിലവാരം 15,711-ലും രേഖപ്പെടുത്തി.
നിഫ്റ്റിയില്‍ ഇനിയെന്ത് ?
കഴിഞ്ഞയാഴ്ചയാണ് 2021 പകുതിക്ക് ശേഷം ആദ്യമായി നിഫ്റ്റി 50-WMA (വീക്ക്‌ലി മൂവിങ് ആവറേജ്) നിലവാരത്തിന് താഴെ ക്ലോസ് ചെയ്യുന്നത്. അത് വരാനിരുന്ന ദുര്‍ബലാവസ്ഥയുടെ സൂചനയായിരുന്നു. ഇതിനോടൊപ്പം തിങ്കളാഴ്ച 350-ലേറെ പോയിന്റിന്റെ താഴെ ഓപ്പണ്‍ ചെയ്തതും ഈ ദുര്‍ബലാവസ്ഥയെ ശരിവയ്ക്കുന്നതാണ്. അതിനാല്‍ ബെയറിഷ് ട്രെന്‍ഡ് കുറച്ചു നാള്‍ കൂടി തുടര്‍ന്നേക്കാമെന്നും നിഫ്റ്റി 15,000 നിലവാരത്തിലേക്ക് എത്താനുള്ള സാധ്യതയുണ്ടെന്നും വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു. നിലവില്‍ 15,500 നിലവാരത്തില്‍ സപ്പോര്‍ട്ടും 16,200- 16,500 നിലവാരത്തില്‍ റെസിസ്റ്റന്‍സും പ്രതീക്ഷിക്കാം. 16,800 നിലവാരം മറികടക്കാതെ ഇപ്പോള്‍ ഉടലെടുത്ത ബെയറിഷ് ട്രെന്‍ഡ് മാറിയെന്ന് കരുതാനാവില്ലെന്നും വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു.
മിഡ് കാപ്-100 സൂചിക 2.37 ശതമാനവും സ്‌മോള്‍ കാപ്-100 സൂചിക 2.04 ശതമാനവും താഴ്ന്നു. സമീപകാലത്തെ തിരിച്ചടിയില്‍ ഇരു വിഭാഗം സൂചികളും 20 ശതമാനത്തിലേറെയാണ് നഷ്ടം നേരിടുന്നത്. ഇതോടെ മിഡ് കാപ്, സ്‌മോള്‍ കാപ് വിഭാഗം ഓഹരികള്‍ ഔദ്യോഗികമായി ബെയര്‍ മാര്‍ക്കറ്റ് മേഖലയിലേക്ക് കടന്നതായി വ്യാഖ്യാനിക്കാം. അതേസമയം, മെറ്റല്‍ വിഭാഗം സൂചിക മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. ബാക്കിയെല്ലാ പ്രധാന സൂചികളും തകര്‍ച്ചയെ അഭിമുഖീകരിച്ചു. 5 ശതമാനത്തിലേറെ ഇടിഞ്ഞ റിയാല്‍റ്റി വിഭാഗം സൂചികയാണ് ഏറ്റവും കൂടുതല്‍ തിരിച്ചിടി നേരിട്ടത്. ഇതിനോടൊപ്പം ബാങ്ക്, ധനകാര്യം, ഓട്ടോ വിഭാഗം സൂചികകള്‍ 4 ശതമാനത്തിലേറയും നഷ്ടം രേഖപ്പെടുത്തി.
എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം നടന്ന ആകെ 2,179 ഓഹരികളില്‍ 450 എണ്ണം മാത്രമാണ് നേട്ടത്തില്‍ ക്ലോസ് ചെയ്തത്. 1,673 ഓഹരികളും നഷ്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി. അതേസമയം, ഓഹരികളുടെ ഇന്നത്തെ അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ 0.27-ലേക്ക് താഴ്ന്നു. വെള്ളിയാഴ്ച എഡി റേഷ്യോ 0.37 ആയിരുന്നു. എഡി റേഷ്യോ ഇത്രയധികം താഴ്ന്ന നിലയില്‍ തുടരുന്നത് വിപണിയെ ഗ്രസിച്ചിരിക്കുന്ന പൊതു ദുര്‍ബലാവസ്ഥയെ സൂചിപ്പിക്കുന്നു.
അതേസമയം, തിങ്കളാഴ്ച എന്‍എസ്ഇയിലെ 49 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 271 ഓഹരികള്‍ വാങ്ങാനാളില്ലാതെ ലോവര്‍ സര്‍ക്യൂട്ടിലും വ്യാപാരം പൂര്‍ത്തിയാക്കി. ഇതിനിടെ 35 ഓഹരികള്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരവും 147 ഓഹരികള്‍ ഇതേ കാലയളവിലെ താഴ്ന്ന നിലവാരവും രേഖപ്പെടുത്തി. ഇതിനിടെ, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിപ്പെടുത്തുന്ന വിക്സ് (VIX) നിരക്കുകള്‍ 4.40 ശതമാനം ഉയര്‍ന്ന് 29.19-ലേക്കെത്തി. വീണ്ടും വിക്‌സ് നിരക്കുകള്‍ 30 നിലവാരത്തിലേക്ക് എത്തുന്നത് വിപണിക്ക് ഗുണകരമല്ല.
- നേട്ടം:- നിഫ്റ്റി സൂചികയിലെ 50 ഓഹരികളില്‍ 7 എണ്ണം മാത്രമാണ് ഇന്ന് നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. ഇതില്‍ ഒഎന്‍ജിസി 13 ശതമാനത്തിലധികം മുന്നേറി. ഹിന്‍ഡാല്‍കോ 6.31%, കോള്‍ ഇന്ത്യ 4.20%, ഭാരതി എയര്‍ടെല്‍ 3.59%, യുപിഎല്‍ 2.33%, എച്ച്‌സിഎല്‍ ടെക് 1.34% വില ഉയര്‍ന്നു.
- നഷ്ടം- നിഫ്റ്റി സൂചികയിലെ ഓഹരികളില്‍ 43 എണ്ണവും ഇന്ന് നഷ്ടത്തില്‍ വ്യാപാരം അവസാനിച്ചു. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് 8.14%, മാരുതി 6.50%, ആക്‌സിസ് ബാങ്ക് 6.43%, ബ്രിട്ടാണിയ 6.30%, ബജാജ് ഫിന്‍സേര്‍വ് 6.15%, ബജാജ് ഫിനാന്‍സ് 6.02%, അള്‍ട്രാടെക് സിമന്റ് 5.96% എം & എം 5.28%, ടാറ്റ മോട്ടോര്‍സ് 5.15% ഇടിവ് രേഖപ്പെടുത്തി.


Click it and Unblock the Notifications