കൊറോണ വൈറസ് കേസുകൾ ആഗോള വിപണിയിൽ ഇടിവിന് കാരണമായതിനെ തുടർന്ന് ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികകളും തിങ്കളാഴ്ച രണ്ട് ശതമാനം ഇടിഞ്ഞു. എല്ലാ പ്രധാന മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം നടത്തിയത്. സെൻസെക്സ് 811 പോയിന്റ് കുറഞ്ഞ് 38,034 ൽ ക്ലോസ് ചെയ്തു. നിഫ്റ്റിക്ക് 254 പോയിന്റ് നഷ്ടപ്പെട്ട് 11,250 എന്ന നിലയിലെത്തി. നിഫ്റ്റി സ്‌മോൾകാപ്പ് 100, നിഫ്റ്റി മിഡ്‌കാപ്പ് 100 എന്നിവയും നാല് ശതമാനത്തിലധികം ഇടിഞ്ഞ് കനത്ത നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ വിപണികളിലെ ഇടിവ്
ആഗോളതലത്തിൽ, ഏഷ്യയിലെ മിക്ക പ്രധാന സൂചികകളും നഷ്ടത്തിലാണ് വ്യാപാരം നടത്തിയത്. എംഎസ്‌സിഐയുടെ ജപ്പാന് പുറത്തുള്ള ഏഷ്യ-പസഫിക് ഓഹരി സൂചിക 0.6 ശതമാനം ഇടിഞ്ഞു. ഓസ്‌ട്രേലിയയുടെ ബെഞ്ച്മാർക്ക് സൂചിക 0.7 ശതമാനവും ന്യൂസിലാൻഡിലെ ഓഹരി വിപണി 0.8 ശതമാനവും ഇടിഞ്ഞു. ബ്ലൂ-ചിപ്പ് സൂചിക 0.8 ശതമാനവും ജാപ്പനീസ് വിപണികൾ പൊതു അവധിയിലുമായിരുന്നു ഇന്ന്. ആഗോള സൂചകങ്ങളെത്തുടർന്ന് ഈ മാസത്തെ ഏറ്റവും വലിയ ഏകദിന ഇടിവാണ് ഇന്ത്യൻ ഓഹരി വിപണി രേഖപ്പെടുത്തിയത്.
നഷ്ടം ആർക്ക്?
ബിഎസ്‌ഇയിൽ ഇന്ന് 4.5 ലക്ഷം കോടിയിലധികം വിപണി മൂലധനം നഷ്ടമായി. സെൻസെക്സും നിഫ്റ്റിയും 2% വീതവും മിഡ്‌ക്യാപ് 3.6 ശതമാനവും നിഫ്റ്റി ബാങ്ക് 3 ശതമാനവും ഇടിഞ്ഞു. 47 നിഫ്റ്റി ഓഹരികൾ ഇന്ന് നഷ്ടത്തിലാണ്. ഇൻഡസ്ഇൻഡ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ എന്നിവയാണ് നിഫ്റ്റി 50 സൂചികയിൽ 6 ശതമാനത്തിനും 8.5 ശതമാനത്തിനും ഇടയിൽ ഇടിവ് നേരിട്ടത്. ഇൻഡസ്ഇൻഡ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഹിൻഡാൽകോ എന്നിവയാണ് ഏറ്റവും നഷ്ടം നേരിട്ട ഓഹരികൾ.
നേട്ടം
കൊട്ടക് ബാങ്ക്, ഇൻഫോസിസ്, ടിസിഎസ് എന്നീ 3 ഓഹരികൾ മാത്രമാണ് 0.25 -1 ശതമാനം വരെ നേട്ടം കൈവരിച്ചത്. ഓപ്പണിംഗ് നേട്ടങ്ങൾ നിലനിർത്താൻ ഐടി ഓഹരികൾക്ക് സാധിച്ചില്ല. എച്ച്സിഎൽ ടെക്നോളജീസ് 6 ശതമാനവും വിപ്രോ 4 ശതമാനവും ഉയർന്നെങ്കിലും പിന്നീട് കുത്തനെ ഇടിഞ്ഞു.


Click it and Unblock the Notifications